ചൊവ്വാഴ്ച, ജൂൺ 24, 2008

ദേ ദിവനാണു പുലി...

നിങ്ങളെല്ലാരും ഇവന്‍ പുലിയാണല്ലോ എന്നു പറയാറില്ലേ? പക്ഷേ ദേ ദിവനാണു യഥാര്‍ത്ഥ പുലി! വെറും പുലിയല്ല, പുപ്പുലി...

ദേ ഇതൊന്നു കണ്ടു നോക്കൂ...


അപ്പോ ഞാന്‍ പറഞ്ഞത് ശരിയല്ലേ?

ഒരു കൂട്ടുകാരന്‍ ലിങ്ക് തന്നതായിരുന്നു. കണ്ടപ്പോള്‍ എനിക്കും വാക്കുകളില്ലാതായി.

ഇന്ത്യയിലെ രത്നങ്ങള്‍ അലമാരിയിരിക്കുന്നതിലധികം ചെളിക്കുണ്ടുകളിലാണെന്ന് ഓര്‍മ്മിപ്പിക്കുന്ന കാഴ്ച. ചിലര്‍ വെറും കല്ലുകളെ തേച്ചുമിനുക്കിയെടുക്കുമ്പോള്‍ യഥാര്‍ത്ഥ രത്നങ്ങള്‍ കുപ്പത്തൊട്ടിയീലും കിടന്നു തിളങ്ങുന്നു.

ഇത്രയധികം സന്ദര്‍ശകര്‍ വന്നു പോയിട്ടും ഒരിന്ത്യാക്കാരനും അവനെ തിരിച്ചറിയാന്‍ പറ്റിയ്യില്യ. അതിനും സായിപ്പ് തന്നെ വേണ്ടി വന്നു.

എന്റെ കൂട്ടുകാരന്റെ കമന്റ്: ഹൊ! ഇവനെയൊക്കെ ഒന്നു പരിശീലിപ്പിച്ചെടുത്താല്‍.....ന്റമ്മോ!

തിങ്കളാഴ്‌ച, ജൂൺ 23, 2008

വിലങ്ങിട്ട കാഴ്ചകള്‍

രാവിലെ ട്രെയിന്‍ പിടിക്കാനായി പടികള്‍ ഓടിയിറങ്ങുമ്പോള്‍ പടികളിന്മേല്‍ ഒരാള്‍ കിടക്കുന്നു, വഴിയില്‍ കിടക്കുന്നവര്‍ ഒരു സാധാരണ കാഴ്ചയാണെങ്കിലും ഇയ്യാള്‍ മ്മാത്രം എങ്ങിനെ ഇത്രേം പടികളിലായി കിടക്കുന്നു എന്നതാണെന്റെ നോട്ടത്തെ അങ്ങോട്ടേക്കെത്തിച്ചതെന്ന് തോന്നുന്നു.

നീളം പോരാ എന്നു പറഞ്ഞുകൊണ്ടിരിക്കുന്ന പോലെയുള്ള ഒരു കാക്കിപ്പാന്റ്, ബട്ടനുകള്‍ പൊട്ടിയ തുറന്നിട്ടീരിക്കുന്ന ഷര്‍ട്ട്. കൈത്തണ്ടയില്‍ കറുത്ത ചരട്. സമീപത്തായി പച്ചയും ചുവപ്പും നിറത്തിലുള്ള പ്ലാസ്റ്റിക് വള്ളിയില്‍ നെയ്തെടുത്ത സഞ്ചിയില്‍ ഭക്ഷണപാത്രം, ആ ചരടു കെട്ടിയ കൈ ശക്തമായി വിറക്കുന്നു. ഇവനൊക്കെ രാവിലെയേ പൂ‍സായി വന്നു കിടന്നോളും, കഷ്ടം! മനസില്‍ പിറുപിറുത്തുകൊണ്ട് ഞാന്‍ പ്ലാറ്റ്ഫോമിലേയ്ക്കോടി.

ആപ്പീസിലെ പതിവുപണികളില്‍ ആ ദൃശ്യം മാഞ്ഞുപോയി. ഇനി വെറുതേ ഇരുന്നാലും...

വൈകീട്ട് ട്രെയിനിറങ്ങി ഒരു തിരക്കുമില്ലാതെ സാവധാനം നടത്ത് പടികളിലെത്തിയപ്പോഴാണതു കണ്ടത്, ദേ ആപുള്ളി അവിടെ തന്നെ കിടക്കണു. ശ്ശെടാ, ഇത്രേം നേരായിട്ടൊന്നു തിരിഞ്ഞൊന്നു കിടക്കാന്‍ പോലും പറ്റാത്ത അത്രേം പൂസ്സാവാന്‍ ഇയാള്‍ ഏതു ബ്രാന്റാണാവോ വീശിയത്?

