ബുധനാഴ്‌ച, ഡിസംബർ 06, 2006

ശ്ശോ! കഷ്ടമായിപ്പോയി!

സാര്‍, ആ പ്രോജക്റ്റ് നമുക്ക് കിട്ടിയില്യ, എന്താ സംഭവിച്ചതെന്നറിയില്യ... എന്താ ശശികലേ ഇതു? ഇത്ര ഉത്തരവാദിത്ത്വമുള്ള നിങ്ങളൊക്കെ ഇങ്ങനെ തുടങ്ങിയാല്‍ ഞാന്‍ എന്താ ചെയ്യാ? .മേലില്‍ ആവര്‍ത്തിക്കരുത്...മ്



ഇന്റര്‍കോമെടുത്ത് കുത്തി... സരിതേ താനവിടെ എന്തെടുക്കുവാ? കുറേ നേരമായല്ലോ ആ മെയിലുകള്‍ക്കെല്ലാം മറുപടി അയയ്ക്കാന്‍ പറഞ്ഞിട്ട്? എന്തായി? എന്റെ ഡ്രൈവറോടൊന്നു വരാന്‍ പറയൂ...


ആ ശശീ, ബെന്‍സിനെന്താ പറ്റീന്ന് പറഞ്ഞത്? ഉടനെ കൊണ്ടുപോയി ശരിയാക്കണം കേട്ടോ? തത്ക്കാലം ആ സ്കോഡ മതി ഇന്ന്.


സരിതേ നാളെയല്ലേ യു എസിലെ ക്ലൈന്റ്സ് എത്തുന്നത്? എല്ലാം റെഡിയല്ലേ? ആ എച്ച് ആര്‍ മാനേജരോടൊന്നു വരാന്‍ പറയൂ...


ആ മി. ദീപക്, കൊച്ചിയിലേയ്ക്ക് ഒരു 500 പേരെ വേണമെന്നു പറഞ്ഞിട്ടെന്തായി?? വേണ്ട എനിക്കൊന്നും കേള്‍ക്കണ്ട! പുതിയ പ്രോജക്റ്റിന് ആളെ തികയില്ലെന്ന് ഞാന്‍ പറഞ്ഞതല്ലേ? ഏതു കമ്പനിയുടേതിനേക്കാളും നല്ല ഓഫര്‍ കൊടുക്കൂ...ഓകെ


ഫോണ്‍ ബെല്‍....യാ...അതേ, ഇല്യ.. സോറി മേനോന്‍, ഇനിക്കു വരാന്‍ കഴിയാത്തതില്‍ വളരേ ഖേദമുണ്ട്, പക്ഷേ ഈ തിരക്ക്... അടുത്ത തവണയാവട്ടെ.മാത്രമല്ല ഒരു വേള്‍ഡ് ടൂര്‍ കഴിഞ്ഞതല്ലേയുള്ളൂ....നിങ്ങള്‍ പോയി വരൂ....


ഫോണുകള്‍......മെയിലുകള്‍..തിരക്ക്....പിന്നേം പിന്നേം ഈ നശിച്ച തിരക്ക്....ഈ തിരക്കൊന്നു തീര്‍ന്നെങ്കില്‍....


ആരോ തോളില്‍ തട്ടുന്നതു പോലെ...


ഹെയ് ആരാണീ തിരക്കിന്റെയിടയില്‍ പിന്നില്‍ നിന്ന് ശല്യപ്പെടുത്തുന്നത്? മുഴുത്ത ഒരു ചീത്തയുമായി പിറകിലോട്ട് തിരിഞ്ഞു...
യ്യോ! ഇതു സുരേഷ് അല്ലേ..എന്റെ പഴയ ഷിഫ്റ്റ് ഇന്‍ ചാര്‍ജ്...


[ഇത്രയും മലയാളത്തില്‍ പറഞ്ഞ സ്ഥിതിയ്ക്ക് സുരേഷിന്റെ മറുപടിയും മലയാളത്തില്‍...]നിങ്ങളെന്താ ഈ കാട്ടുന്നത്, എന്തു ധൈര്യത്തിലാണ് നിങ്ങള്‍ സിസ്റ്റത്തിനു മുന്‍പിലിരുന്നുറങ്ങുന്നത്?? എത്ര നേരമായി ഞാന്‍ ശ്രദ്ധിക്കുന്നു... ഇങ്ങിനെയാണെങ്കില്‍ വേറെ പണി അന്വേഷിക്കുന്നതായിരിക്കും നല്ലത്...ഡയലോഗുകള്‍ തുടരുകയായിരുന്നു...$%^$%^$&^$#%^#^.....


അപ്പോള്‍ എന്റെ തിരക്ക്....ഞാന്‍ എവിടെ...ബോധത്തിന്റെ വോള്‍ട്ടേജ് ലെവല്‍ പതുക്കെ കൂടി വരികയായിരുന്നു....അടുക്കള സാധനങ്ങളുടെ ഗുണ വിശേഷങ്ങള്‍ ചോദിച്ചു കൊണ്ടിരുന്ന മദാമ്മയുടെ ചാറ്റ് വിന്റോയില്‍ കുറേ ഹലോ..പൂയ് എന്നൊക്കെ...


ഞാന്‍ കണ്ണു തിരുമിക്കൊണ്ട് മോണിറ്ററിന്റെ മൂലയിലോട്ടു നോക്കി... രാവിലെ നാലുമണി...ഹോ വെളുപ്പിനെയാണല്ലോ! ദൈവമേ വെളുപ്പിനേ കണ്ട സ്വപ്നം ഫലിക്കുമെന്നാ....
മദാമ്മയോടു സോറി പറയുമ്പോഴും പെട്ടെന്നു തീര്‍ന്ന തിരക്കായിരുന്നു മനസ്സില്‍.. അവനു വന്ന് വിളിക്കാന്‍ കണ്ട നേരം... ശ്ശൊ! കഷ്ടമായിപ്പോയി....