അയാള്‍ കിടക്കുന്ന സൈഡിലൂടെ ഞാന്‍ പടി കയറാന്‍ തുടങ്ങി, അടുത്തെത്തി വെറുതേ ഒന്നു ശ്രദ്ധിച്ചപ്പോള്‍ എനിക്കൊരു സംശയം, ഏയ് ചുമ്മാ തോന്നിയതാവും, ഒന്നു കൂടെ അടുത്ത് ചെന്നു നോക്കി, സ്ഥാനം മറന്ന ഷര്‍ട്ട്‍ അനാവൃതമാക്കിയ വയറിലേയ്ക്കു നോക്കി, അവിടെ ശ്വാസോച്ഛാസത്തിന്റെ ലക്ഷണം പോലുമില്ല. ഞാനൊന്നു ഞെട്ടി. ആ നോട്ടത്തിലൊരു കാര്യം കൂടി കണ്ടു, തലക്കുപിന്നില്‍ ഉണങ്ങിപിടിച്ച ചോര... എപ്പോഴോ വിറയ്ക്കാന്‍ മറന്നു പോയ കൈ...

അപ്പോള്‍ ഞാന്‍ രാവിലെ കണ്ടത്? എനിക്കു ശേഷം ഇതിലൂടെ കടന്നു പോയ ആയിരങ്ങള്‍ കണ്ടത് അല്ല കാണാതിരുന്നത്???

അവിടെ ഈച്ചകളുടെ എണ്ണം പെരുകി വന്നു, ഞാന്‍ വീണ്ടും പടികയറാന്‍ തുടങ്ങി. അപ്പോള്‍ എന്റെ മനസ്സില്‍ ആ പടിയില്‍ കിടക്കുന്ന രൂപമേയില്ലായിരുന്നു. പകരം എന്റെ വരവും പ്രതീക്ഷിച്ചിരിക്കുന്ന എന്റെ വീട്ടുകാരുടെ ചിത്രമായിരുന്നു....

ബുധനാഴ്‌ച, ജൂൺ 18, 2008

ഇന്ത്യ - കൊലപാതകങ്ങളുടെ തലസ്ഥാനം

ഇതാ ഇന്‍ക്രെഡിബിള്‍ ഇന്ത്യയ്ക്കഭിമാനിക്കാനായി ഒരു വിവരം കൂടി....

നാഷണല്‍ കുറ്റകൃത്യ ബ്യൂറോയുടെ കണക്കു പ്രകാരം 2006 ല്‍ ഇന്ത്യയില്‍ 32,719 പേര്‍ കൊല്ലപ്പെട്ടു. അതായത് ഓരേ മണിക്കൂറിലും മൂന്നു പേര്‍ വീതം. പിന്നെ സന്തോഷമുള്ള കാര്യമെന്താന്നു വച്ചാ വേറെ ഐറ്റങ്ങളിലൊക്കെ നമ്മള്‍ പിന്നിലാണെങ്കിലും ഇക്കാര്യത്തില്‍ നാം ഒന്നാമതെത്തിയിരിക്കുന്നു.

ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളില്‍ നിന്ന് ജനങ്ങളാള്‍ ഭരണയന്ത്രം തിരിക്കുന്ന സമ്പൂര്‍ണ്ണ ‘ജനാധിപത്യ‘ രാജ്യത്തിനഭിമാനിക്കാന്‍ ഇനിയെന്തു വേണം. താമസിയാതെ AIDS ന്റെ കാര്യത്തിലും നമ്മള്‍ ഒന്നാമതെത്തും എന്നു കേള്‍ക്കുന്നു. രാജ്യം പുരോഗമിക്കട്ടെ!

കൊലപാതകത്തിന്റെ 33 ശതമാനവും നമ്മുടെ മെട്രോപൊളിറ്റന്‍ നഗരങ്ങള്‍ പങ്കിട്ടെടുക്കുന്നു.

2006 ല്‍ ഇത്രയുമായിരുന്നു കണക്കെങ്കില്‍ ഇപ്പോല്‍ നമുക്കൂഹിക്കാവുന്നതേയുള്ളൂ. ഇതിനൊരറുതിയും വരാന്‍ പോകുന്നില്ല, കാരണം മണിപവറും മസില്‍ പവറും കൂടാതെ അധികാരത്തിന്റെ ചെങ്കോലും കിരീടവും കയ്യാളുന്ന തിരുവാക്കിന് എതിര്‍വാക്കില്ലാത്ത അഭിനവ ചക്രവര്‍ത്തിമാര്‍ക്കും അവരുടെ കയ്യാളുകള്‍ക്കും ഇത് വെറുമൊരു വിനോദം മാത്രം.

വിലകൊടുത്തു വാങ്ങിയ സാക്ഷികളും ലക്ഷങ്ങള്‍ വിലയുള്ള വക്കീലന്മാരും അവര്‍ക്കു പിന്നില്‍ അണി നിരക്കുമ്പോള്‍ ആരെ പേടിക്കാന്‍? ഇന്ന് പല സിനിമകളിലേയും ഫാഷനുകള്‍ മാത്രമല്ല, മറ്റു പലതും അനുകരിക്കപ്പെടുകയാണ്.

ഇതിനിടയില്‍ സ്വന്തം മാനം രക്ഷിക്കുന്നതിനിടയിലോ, സ്വന്തം അമ്മ പെങ്ങന്മാരെ നശിപ്പിക്കാന്‍ വരുന്നവരെ എതിര്‍ക്കുന്നതിനിടയില്‍ പറ്റുന്ന കൈത്തെറ്റിനിടയില്‍ കൊലപാതകിയാകുന്നവര്‍ക്കായി ജീവപര്യന്തങ്ങളും തൂക്കുമരവും കാത്തിരിക്കുന്നു. അവര്‍ക്കു വേണ്ടി ഹര്‍ത്താല്‍ നടത്താനും പത്രസമ്മേളനം നടത്താനും ആരിരിക്കുന്നു? അല്ലേല്‍ തന്നെ എന്തു കാര്യം? പത്തു പുത്തനില്ലാത്തവന്‍ പുറത്തായാലും അകത്തായാലും ഒന്നു തന്നെ.

ഒരുത്തനെ വണ്ടിയിടിച്ചു കൊന്നു കളഞ്ഞിട്ട്, എത്ര സാക്ഷിക്കു വില പറഞ്ഞിട്ടും ചെയ്തതു കുറ്റമാണെന്നു കോടതി വിധിച്ചപ്പോള്‍ സാധാരണക്കാരനായ ഓരോ മലയാളിയും വിചാരിച്ചു, ഇപ്പോഴുമിവിടെ നിയമങ്ങളുണ്ട്, എത്ര വലിയവനായാലും ശിക്ഷയനുഭവിച്ചേ മതിയാകൂ. പക്ഷേ...

ശിക്ഷിക്കപ്പെട്ട പ്രതിയെ ഒരു ഹോട്ടലില്‍ ഒരു സ്ത്രീയോടൊപ്പം കാണാന്‍ കഴിഞ്ഞു എന്നറിയുമ്പോള്‍ നമ്മള്‍ പിന്നെയും പിന്നെയും മനസ്സിലാക്കുന്നു...

ഇതാണു ലോകം! പണമില്ലാത്തവന്‍ പിണം എന്നല്ല പണമുണ്ടേല്‍ ആര്‍ക്കും ആരേയും പിണമാക്കാം..

----------------------------------------
റിഡിഫ്.കോമിലെ വാര്‍ത്ത കണ്ടപ്പോള്‍ രണ്ടു വരി എഴുതണം എന്നേ വിചാരിച്ചുള്ളൂ. പക്ഷേ..
ഇതൊന്നും ആലോചിക്കാന്‍ പാടില്യ, ആലോചിച്ചാല്‍ ഒരു പിടീം ഉണ്ടാവില്ല എന്നറിയാം. എന്നാലും അറബിക്കഥ എന്ന സിനിമയില്‍ ശ്രീനിവാസന്‍ ചെയ്യുന്നതു പോലെ കുളിമുറിയിലെങ്കിലും നിന്ന് മുദ്രാവാക്യം വിളിക്കേണ്ടി വരുന്ന സിസഹായത, അഥവാ ഭീരുത്വം..

-------------
കടപ്പാട്: REDIFF.COM

ചൊവ്വാഴ്ച, ജൂൺ 17, 2008

ഓണ്‍ലൈന്‍ ഫോട്ടോഷോപ്പ്

ഇത് അഡോബി ഫോട്ടോഷോപ്പ് എക്സ്പ്രസ്സ്. ഇനി ആര്‍ക്കും ലോകപ്രശസ്തമായ ഫോട്ടോഷോപ്പ് ആപ്ലിക്കേഷന്‍ ഒറ്റ പൈസാ മുടക്കാതെ ഒരു സോഫ്റ്റ്വെയറും ഇന്‍സ്റ്റാള്‍ ചെയ്യാതെ ഉപയോഗിക്കാം.

ഫോട്ടോഷോപ്പിന്റെ ആഴത്തിലുള്ള പ്രവര്‍ത്തനങ്ങളൊന്നും സാധ്യമല്ലെങ്കില്ലും ഒരു സാധാരണക്കാരനായ ഉപയോക്താവിന് വളരേയധികം കാര്യങ്ങള്‍ ഇതു കൊണ്ടു ചെയ്യാന്‍ സാധിക്കും. മാത്രവുമല്ല വളരേ എളുപ്പമായ രീ‍തിയിലാണ് ഇതില്‍കാര്യങ്ങള്‍ ക്രമീകരിച്ചീരിക്കുന്നത്.



ചിത്രങ്ങള്‍ ശേഖരിക്കുന്നതിലേയ്ക്കായി അഡോബി 2 ജി ബി സ്ഥലം സൌജന്യമായി തരുന്നുണ്ട്. കൂടാതെ ഇവ പ്രത്യേകം പ്രത്യേകം ആല്‍ബങ്ങളായി പബ്ലിഷ് ചെയ്യൂകയ്യും ചെയ്യാം. ഉദാഹറണത്തിന് ഇവിടെ ഒന്നു നോക്കൂ...


ഫേസ് ബുക്ക്, ഫ്ലിക്കര്‍, ഫോട്ടോബക്കറ്റ്, പിക്കാസാ തുടങ്ങിയ സൈറ്റുകളിലെ ചിത്രങ്ങളും ഇവിടെ എഡിറ്റ് ചെയ്യാനുള്ള സൌകര്യമുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്കു ഇവിടേയ്ക്കു പോകൂ...