ശനിയാഴ്‌ച, ഡിസംബർ 02, 2006

ഞാനും മാഷായി...

ഈശ്വരാ , ഇന്ന് നേരം വൈകിയെന്നാ തോന്നുന്നത്! ഞാന്‍ വാച്ചിലേയ്ക്ക് നോക്കി, എട്ടരയാകുന്നു, ഞാന്‍ എന്റെ വാഹനം അടുത്ത ഗിയറിലേക്കിട്ടു(..റാലി സൈക്കിള്‍..എണീറ്റു നിന്നു ചവിട്ടാന്‍ തുടങ്ങീന്നു സാരം..). തുറക്കുന്നതിനു മുന്‍പല്ലെങ്കിലും തുറക്കുമ്പോഴേയ്ക്കും അവിടെയെത്തിയില്ലേല്‍ ഭയങ്കര മനപ്രയാസമാ..എവിടേയ്ക്കെന്നല്ലേ പറയാം..തെരക്കു കൂട്ടാതെ...

സി ഡിറ്റിലേയ്ക്ക്...തിരോന്തരത്തുള്ള ഇമ്മിണി വല്യ സി ഡിറ്റല്ല, എന്നാലും തരക്കേടില്യാത്ത ചാലക്കുടിക്കാരുടെ സ്വന്തം സി-ഡിറ്റ്. കാല്‍ നൂറ്റാണ്ടു കാലമായി ചാലക്കുടിക്കാരുടെ ഐടി വിദ്യാഭ്യാസത്തില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചു പ്രുന്ന സ്ഥാപനം. ഈയുള്ളവന്‍ ഇന്നവിടുത്തെ സ്റ്റാഫാണ് ( വല്യ മാഷാന്നാ ഭാവം..പക്ഷേ വെറും ട്രെയിനി...) മൊത്തം പതിമൂന്നു പേരില്‍ പതിമൂന്നാമന്‍..അല്ലേല്‍ ഈ തലയ്ക്കേന്ന് ഒന്നാമന്‍. അതി രാവിലെ തുറക്കുമ്പോഴേ ഞാനവിട ഹാജരായിരിക്കും, പിന്നെ വൈകുന്നേരം പൂട്ടിച്ചിട്ടേ (താത്കാലികം) പുറത്തിറങ്ങൂ. അന്ന് കമ്പ്യൂട്ടര്‍ പഠിക്കാന്‍ ഭയങ്കര ആവേശം, പക്ഷേ കൊടുക്കാന്‍ കാശ്, വീട്ടീ ചോദിക്കുന്ന കാര്യമേ ആലോചിക്കണ്ട..പിന്നെന്താ വഴി??

മുന്‍പ് അവിടെ പഠിപ്പിച്ചിരുന്ന ഉണ്ണ്യേട്ടനാണ് സി-ഡിറ്റ് സജസ്റ്റ് ചെയ്തത്. അവിടെ ചെന്ന് ഏറ്റവും ഫീസ് കുറഞ്ഞ കോഴ്സിന് ചേര്‍ന്നു. 1800 രൂപ, ഹൊ! എവിടുന്നുണ്ടാവാന്‍, ഒരു 200 എങ്ങിനെയോ സംഘടിപ്പിച്ചു കൊടുത്തു പഠനം തുടങ്ങി. ഉണ്യേട്ടന്റെ റെക്കമന്റേഷന്‍ കാരണം ശകലം ശ്രദ്ധ അവിടുന്നു കൂടുതല്‍ കിട്ടി. മാസങ്ങള്‍ കഴിഞ്ഞിട്ടും ബാക്കി ഫീസില്ല, റാണി മാഡം കുറേ പ്രാവശ്യം ചോദിച്ചു, പക്ഷേ അവര്‍ക്കു ചൂടാവാന്‍ പറ്റണില്യ..എന്താ കാര്യം, നമ്മള് എല്ലാവരുമായിട്ടും ഒടുക്കത്തെ കമ്പനി...പ്രശ്നം അങ്ങിനെ ഡയറക്ക്ടറുടെ മുന്‍പിലെത്തി..(ഒന്നല്ല രണ്ട് ഡയറക്റ്റര്‍മാരാ...അതിപ്പോ പറഞ്ഞാ ശരിയാവില്യ, വേറെ കൊറേ പോസ്റ്റിനുള്ളതുണ്ട്)..

അവര്‍ ഫീസ് കിട്ടേണ്ട സ്ഥാപനത്തിന്റെ അവസ്ഥയെക്കുറിച്ച് വിവരിച്ചു, ഞാന്‍ വളരേ ശ്രദ്ധയോടു കൂടി നിന്നു കേട്ടു, ഞാനൊന്നും പറയാതായപ്പോ അവര്‍ക്കു കാര്യം മനസിലായി (ഞാന്‍ മിണ്ടാതിരിക്കുന്നത് വളരേ അപൂര്‍വ്വമാണെന്ന് അവരും മനസിലാക്കിയിരിക്കുന്നു..) അങ്ങിനെ ഫീസ് തിരിച്ച് പിടിക്കാനുള്ള വിദ്യയായിടോ അതോ ഞാന്‍ ഭയങ്കര ബുദ്ധിമാനാണെന്നു ( ശ്ശോ! ഈ ഞാന്‍..എന്നെ സമ്മതിക്കണം) അന്നേ അവറ്ക്കു മനസിലായിട്ടോ എന്നറിയില്ല, അവരു പറഞ്ഞു, താനിപ്പോ അത്യാവശ്യം കാര്യങ്ങളൊക്കെ പഠിച്ചില്യേ... ഇനി ഇവിടെ ട്രയിനിയായിക്കോളൂ... അറിയാവുന്നത് ഇവിടെയുള്ളവര്‍ക്ക പറഞ്ഞുകൊടുക്കൂ..ബാക്കിയുള്ള സമയം എന്താന്നു വച്ചാ പഠിച്ചോളൂ..ഫീസൊന്നും വേണ്ട... ഈശ്വരാ... ആ വാക്കിനെ ഞാനിന്നും നന്ദിയോടെ.. വെറും നന്ദിയോടെ എനു പറഞ്ഞൊതുക്കാനാവില്യ..എങ്കിലും..കാരണം ഇന്നു ഞാന്‍ എന്തെങ്കിലുമാണെങ്കില്‍ (ഒന്നുമല്ല എന്നെനിക്കറിയാം..എന്നാലും) അതിന് ഞാനാ വാക്കുകളോട് കടപ്പെട്ടിരിക്കുന്നു...