വിയര്‍പ്പുതുള്ളികള്‍

വിയര്‍പ്പുതുള്ളികള്‍
സമയം പാതിരാത്രിയോടടുക്കുന്നു...





അവന്റെ നെറ്റിയില്‍ ഉരുണ്ടു കൂടിയ വിയര്‍പ്പുതുള്ളികള്‍ ഒരു കൊച്ചരുവിയായി താഴേക്കൊഴുകാന്‍ തുടങ്ങി.





വിയര്‍പ്പില്‍ കുളിച്ച മേല്‍ വസ്ത്രം അവന്‍ വലിച്ചൂരിയെറിഞ്ഞു





സ്വസ്ഥമായൊന്നിരിക്കാന്‍ പോലും പറ്റുന്നില്ലല്ലോ! അവന്‍ എഴുന്നേറ്റു!




ഒരാശ്വാസത്ത്തിനായി നാലുപാടും തിരഞ്ഞു...





അവസാനം ഒരു ദീര്‍ഘനിശ്വാസത്തോടെ പിറുപിറുത്തു...





ഹൊ! കിട്ടി, ഈ ഇരുട്ടത്ത് ഒരു വിശറി കണ്ടു പിടിക്കാനുള്ള പാട്.. പണ്ടാരടങ്ങാന്‍, ഈ കറന്റൊന്നു വന്നിരുന്നേല്‍ മനുഷ്യനിച്ചിരി കാറ്റു കൊണ്ടുറങ്ങാരുന്നു...

വെള്ളിയാഴ്‌ച, ജൂൺ 13, 2008

ഞാനും ഒരു ബോബ് ഭീഷണിയും!

ഈ മാസം വരുമ്പോ ഉറപ്പായിട്ടും ഗുരുവായൂര്‍ക്ക് പോകണം കേട്ടോ ഏട്ടാ! കുറച്ചു ദിവസായിട്ട് അനിയത്തിക്ക് ഇതേ പറയാനുള്ളൂ. ആകെ രണ്ടു ദിവസമേ ലീവുള്ളൂ, എന്നാലും പോ‍യേക്കാം, ഗുരുവായൂരപ്പനല്ലേ, ഇഷ്ടനെ കാണുന്നത് നമുക്കും സന്തോഷമുള്ള കാര്യം തന്നെ, എന്താന്നു വച്ചാ നമ്മളെ മനസിലാക്കണ ഭഗവാനാണല്ലോ! പിന്നെ നമ്മളെ പോലെ തന്നെ ശകലം കള്ളത്തരമൊക്കെ കള്ളക്കണ്ണന്റെ കയ്യിലും ഉണ്ടു താനും.

ദേ പിന്നേം ഒരു കാരണം, ഇന്ന് സിംഹവാലന്‍ കുരങ്ങുകളെ പോലെ വംശമറ്റുകൊണ്ടിരിക്കണ നമ്മടെ മലയാളിപെണ്‍കൊടിമാരെ ദാവണി അഥവാ ഹാഫ് സാരിയില്‍ കാണാന്‍ കഴിയണ അപൂ‍ര്‍വ്വം ഇടങ്ങളിലൊന്നാണല്ലോ ഗുരുവായൂര്‍. അപ്പോ തീരുമാനിച്ചു, ചലോ ഗുരുവായൂര്‍!

വെള്ളിയാഴ്ച്ച ആപ്പീസില്‍ നിന്നിറങ്ങുമ്പോഴേ ശകലം വൈകി, ഇനി വീട്ടില്‍ ചെന്ന് ബാഗുമെടുത്ത് വേണം ഇറങ്ങാന്‍, ബസിനു പോയാല്‍ ഇന്നെങ്ങും സ്റ്റേഷനില്‍ എത്തുകേല എനു തോന്നിയതിനാല്‍ ലോക്കല്‍ സ്റ്റേഷനിലേക്കോടി, അവിടെ നീണ്ട വരി, അതാണെങ്കി സിഗ്നല്‍ കിട്ടാതെ കിടക്കണ തീവണ്ടി കണക്കെ കിടക്കുവാ, ഒരനക്കോമില്ല്യ.

10-15 മിനിറ്റ് ഇടവിട്ടുള്ള ട്രെയിന്‍ ഒരെണ്ണം പോയി, സാരല്യ അടുത്തത് വരുമ്പോഴേക്കും ടിക്കറ്റ് കിട്ടും, ശുഭാപ്തിവിശ്വാസത്തോടെ ഇടത്തേക്കാലില്‍ നിന്ന് ശരീരഭാരം വലത്തേക്കാലിലേയ്ക്ക് മാറ്റീക്കൊടുത്തു.
അതാ അടുത്ത ട്രെയിനും പോണു, ഭാഗ്യം ഒറ്റ മനുഷ്യന്‍ പോലും അതില്‍ കേറിയില്യ, എങ്ങിനെ കേറാനാ എല്ലാ അണ്ണന്മാരും അണ്ണികളുമൊക്കെ ക്യൂവെന്ന ചാന്നലയില്‍ കിടന്നോണ്ട് ഒന്നു വാച്ചിലേയ്ക്ക് നോക്കും, പിന്നെ ഒരു നെടുവീര്‍പ്പ്...