ആ വാക്കുകള്‍ കേട്ടപ്പോഴുണ്ടായ സന്തോഷത്തെ ഞാന്‍ എന്തിനോടാ ഉപമിക്കുക..ഉപമ പോലുല്‍ കിട്ടണില്യ..അതു ഞാന്‍ നിങ്ങള്‍ക്കു വിടുന്നു... അങ്ങിനെ ആ സുദിനമാണിന്ന് ‍... ലാബിലേയ്ക്കു ചെന്നപ്പോല്‍ ആകെ ഒരു പ്രത്യേകത... ഇനിക്കു സ്വാതന്ത്ര്യത്തോടെ കൈകാര്യം ചെയ്യാവുന്ന അമ്പതോളം കമ്പ്യൂടറുകള്‍..എന്താ പറയാ...മ്മടെ മണിച്ചേട്ടന്റെ ഭാഷയില്‍ പറഞ്ഞാല്‍ എലി പുന്നെല്ലു കണ്ട പോലെ...അന്നത്തെ സ്റ്റാഫ് മീറ്റിംഗില്‍ നമ്മുടെ പദവി ഔദ്യോഗികമായി സ്ഥിരീകരിച്ചു. അത്ര ദിവസം നമ്മളെ മൈന്റു ചെയ്യാതിരുന്ന ടീച്ചര്‍മാരും അടുത്തു വന്ന് പരിചയപ്പെട്ടു. ഞാന്‍ പതിമൂന്നാമന്‍..ബാക്കി 12 ല്‍ പത്തും പെണ്‍ പ്രജകള്‍..ഹൊ!

രാവിലത്തെ സന്തോഷമൊക്കെ കഴിഞ്ഞപ്പോള്‍ ആകെ ഒരു ടെന്‍ഷന്‍, ദൈവമേ! ലൈഫിലെ ആദ്യത്തെ ജോലിയാ... തുടക്കം കൊളമാവാതെ നോക്കണമല്ലോ!ലാബീ കേറാന്‍ ഒരു വൈക്ലബ്യം...നേരെ റാണി മാഡത്തിന്റെ ക്യാബിനിലേയ്ക്കു ചെന്നു... മൂലയ്ക്കുള്ള സീറ്റിലിരുന്നു...ഇത്തിരി കഴിഞ്ഞപ്പോള്‍ മാഡം വന്നു വിളിച്ചു...ദേ ഇത് ലീന.. പുതിയ സ്റ്റുഡന്റാ... എന്നിട്ട് ലീനയോട് ഇതു .... സാര്‍, ഈ സാറാണ് കുട്ടിയ്ക്ക് ക്ലാസ് എടുക്കുന്നത് ( സാറ്...യ്യോ! ഞാനോ! എന്തൊ എനിക്കാകെയൊരു കുളിര്...). കുട്ടി ലാബിലേയ്ക്ക് പൊയ്ക്കോളൂ...മാഡം പറഞ്ഞു...സാറ് വിളിയുടെ ഷോക്കില്‍ നില്‍ക്കുന്ന എന്നോട് ചോദിച്ചു, എന്താ സാറേ..... ക്ലാസ്സെടുക്കുന്നില്യേ? മ്..കുടിക്കാനുള്ള വെള്ളം എവിടെയാ ഇരിക്കുന്നത്? എന്റെ മറുചോദ്യം... ശബ്ദം പതറിയിട്ടുണ്ടോന്നൊരു സംശയം....

വെള്ളം കുടിച്ചിട്ടും കുടിച്ചിട്ടും മതിയാകുന്നില്യ... ഒന്നു മുഖം കഴുകിയേക്കാം... ഈ ടെന്‍ഷന്‍ കൂടി ഒന്നു കഴുകിക്കളയാന്‍ പറ്റിയെങ്കില്‍... ഞാന്‍ കണ്ണാടിയില്‍ നോക്കി. ഏയ് പ്രശ്നമൊന്നുമില്ല... അല്ലാ എന്തിനാ ഇത്ര പേടിയ്ക്കുന്നത്... ഏയ് സ്റ്റുഡന്റ് കാത്തിരിക്കുന്നു..പിന്നില്‍ ജൂലി മിസ്.. ഞാന്‍ ചിരിക്കാന്‍ ശ്രമിച്ചു.. പേടീണ്ടൊ? ഏയ് എനിക്കോ? എന്നാ ചെല്ലൂ...

ലാബിലേയ്ക്ക് ചെല്ലുമ്പോള്‍ ഇനിയും ഉണര്‍ത്താത്ത ഒരു പഴയ ബ്ലാക് & വൈറ്റ് സിസ്റ്റത്തിനു മുന്‍പില്‍ ലീന.. എന്റെ ആദ്യത്തെ വിദ്യാര്‍ത്ഥിനി എനിക്കായി കാത്തിരിക്കുകയായിരുന്നു....എന്റെ നെഞ്ചപ്പോഴും അതിദ്രുതമിടിച്ചു കൊണ്ടിരുന്നു....

വെള്ളപളുങ്കൊത്ത വിദഗ്ദരൂപീ, കള്ളം കളഞ്ഞു കമലത്തിലെഴുന്ന ശക്തീ
വെള്ളത്തിലേ തിരകള്‍ തള്ളിവരും കണക്കെന്നുള്ളത്തില്‍ വന്നു വിളയാടീടുക സരസ്വതീ നീ....

ശനിയാഴ്‌ച, നവംബർ 25, 2006

അംബിയുടെ മറുപടി - Ramayana Bridge

എന്റെ മുന്‍ പോസ്റ്റിന്നു വന്ന മറു മൊഴിയാണിത്.. പക്ഷേ ഇത് ഒരു പോസ്റ്റാക്കേണ്ടത് എന്റെ ഉത്തരവാദിത്ത്വമാണെന്നെനിക്കു തോന്നുന്നു...
അന്ധകാരത്തെ മാറ്റി വെളിച്ചം തരുന്നതാണ് യതാര്‍ഥ അറിവ്... എനിക്കു പിടിവാശികളില്ല..ഇത്രയും അറിയാന്‍ സാധിച്ചതിലുള്ള കൃതാര്‍ത്ഥത മാത്രം...

ഇത്രയും ആഴമുള്ള മറുപടി തന്ന അംബിക്ക് നന്ദിയുടെ പൂച്ചെണ്ടുകള്‍ അര്‍പ്പിച്ചുകൊണ്ട് ഞാനിത് പ്രസിദ്ധീകരിക്കുന്നു...

അംബി പറയുന്നു....
ഭാരതത്തിനും ശ്രീലങ്കയ്ക്കുമിടയ്ക്ക് ഇത്തരമൊരു പാലമുള്ളത് ആദ്യമായികിട്ടുന്ന അറിവാണെന്ന് തോന്നുന്നില്ല.
അങ്ങ് കാണിച്ചിരിയ്ക്കുന്ന ചിത്രങ്ങള്‍ ഫോര്‍വേഡഡ് ഈ- എഴുത്തുകളായി കാണുന്നുണ്ട്.
ശരിയ്ക്കും പറയുകയാണെങ്കില്‍ പാക് കടലിടുക്കില്‍ സ്വാഭാവികമായോ അല്ലാതേയോ ചെറു ചെറു ദ്വീപുകളും പവിഴപ്പുറ്റുകളും ചേര്‍ന്ന ഒരു പാലം പണ്ടു മുതലേ കണ്ടിട്ടുണ്ട്..പണ്ട് മുതലേ എല്ലാവര്‍ക്കും അറിയാവുന്നതാണിത്
(മദ്രാസ് പ്രസിഡന്‍സിയിലെ Robert Palk,(1755-1763 എന്ന ഗവര്‍ണര്‍ ജനറലിന്റെ ഓര്‍മ്മയ്ക്കായാണ് ഈ കടല്ലിടുക്കിന് പാക് കടലിടുക്ക് എന്ന പേരു വന്നത്.).
.ആ ദ്വീപുകളില് രാമേശ്വരം ദ്വീപു മുതല്‍ ആ ദ്വീപിന്റെ മുനമ്പായ ധനുഷ്കോടി വരെ ഭാരതത്തില്‍ ഉള്ളവര്‍ക്ക് പ്രാപ്യമാണ് താനും.രാമേശ്വരം വരെ നാം പാമ്പന്‍ പാലം എന്ന പേരില്‍ റോഡ് ഗതാഗതവും ഉണ്ടാക്കിയിട്ടുണ്ട്.

അവിടുന്നങ്ങോട്ട് ശ്രീലങ്ക വരെ ചെറുചെറു ദ്വീപുകളും ആഴം കുറഞ്ഞ സമുദ്രഭാഗവും പവിഴപ്പുറ്റുകളും ചേര്‍ന്നു കിടക്കുന്ന സമുദ്രഭാഗത്തിനേയാണ് നാം രാമന്റെ പാലമെന്നോ ആഡംസ് പാലമെന്നോ ഒക്കെ പറയുന്നത്.
ഈ പാലം മനുഷ്യനിര്‍മ്മിതമായാലും അല്ലെങ്കിലും ഭാരതത്തിലേയും ശ്രീലങ്കയിലേയും ജീവിതത്തിനെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടലിലെ മത്സ്യബന്ധനം, കാലാവസ്ഥ, വേലിയേറ്റവും വേലിയിറക്കവും വഴിയുണ്ടാകുന്ന സമുദ്രത്തിലേയും കരയിലേയും വ്യതിയാനങ്ങള്‍ ഇതിനെയൊക്കെ ഈ കടലിടുക്കിലെ പാലം പോലെയുള്ള ആഴം കുറഞ്ഞ ഭാഗം സ്വാധീനിയ്ക്കുന്നു.

വികിപീഡിയയില്‍ നിന്നുള്ള വിവരങ്ങളനുസരിച്ച് ഭാരതീദാസന്‍ സര്‍വകലാശാല ഈ കടലിടുക്കിന് ഏതാണ്ട് 3500 വര്‍ഷത്തെ പഴക്കമെ കാണുന്നുള്ളൂ.അതിനും മുന്നേ ഉള്ളതാണെന്നും അല്ല ഇതു സ്വാഭാവികമായ ആഴം കുറഞ്ഞ കടലിടുക്കാണെന്നുമൊക്കെ വാദങ്ങളുണ്ട്.