ദൈവമേ ഇങ്ങനെ പോയാല്‍ ടാക്സി പിടിച്ചാലും ട്രെയിന്‍ കിട്ടുമെന്നു തോന്നണില്ല്യ, എന്താ ഈ വരി അനങ്ങാത്തതെന്നറിയാന്‍ വല്ലാത്ത ആകാംക്ഷ, വരീന്നു പോയാല്‍ തിരിച്ചു വരാന്‍ പറ്റിയില്ലേലോ! ഒന്നു വെറുതേ പുറകിലോട്ട് നോക്കി, ഈശ്വരാ ഇതു ഇടുക്കി തൊടുപുഴ റോഡുപോ‍ലെ വളഞ്ഞ് പുളഞ്ഞ് കിടക്കുവാ(റോഡിനെക്കുറിച്ച് വല്ല സംശയവുമുണ്ടേല്‍ മരമാക്രിചേട്ടായിയോട് ചോദിച്ചാ മതി). വരീന്നിറങ്ങിപോയിട്ടു വരാന്നു വച്ചാ എങ്ങനാ ഈ പുറകില്‍ നിക്കണ അണ്ണനോടു പറയുക? മാസം നാലായി മദിരാശിനഗരത്തിലെങ്കിലും ഇപ്പോഴും മുന്‍പു കണ്ട തമിഴ് സിനീമയിലെ ഡയലോഗ് തന്നെയല്ലേ നമ്മടെ കയ്യിലുള്ളൂ. അവസാനം തേന്മാവിന്‍ കൊമ്പത്തിലെ ലാലേട്ടനെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് അണ്ണാ ഞാന്‍ അങ്കെ... (ബാക്കി ആക്ഷന്‍) ... ഇപ്പോ വരാം... വരാം.. ഇഷ്ടന്‍ തല കുലുക്കി, ഹാവൂ, ഞാന്‍ ക്യൂവിന്റെ മുന്നിലെത്തി അകത്തോട്ട് നോക്കി, രണ്ടണ്ണന്മാര്‍ ഒരു പ്രിന്ററും തുറന്നിട്ടോണ്ട് മാലപോലെ പേപ്പറും വലിച്ചിട്ട് കലാപരിപാടി നടത്തുവാ, പ്രിന്ററാണേല്‍ അനുസരിക്കണില്യ.

എന്റെ ടെന്‍ഷന്‍ കൂടി, നിയമം തെറ്റിച്ചാ‍ലോ, അടുത്ത ട്രെയിന്‍ ഇപ്പോ വരും, ഇതു വരെ ചെക്കിങ്ങ് ഇണ്ടായിട്ടില്യ, ആ ധൈര്യത്തില്‍ കയറിയാലോ എന്നാലോചിച്ചു, എന്നാലും ഒരു സുഖമില്യായ്മ. അതാ പുള്ളി ഓരോ ടിക്കറ്റ് കൊടുത്ത് തുടങ്ങി, നോക്കുമ്പോ സംഗതി മാനുവലാ, ഒരെണ്ണം പ്രിന്റെടുത്ത് കീറിയെടുക്കുക, എന്നിട്ടടുത്തത് വെക്കുക.

ഇനീപ്പോ പണ്ട് കോളേജില്‍ പഠിച്ചപ്പോഴത്തെ (കോളേജീന്നല്ല) വിദ്യ പ്രയോഗിക്കുക തന്നെ, അണ്ണാ ഒരു പാര്‍ക്ക്! വളരേ ദയനീയമായ മുഖഭാവത്തോടു കൂടി ക്യൂവിന്റെ മുന്നിലുള്ള അണ്ണന്റെ കാലില്‍ വീണു, ബാക്കില്‍ നിക്കുന്നവന്‍ കലിപ്പില് എന്താ പറയണുണ്ട്(പിന്നേ ഇതേ നമ്പറുപയോഗിച്ച് എത്ര സിനിമയാ വരീ നിക്കാതെയും സമയം കളയാതെയും കണ്ടിട്ടുള്ളത്!), ഭാഗ്യം, മനസില്ലാ മനസ്സോടെ പുള്ളി കാശുമേടിച്ചു. ടിക്കറ്റ് കയ്യില്‍ എത്തിയപ്പോഴേക്കും ട്രയിനെത്തി, ഒരു കണക്കില്‍ ഓടിക്കയറി.
ലോക്കല്‍ സ്റ്റേഷനിലിറങ്ങി ഓടിപ്പാഞ്ഞ് സെന്‍ട്രലില്‍ എത്തി, ഹാവൂ ഇനി ഒരു മിനിറ്റ് കൂടിയുണ്ട്, വിശപ്പോണ്ടാണെന്ന് തോന്നണു, വയറ്റീന്നോരു ചൂളം വിളി, ട്രെയിനില്‍ ഒന്നും കിട്ടാന്‍ വഴിയില്ല, എന്തേലും ജങ്ക്സ് മേടിച്ച് വയ്ക്കാം.