ഇതിന് നാസയാണോ ആഡംസ് പാലം എന്നു പേരുകൊടുത്തതെന്ന് നാം ഒന്നുകൂടി ആലോചിയ്ക്കേണ്ടതുണ്ട്.എന്റെ പ്രാഥമിക പഠനകാലം മുതല്‍ക്കേ ഈ ആഡംസ് പാലത്തിനേപറ്റി കേള്‍ക്കുന്നതാണ്.

ഇതിഹാസങ്ങള്‍ക്കും മറ്റും ചരിത്രപരമായ തെളിവുകണ്ടുപിടിയ്ക്കുന്നത് നല്ലതു തന്നെ.പക്ഷേ കിട്ടുന്ന വിവരങ്ങള്‍ ആദ്യം ശരിയാണൊ എന്നു നാം പരിശോധിയ്ക്കേണ്ടതുണ്ട്. മറ്റൊന്ന് ഭാരതീയ ഇതിഹാസങ്ങളോടും ചിന്താരീതിയോടുമൊക്കെ നാം സമരസപ്പെടേണ്ടത് അതിനെ ശരിയായി മനസ്സിലാക്കുക എന്ന ഒരൊറ്റ കാര്യം ചെയ്തുകൊണ്ട് മാത്രമാണ്.പതിനേഴു ലക്ഷം കൊല്ലം മുന്‍പ് നടന്നതെന്നു പറയപ്പെടുന്ന ഒന്നല്ല രാമായണത്തിന്റെ സാംഗത്യം.അതു പ്രേതകഥകള്‍ പറയുന്ന പോലെ പറയാനുള്ള ഒന്നുമല്ല (എന്റെ അഭിപ്രായം.)

ഇതിഹാസങ്ങള്‍, പുരാണങ്ങള്‍ എന്നതൊക്കെ മനസ്സിലാക്കുന്നത് അതിന്റേതായ ഒരു രീതിശാസ്ത്രമുപയോഗിച്ചു വേണം.ആ രീതിശാസ്ത്രം പഠിയ്ക്കേണ്ടത് ഒരു സദ്ഗുരുവിന്റടുത്തുനിന്നും വേണം താനും..അത് ഏതു മതക്കാരനായാലും കുഴപ്പമില്ല.മനുഷ്യന്‍ പോലുമാകണമെന്നില്ല.

അല്ലാതെ പണ്ട് രാമനെന്ന ഒരു രാജകുമാരന്‍ രാവണനെന്ന ഒരു തെമ്മാടിയെ തന്റെ പെണ്ണുമ്പിള്ളയെ തട്ടിക്കൊണ്ടുപോയ ദേഷ്യത്തിന് ചെന്ന് കൊന്ന് കൊലവിളിച്ചതാണീ രാമകഥ എന്നു പറഞ്ഞിരുന്നാലെന്തു ചെയ്യാന്‍?

ഗൂഗിളിലോ,.വിക്കിപീഡിയയിലോ Palk Strait, Rama's Bridge, എന്നുള്ള താക്കോല്‍ വാക്കുകളുപയോഗിച്ച് പരതിയാല്‍ ഇതിനേപ്പറ്റിയുള്‍ല പൂര്‍ണ്ണമായ വിവരങ്ങള്‍ ലഭിയ്ക്കും.
സമയം കിട്ടുമ്പോള്‍ രാമേശ്വരം വരെ പോയി മഹാദേവനെ തൊഴുത്, സമുദ്രത്തിന്റെ തീരത്ത് വച്ച് സകല മറകളും കളയുന്ന ആചാരമായി മനസ്സൊന്ന് മുണ്ഡനം ചെയ്താല്‍ അത്രയുമായി...നേരിട്ട് കാണുകയും ചെയ്യാം
അതിനല്ലാതെയെന്തിനാണൊരു രാമായണം?

പിന്നെ ഇതിന്റെയൊരു പാരിസ്ഥിതിക വശമുണ്ട്..നേരത്തേ പറഞ്ഞതുപോലെ ഈ രാമ-വാനരപ്പാലം (പേരിന്റെ പേരിലൊരു വഴക്കു വേണ്ടാ) ഇടിച്ചു നിരത്തി ഒരു കപ്പല്‍ച്ചാല് പാക് കടലിടുക്കില്‍ക്കൂടെയുണ്ടാക്കാന്‍ ഒരു പരിപാടി ഉത്ഘാടം ചെയ്തു കഴിഞ്ഞു. സേതുസമുദ്രം കപ്പല്‍ ചാനല്‍ പ്രൊജക്റ്റ്..
അത് കേരളം തമിഴ്നാട് ഉള്‍പ്പേടെയുള്ള തീരദേശത്ത് വമ്പന്‍ പാരിസ്ഥിതിക വ്യതിയാനങ്ങള്‍ക്ക് കാരണമാകുമെന്ന് പറയപ്പെടുന്നു. സുനാമി പോലുള്ള വലിയ സമുദ്രക്കെടുതികളില്‍ നിന്ന് കേരളം ഉള്‍പ്പേടെയുള്ള തീരത്തെ സംരക്ഷിച്ചു നിര്‍ത്തുന്നത് സ്വാഭാവികമായ ആഴം കുറഞ്ഞ ഈ പാലമാണത്രേ.
തൂത്തുക്കുടി മുഖ്യമായും മറ്റു ചെറു തുറമുഖങ്ങളുടേയും വളര്‍ച്ച ലക്ഷ്യമിട്ടുണ്ടാക്കുന്ന ഈ കപ്പല്‍ ചാനല്‍ വന്നാല്‍(പണി തുടങ്ങി എന്നു തോന്നുന്നു?) ഹോങ്ങ് കോങ്ങിലും മറ്റുമടുക്കുന്ന കപ്പലുകളൊക്കെ തൂത്തുക്കുടിയിലടുക്കുമെന്നും ഭാരതത്തിന് വന്‍ സാമ്പത്തിക നേട്ടമാണുണ്ടാകുന്നതെന്നും പറയപ്പെടുന്നു.
പക്ഷേ ഇത് തീരദേശത്തെ വളരേയേറെ പാരിസ്ഥിതികമായി ബാധിയ്ക്കുമെന്ന് ലോകത്തെ വലിയ ശാസ്ത്രജ്ഞന്മാര്‍ വളരെയേറെപ്പേര്‍ മുന്നറിയിപ്പ് തരുന്നുമുണ്ട്.
സത്യമ്പറഞ്ഞാല്‍ ആരെ വിശ്വസിയ്ക്കണമെന്നറിയില്ല. ശാസ്ത്രജ്ഞന്മാര് പറഞ്ഞതാണ് കാര്യമെന്നൊക്കെ വിശ്വസിച്ചിരിയ്ക്കുമ്പോഴായിരിയ്ക്കും ഭാരതത്തിന്റെ വികസനം തടയാനായി സീ ഐ എ കാശു കൊടുത്ത് അവരെക്കൊണ്ട് പറയിപ്പിച്ചതാണെന്ന് അറിയുന്നത്.:)
പക്ഷേ ഒരു നല്ലകാര്യവും ഈ രാഷ്ട്രീയക്കാര് ചെയ്യില്ല എന്നുറപ്പുള്ളത് കൊണ്ട് എനിയ്ക്കീ ശാസ്ത്രജ്ഞര്‍ പറയുന്നത് വിശ്വസിയ്ക്കാനാണിഷ്ടം.കാരണം പട്ടിണിയോ വിദ്യാഭ്യാസമില്ലായ്മയോ ഒന്നും മാറ്റാനില്ലാത്ത തിടുക്കമായിരുന്നു അവര്‍ക്കീ സേതു സമുദ്രം പ്രൊജെക്റ്റ് നടപ്പിലാക്കാനുണ്ടായിരുന്നത്.(പുതിയ സേതുസമുദ്രം പ്രൊജെക്റ്റ്..എന്നു വായിയ്ക്കണം. ചര്‍ച്ചകള്‍ തുടങ്ങിയിട്ട് നൂറ്റമ്പത് കൊല്ലത്തോളമായി..ബ്രട്ടീഷുകാരാണീ വിദ്യ ആദ്യം പറഞ്ഞു തുടങ്ങിയത്..)
ഗൂഗിള്‍ വിക്കിപീഡിയ താക്കോല്‍ വാക്കുകള്‍-Sethusamudram Shipping Canal Project

വ്യാഴാഴ്‌ച, നവംബർ 09, 2006

രാമായണ സേതു (Ramayana Bridge)


ഇന്ത്യയും ശ്രീലങ്കയേയും ബന്ധിപ്പിച്ചുകൊണ്ട് ശ്രീരാമന്‍ പണിയിച്ച പാലത്തേക്കുറിച്ച് ഓരൊ ഭാരതീയനും വളരേ വ്യക്തമായി അറിയാവുന്നതാണല്ലോ. ശ്രീരാമസേനയ്ക്ക് സീതാദേവിയെ മോചിപ്പിക്കുന്നതിനായി ലങ്കയിലേയ്ക്ക് പോകുന്നതിനായി പണി കഴിപ്പിച്ച പാലം, അതെല്ലാം വെറും കെട്ടുകഥയാണെന്നു പ്രചരിപ്പിച്ചവര്‍ക്കുള്ള മറുപടിയുമായി നാസ തങ്ങളുടെ ഉപഗ്രഹങ്ങളുപയോഗിച്ച് ആ പാലത്തിന്റെ വളരേ വ്യക്തമായ ചിത്രങ്ങളെടുത്തു. ഭാരതീയ പുരാണങ്ങളൊന്നും സങ്കല്പങ്ങളല്ല, യഥാര്‍ഥങ്ങളാണെന്നുള്ളതിന് വളരേ ശക്തമായ ഒരു തെളിവു കൂടി.



അടുത്ത കാലത്തായി കണ്ടുപിടിക്കപ്പെട്ട ആ മഹാ സേതുവിനെ നാസ ആദമിന്റെ പാലം (Adam's Bridge) എന്നു നാമകരണം ചെയ്തു. 30 കിലോമീറ്റര്‍ നീളം വരുന്ന ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള ആ സേതു നിഗൂഢങ്ങളായ ഒരുപാട് രഹസ്യങ്ങള്‍ വെളിച്ചത്തു കൊണ്ടുവരുന്നു.ആ പാലത്തിന്റെ പ്രത്യേകരീതിയിലുള്ള വളവും കാലഘട്ടവും അപഗ്രഥിക്കുമ്പോള്‍ ശാസ്ത്രലോകം ഉറപ്പിക്കുന്നു. ഇതു മനുഷ്യ നിര്‍മ്മിതം തന്നെ!.1750000 വര്‍ഷങ്ങള്‍ക്കു മുന്‍പേ ശ്രീലങ്കയില്‍ മനുഷ്യവാസമുണ്ടായിരുന്നതായി പുരാവസ്തു ശാസ്ത്രജ്ഞരും ഐതിഹ്യവും ഒരേ പോലെ ശരി വയ്ക്കുന്നു, പാലത്തിന്റെ പ്രായവും ഏകദേശം അതുതന്നെ. ഇതെല്ലാം പണ്ട് ത്രേതായുഗത്തില്‍(1700000 വര്‍ഷങ്ങള്‍ക്കു മുന്‍പ്) നടന്നു എന്നു പറയുന്ന രാമായണം കേവലം ഒരു ഐതിഹ്യം മാത്രമല്ല എന്നു തെളിയിക്കുന്നു. ഈ ഐതിഹാസികമായ ചരിത്രത്തില്‍ രാമേശ്വരത്തു നിന്നും ലങ്കയിലേയ്ക്കുള്ള സേതുബന്ധനത്തെക്കുറിച്ച് വളരേ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ഈ വിവരങ്ങള്‍ പുരാവസ്തു ശാസ്ത്രജ്ഞര്‍ക്ക് വളരേ ഉപകാരപ്രദമാണോ എന്നതല്ല, ഇന്ത്യന്‍ മിത്തുകളുടെ ചരിത്രം അന്വേഷിക്കുന്ന അദ്ധ്യാമികതയുമായി ബന്ധപ്പെട്ട കോടിക്കണക്കിന് ജനങ്ങള്‍ക്ക് വളരേ വിലപ്പെട്ടതാണ്.