നമ്മടെ സീറ്റിലേയ്ക്ക് നടക്കുമ്പോള്‍ ഒരു പരിചയക്കാരനെ കണ്ടു, പുള്ളിയുടെ മുഖത്ത് ലോക്കല്‍ സ്റ്റേഷനില്‍ വച്ചെന്റെ മുഖത്തുണ്ടായിരുന്ന സെയിം ഭാവം, ടെന്‍ഷന്‍! ട്രെയിന്‍ പോയില്ലല്ലോ! പിന്നെ ഇയ്യാളെന്തിനാ ഇങ്ങനെ ടെന്‍ഷന്‍ അടിക്കണേ? ചോദിക്കാന്‍ തുടങ്ങണേനു മുന്‍പുതന്നെ ഉത്തരം കിട്ടി. ട്രെയിനിനു ബോബ് ഭീഷണിയുണ്ടത്രേ! ആരോ പുള്ളിയോടു പറഞ്ഞതാ. അതു കേട്ടതില്‍ പിന്നെ പുള്ളി കയ്യാലപ്പുറത്തെ തേങ്ങ പോലെ നിക്കുവാ, നിക്കണാ പോണാ!
ഞാന്‍ ചിരിച്ചു, ഹേയ് ചുമ്മാ ആരേലും പറ്റിക്കാന്‍ പറഞ്ഞതാവും, ഈ ആലപ്പുഴക്ക് പോണ ട്രെയിനൊക്കെ ആരു ബോബ് വയ്ക്കാന്‍, വേറെ എത്ര നല്ല വണ്ടികള് കിടക്കണു.

ട്രെയിന്‍ എടുക്കേണ്ട സമയം കഴിഞ്ഞു, എന്നിട്ടൊരനക്കവും ഇല്ലല്ലോ എന്നോര്‍ത്തപ്പോള്‍ ഒരു കുഞ്ഞി ടെന്‍ഷന്‍, എന്തായാലും സീറ്റ് പിടിക്കാം. സീറ്റിലിരിക്കുമ്പോള്‍ കുറെ കാക്കി ചേട്ടന്മാര്‍ വരുന്നു, കണ്ടിട്ട് ഒരു ലോക്കല്‍ ലുക്കില്യ, അരയില്‍ റിവോള്‍വര്‍, നല്ല സ്റ്റൈലായിട്ട് യൂണിഫോം ധരിച്ചിരിക്കണു, അവര്‍ ഓരോ ബാഗുകളും ആളുകളേയും കണ്ണുകള്‍ കൊണ്ട് സ്കാന്‍ ചെയ്തോണ്ടാ വരുന്നത്. എന്നെയുമൊന്ന് സൂക്ഷിച്ച് നോക്കി, ഹോ ആ ഊശാന്താടി കളഞ്ഞത് നന്നായി.

ഇപ്പോ എനിക്കും ഒരു ടെന്‍ഷനില്ലേ എന്നോരു സംശയം, ഞാന്‍ എന്നോടു ചോദിച്ചു, ഉണ്ടോ? മറുപടി വന്നു, ആരൊടും പറയണ്ട, ഉണ്ട്! ടെന്‍ഷന്‍ മാറ്റാന്‍ ഞാന്‍ വെറുതേ ചുറ്റും നോക്കി, തൊട്ടടുത്തുള്ളത് ഒരു ചേട്ടനും ചേച്ചീം പിന്നെ പാവക്കുട്ടി പോലെയിരിക്കണ ഒരു സുന്ദരി വാവേം. വാവയെന്നെ ഇടംകണ്ണിട്ട് നോക്കി, ഞാന്‍ ചിരിച്ചു, യ്യൊ! കൊച്ച് പേടിച്ച് പോയെന്നാ തോന്നണെ!

അവിടെയിരിക്കുന്നവരെ കണ്ടിട്ട് അവരാരും ഈ സംഗതിയൊന്നും അറിഞ്ഞ മട്ടില്യ. ഇത്രേം സമയായിട്ടും ട്രെയിന്‍ എടുക്കുന്നുമില്യ. പോണ്ടാന്ന് വച്ചാലോ! ഞാന്‍ ഒന്നു കൂടി എന്നോടു തന്നെ ചോദിച്ചു, ഹേയ് അതൊന്നും വേണ്ടാ ഒന്നുമില്ലേല്‍ നീയൊരു ആണല്ലേ?, ഓകെ എന്നാ ശരി, പോയേക്കാം, ഈ ബോംബിന് ആണ് പെണ്ണ് എന്നൊക്കെയുണ്ടാവോ ആവോ!
ട്രാഫിക് ജാമില്‍ പെട്ട വണ്ടി പോലെ ട്രെയിന്‍ മെല്ലെ അനങ്ങാന്‍ തുടങ്ങി.