ഇത്രയും ഇന്ത്യന്‍ ചരിത്രവും രാമായണവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഈ മഹാ സേതുവിന് നാസ നല്‍കിയ പേര്, ‘ആദമിന്റെ പാലം’... ഇത് കേട്ടിട്ടും ഒരു ഭാരതീയ ശാസ്ത്രജ്ഞനോ ഒരു നേതാവോ (അറിഞ്ഞോ ആവോ!) ഇതിനെതിരേ പ്രതികരിച്ചു കണ്ടില്ല. ഈ സത്യം സത്യമായി നില നില്‍ക്കുന്നിടത്തോളം ഇതിനെതിരേ പ്രതികരിക്കേണ്ടത് ഭാരതീയനെന്ന രീതിയില്‍ നാമോരുത്തരുടേയും കടമയല്ലേ? പ്രതികരിക്കുന്നതിലുപരി ഈ സത്യം ലോകമെങ്ങും പ്രചരിക്കണം.
എന്തുകൊണ്ട് നമുക്കതിനെ ഭാരതീയമായ ഒരു പേര്‍ വിളിച്ചുകൂടാ?


Copy Rigt: NASA

തിങ്കളാഴ്‌ച, നവംബർ 06, 2006

അമേരിക്കയെ കാത്തിരിക്കുന്നത്...

നിങ്ങള്‍ക്കെന്നെ കൊല്ലാം, പക്ഷേ തോല്പിക്കാനാകില്ല!
സദാം ഹുസൈനെതിരെയുള്ള വിധി നാമെല്ലാവരും പ്രതീക്ഷിച്ചതു തന്നെ, കാരണം ബുഷിന്റെ വാലാട്ടിപ്പട്ടികളായ ജഡ്ജിയും ഉദ്യോഗസ്ഥരും..ബുഷ് നിയമിച്ച ഭരണകൂടം.പിന്നെയെന്തെല്ലാം?

അല്ലെങ്കില്‍ തന്നെ 2002 ല്‍ ഒരു കാരണവുമില്ലാതെ ഐക്യരാഷ്ട്രസഭയേക്കാള്‍ വളര്‍ന്നു വന്ന അഹങ്കാരത്തിന്റെ മൂര്‍ത്തീരൂപമായ അമേരിക്യന്‍ ഐക്യനാടുകള്‍ എന്തിണായിരുന്നു ഇറാഖിനെ ആക്രമിച്ചത്? മാരകമായ ആയുധശേഖരങ്ങളുള്ള ഇറാഖ് ലോകസമാധാനത്തിനു ഭീഷണിയാണെന്ന കാരണത്താലോ? സ്വന്തം എണ്ണപ്പാടത്തെ എണ്ണ ചോര്‍ത്തിയ കുവൈറ്റിനെ ആക്രമിച്ചതിനോ? എങ്കില്‍ അതിര്‍ത്തിയില്‍ പ്രശ്നങ്ങളുണ്ടാക്കുന്ന പാകിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യയുടേയും ഗതി ഇതായിരിക്കുമോ?

ഏതൊരാത്മാഭിമാനമുള്ള ഒരു ഭരണാധികാരിയും ചെയ്യുന്നതേ സദാമും ചെയ്തുള്ളൂ. ഇറാഖിജനതയെ അരുംകൊല ചെയ്തുവെന്നവകാശപ്പെടുന്ന ബുഷ് ഭരണകുടം യഥാര്‍ഥത്തില്‍ സദാം ഇറാഖിനു വേണ്ടി എന്തു ചെയ്തോ അതിനെയെല്ലാം മറച്ചു വയ്ക്കുകയും നശിപ്പിക്കുകയും ചെയ്തു? ലോകസമാധാനത്തിനെന്ന പേരില്‍ അമേരിക്ക കൂട്ടക്കൊല ചെയ്ത 10 ലക്ഷത്തോളം ജീവന് ആര് കേസെടുക്കും? ഏതു ജഡ്ജി വിധി പ്രസ്താവിക്കും? ആധുനിക ഇറാഖിന്റെ ശില്പി എന്നറിയപ്പെടുന്ന സദാമിനെ സ്വന്തം മാധ്യമങ്ങളുപയോഗിച്ച് അമേരിക്ക പ്രതിച്ചായ തകര്‍ക്കുകയായിരുന്നില്ലേ?