ഇച്ചിരി വെള്ളം കുടിച്ചേക്കാം, ഓട്ടത്തിനിടയില്‍ മേടിച്ച വെള്ളക്കുപ്പി എടുത്തു, തുറക്കാന്‍ ശ്രമിച്ചപ്പോഴല്ലേ രസം, അടപ്പ് തുറക്കണില്യ, ശകലം ബലം കൊടുത്തപ്പോള്‍ ദേ വെള്ളം സൈഡിലൂടെ ചീറ്റണു, സീറ്റീലെല്ലാം വെള്ളം, പക്ഷേ അപ്പോഴും കുപ്പി തുറന്നില്യ. ഞാന്‍ കുപ്പിയുമായിട്ടിരുന്ന് പയറ്റുന്ന കണ്ടിട്ട് അപ്പുറത്തിരിക്കണ ചേട്ടന്റെ മുഖത്ത് പുച്ഛം, ഞാനെത്ര കുപ്പി കണ്ടതാണെന്ന ഭാവം, ചേച്ചിയുടെ മുഖത്തെ സഹതാപതരംഗം, പാവം ഞാന്‍! എന്നാ പിന്നെ ഇതു തുറന്നിട്ടുതന്നെ കാര്യം, അവസാനം പല്ലുവേണ്ടി വന്നു കാര്യം സാധിക്കാന്‍. കുറച്ച് ലെയ്സും ബിസ്ക്കറ്റും കൂടി, അത്താഴം ഉഷാര്‍.

ഫോണെടുത്തു, ആദ്യം വീട്ടിലോട്ടും പിന്നെ സോള്‍മേറ്റ്സിനേം വിളിച്ചു, ഇനിയെങ്ങാനും വിളിക്കാന്‍ പറ്റാതെ വന്നാലോ... പിന്നെ ഫോണ്‍ബുക്കില്‍ പരതാന്‍ തുടങ്ങി, ഇനി ആരും പരാതി പറയരുത്.
അടുത്തിരിക്കുന്നവര്‍ കിടക്കാനുള്ള വട്ടം കൂട്ടിത്തുടങ്ങി. ഒരു കാക്കിക്കാരന്‍ കൂടി നിരീക്ഷിച്ച് കടന്നു പോയി. അതു ശരി, ചേട്ടന്മാര്‍ അപ്പോ ഇവിടെ തന്നെയുണ്ടല്ലേ!

കിടക്കുന്നതിനു മുന്‍പൊന്നു പാടിയേക്കാം. [മൂത്രമൊഴിക്കാന്‍ പോണം എന്നു പറയാനുള്ള മടികാരണം പകരമുപയോഗിക്കാന്‍ പറ്റിയ വാക്ക്. എവിടുന്നോ കേട്ട് പഠിച്ചതാ, ഇപ്പോ ശീലമായിപ്പോയി. :)] തിരിച്ച് വന്നപ്പോഴേയ്ക്കും ലോവറും മിഡിലും ഫില്ലായിക്കഴിഞ്ഞു. നമ്മള്‍ അപ്പറാണ്, ചെരുപ്പിനെ ലോവറിന്റെ അടിയിലേയ്ക്ക് തള്ളി ഞാന്‍ മുകളിലേയ്ക്ക് കയറാന്‍ തുടങ്ങി.

മുകളിലെത്തിയതേ അപ്പര്‍ ബെര്‍ത്തില്‍ എന്നെ എന്നും ശല്യപ്പെടുത്തുന്ന ടീംസ് ഇന്നും അവിടെയിരുന്ന് എന്നെ നോക്കി ചിരിക്കണു, ആരാണെന്നല്ലേ? റെയില്‍വേയുടെ സ്വന്തം തലയിണ, വിരി, പുതപ്പ് ...അപ്പര്‍ ബെര്‍ത്തില്‍ എങ്ങിനെ ആ വിരി വിരിക്കും എന്നതിനെക്കുറിച്ച് ഒരൂ ഗവേഷണം നടത്തണം എന്നു ഞാന്‍ പലപ്പോഴും വിചാരിക്കാറുണ്ട്. കാരണം ഞാന്‍ എന്നും തോല്‍ക്കുന്ന ഒരു സംഗതിയാണത്, ആദ്യം തലയിണയും പുതപ്പുമെല്ലാം ഒരു മൂലയ്ക്ക് വച്ചു വിരി കയ്യിലെടുത്തു, ഇനിയാണഭ്യാസം. ഇരിക്കുന്നിടത്തു നിന്നു തുടങ്ങണം. ഒരു സ്ഥലത്ത് വിരിച്ച് അടുത്ത സ്ഥലത്ത് നോക്കുമ്പോള്‍ പഴയ സ്ഥലം തഥൈവ! അപ്പോ വലത്തേ അപ്പറില്‍ നിന്നൊരു കമന്റ്. ഈ സാധനം വിരിച്ച് കിടക്കുകാന്നു പറയണതത്ര എളുപ്പമല്ല അല്ലേ? ഒരു പാവം ചേട്ടന്‍ കുറേ ശ്രമിച്ച് ആകെ കൊഴഞ്ഞിരിക്കുവാ! ഞാന്‍ പറഞ്ഞു, (അതു ശരി, അപ്പോ എനിക്ക് മാത്രല്ല ഈ പ്രശ്നമുള്ലത്) ഹേയ് അത്ര പ്രശ്നമൊന്നുമില്യ എന്നും പറഞ്ഞോണ്ട് ആദ്യം പുതപ്പ് മടക്കി മൂലയ്ക്ക് വച്ച് അതിന്റെ മേളില്‍ തലയിണ വച്ച് ഒരു വിരി മേലെ വിരിച്ചെന്നും വരുത്തി ഒറ്റ കിടപ്പ്.

പിന്നേ സ്ലീപ്പറില്‍ പുതയ്ക്കാന്‍ ഒരു കോപ്പുമില്യാതെ ഇത്രേം യാത്ര ചെയ്ത എന്നോടാ കളി, ഈ എ.സി കോച്ചൊക്കെ എന്നാ ഒണ്ടായേ?

എല്ലാരും കിടന്നു, താഴെ വാവയുടെ ചില ചിണുങ്ങല്‍ കേള്‍ക്കാം. ചെറിയ വെളിച്ചം മാത്രമേ ഉള്ളൂ, ഉറക്കം വരുന്നില്യ. ഈ ഓര്‍മ്മയുടെ ഒരു കാര്യം ഓര്‍ക്കണ്ടാന്നു വച്ചാ അതു മാത്രേ ഓര്‍ക്കൂ. ബോബ് പിന്നേം പിന്നേം തെളിഞ്ഞു വന്നു.

എത്ര വലുതാരിക്കും, എവിടെയാരിക്കും. എവിടാരിക്കും പൊട്ടുക? എവിടെ പൊട്ടിയാലും ബാക്കി ബോഗികളും മറിയും. മറിയുമ്പോള്‍ എന്തു ചെയ്യണം? ഞാന്‍ സൈഡിലുള്ള കമ്പിയില്‍ മുറുകെ പിടിച്ചു നോക്കി, പിടുത്തം വിടാതിരുന്നാല്‍ വല്യ പരിക്ക് പറ്റില്യാരിക്കും. വല്ല പാലത്തിലാണെങ്കിലോ, ഞാന്‍ ഡോറിലേയ്ക്കുള്ള അകലം നോക്കി, ഹൊ! നീന്തല്‍ പഠിച്ചത് നന്നായി, വെള്ളത്തിനടിയിലൂടെ നീന്തി വാതില്‍ തുറന്ന് മുകളിലേയ്ക്ക് നീന്തുക. ഈസി, അപ്പോ എന്റെ ബാഗ്, അതെടുക്കാം പറ്റുമോ ആവോ!
ആലോചനകള്‍ ടെന്‍ഷന്‍ കൂട്ടുന്നതേയുള്ളൂ, ഉറക്കം വരുന്നില്യ, പാട്ട് കേട്ടാലോ, പക്ഷേ ഇയര്‍ഫോണ്‍ വച്ചാല്‍ പിന്നെ വേറെ ഒരു വക കേള്‍ക്കില്യ, അതു വേണ്ട, ലൌഡ് സ്പീക്കര്‍ മതി, വല്ലതും സംഭവിച്ചാ എങ്ങിനെ കേള്‍ക്കും?

നല്ല കുറച്ച് പഴയ മലയാളം പാട്ടുകള്‍ സെലക്ട് ചെയ്തു. പാടുന്നത് വേറെ പാട്ടാണെങ്കിലും മനസില്‍ വരുന്നത് വേറെയൊരു പാട്ടായിരുന്നു.

‘ഈ വര്‍ണ്ണ സുരഭിയാം ഭൂമിയിലല്ലാതെ കാമുക ഹൃദയങ്ങളുണ്ടോ? സ്വപ്നങ്ങളുണ്ടോ........ കൊതി തീരും വരെ ഇവിടെ ജീവിച്ച് മരിച്ചവരുണ്ടോ..’

അങ്ങിനെ പാട്ടില്‍ മുഴുകിയിര്‍ക്കുമ്പോള്‍ ഒരു അലമ്പ് തമിഴ് ആക്സന്റ്, xcuse me sir, Please stop your radio, its disturbing others... ടിടിആര്‍, അയാള്‍ക്ക് മലയാളം പാട്ട് കേട്ടതിനെ ചൊരുക്കാണെന്നു തോന്നണു, വല്ല ഇന്ത നട പോതുമായോ മല്‍ഗോവാ മാമ്പഴവുമായിരുന്നേല്‍ അഡ്ജസ്റ്റ് ചെയ്തേനെ.
അങ്ങിനെ പാട്ടും നിന്നു, ഇനിയിപ്പോ എന്താ വരുന്നോടത്ത് വച്ച് കാണാം. അല്ലേലും ഗുരുവായൂരപ്പനെ കാണാനല്ലേ പോണെ? പുള്ളി വേണേല്‍ നോക്കിക്കോളും.കൃഷ്ണാ, ഗുരുവായൂരപ്പാ നിന്നെ വന്നു കാണണേല്‍ മര്യാദയ്ക്ക് സേഫായിട്ടെന്നെ വീട്ടിലെത്തിച്ചോണം കേട്ടോ, അല്ലേലുണ്ടല്ലൊ!

ഗുരുവായൂരപ്പനെ ഭീഷണിപ്പെടുത്തി റിസ്ക്കെല്ലാം പുള്ളീനെ ഏല്പിച്ച് ഞാന്‍ അടുത്ത വിരിയെടുത്ത് തലയിലൂടെ മൂടി. നാളെയും രാവിലെ ചിരിച്ചോണ്ട് നിക്കണ ഭാസ്ക്കരേട്ടനെ കണികാണിക്കണേ ഭഗവാനേ, കൃഷ്ണാ ഗുരുവായൂരപ്പാ............