സദാമിന്റെ കാലത്തുണ്ടായ വന്‍ സാമൂഹ്യമാറ്റത്തെക്കുറിച്ചും വികസനത്തെക്കുറിച്ചും ആരും ഒന്നും മിണ്ടുന്നില്ല. എണ്ണവ്യവസായത്തെ ദേശസാല്‍ക്കരിച്ച്തുമൂലം സായിപ്പിന് ലോകത്തിലെ രണ്ടാമത്തെ വലിയ എണ്ണശക്തിയില്‍ ആധിപത്യം കുറഞ്ഞുതുടങ്ങിയപ്പോള്‍ ആ രാജ്യത്തെ പട്ടിണിയാണ് മാറിയത്. ആ എണ്ണപ്പണം ഉപയോഗിച്ചത് ആശുപത്രികളും സ്ക്കൂളുകളും പണിയാനായിരുന്നു. നിര്‍ബന്ധിതവും സാര്‍വത്രികവുമായ വിദ്യാഭ്യാസം നടപ്പിലാക്കിയ സദാം ഉന്നത തലം വരെ സൌജന്യ വിദ്യാഭ്യാസവും ഏര്‍പ്പെടുത്തി.അറബ് ലോകത്തെ ഏറ്റവും സാക്ഷരസമൂഹമാക്കി ഇറാഖിനെ മാറ്റിയ സദാം സ്ത്രീകള്‍ക്ക് ഉന്നത ഉദ്യോഗങ്ങളിലും മറ്റും ജോലി നല്‍കുകയും ചെയ്തു. ആധുനികതയെയും ശാസ്ത്രത്തേയും കൂട്ടിയിണക്കി രാജ്യത്തെ പുരോഗതിയിലേയ്ക്ക് നയിച്ച സദാം പരസ്പരം ചോരകുടിച്ചുകൊണ്ടിരുന്ന ഗോത്രങ്ങളെ ഒരുമിപ്പിക്കുകയും ചെയ്തു.

അമേരിക്ക പരിശീലിപ്പിച്ച ന്യായാധിപരും, പിന്നെ അമേരിക്കന്‍ പൌരന്മാര്‍ നികുതിയായി നല്‍കിയ 750 ദശലക്ഷം ഡോളറുമാണ് ഈ വിചാരണ നാടകത്തിനായി ഉപയോഗിച്ചത്.ബുഷ് ഭരണകൂടം ചതിയിലുടെയും ഒടുങ്ങാത്ത നരഹത്യയിലൂടെയും നേടിയെടുത്തെ ഇറാഖ് അധിനിവേശത്തെ ന്യായീകരിക്കാന്‍ വേണ്ടി മാത്രമാണ് ഇങ്ങിനെയൊരു നാടകം.ന്യായം എന്ന വാക്കുച്ചരിച്ച ന്യായാധിപരെ മാറ്റിയും, പ്രതിക്കു വേണ്ടി വാദിച്ച വക്കീലന്മാരെ വധിച്ച്ചും അമേരിക്ക തങ്ങളുടെ നയം വ്യക്തമാക്കിക്കൊണ്ടിരുന്നു.ജപ്പാനില്‍ അണുബോംബിട്ട് ലക്ഷങ്ങളെ വധിച്ച അമേരിക്ക, ലോകമെമ്പാടും നിരപരാധികളെ കൊന്നൊടുക്കുക്കൊണ്ട് സാമ്രാജ്യത്ത അധിനിവേശത്തിന്റെ ശംഖൊലിമുഴക്കുന്ന ഈ കാപാലികര്‍ക്ക് ധാര്‍മ്മികമായി എന്തവകാശമാണുള്ളത്?

ഉന്നം സദാം മാത്രമോ?


ജീവിച്ചിരിക്കുന്ന സദാമിനേക്കാള്‍ ആയിരം മടങ്ങ് ശക്തനായിരിക്കും തൂക്കിലേറ്റപ്പെട്ട സദാം എന്ന് കാലമവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കും.ആയുധ ശക്തികൊണ്ടോ സാമ്പത്തിക ശേഷികൊണ്ടോ ഈ ജനരോഷത്തെ തടയിടാന്‍ ഒരു പൈശാചിക ശക്തിക്കുമാകില്ല.

ഈ വിധി ക്രൂരമാണ്..പൈശാചികമാണ്...നീതിയേയും നിയമത്തേയും കാറ്റില്‍പ്പറത്തുന്നതാണ്....യഥാര്‍ഥത്തില്‍ അറബ് അധിനിവേശത്തിന് കാത്തിരുന്ന അമേരിക്കയുടെ കയ്യില്‍ കിട്ടിയ വടിയായിരുന്നു സദാമിന്റെ കുവൈറ്റ് ആക്രമണം എന്ന സാഹസം.ഒരര്‍ത്ഥത്തില്‍ അമേരിക്കതന്നെയാണ് ആ യുദ്ധത്തിനും കാരണക്കാര്‍. കുവൈറ്റില്‍ ഇടപെട്ട അമേരിക്ക അന്നുമുതല്‍ ഗള്‍ഫ് ലോകത്തിന്റെ തന്നെ നിയന്ത്രണം ഏറ്റേടുക്കുകയായിരുന്നു.അധിനിവേശത്തിനു ശേഷവും ഒരു വിനാശകാരിയായ ആയുധം പോലും ഇറാഖില്‍ നിന്ന് കണ്ടെടുക്കാന്‍ അക്രമികള്‍ക്കായില്ല.. പരിഹാസ്യരായ ബുഷിനേയും കൂട്ടരേയും കാത്തിരിക്കുന്നത് മറ്റൊരു വിയറ്റ്നാം ആണ്.

സ്വന്തം നാടിനും നേതാവിനും വേണ്ടി മരിക്കാന്‍ തയ്യാറുള്ളവര്‍ പ്രതികാരം തുടരുമ്പോള്‍ അവിടേയും പൊലിയുന്നത് ആയിരങ്ങളായിരിക്കും.അതിന് അമേരിക്കനെന്നോ ബ്രിട്ടീഷ് എന്നോ ഉള്ള വത്യാസമുണ്ടാവില്ല...

കത്തുന്ന പ്രധിഷേധം

അവലംബം: ദേശാഭിമാനി ദിനപ്പത്രം

വെള്ളിയാഴ്‌ച, നവംബർ 03, 2006

ഒരു കഥയും മണ്ട പോയ തെങ്ങും....

ഒരു കഥാകാരന്റെ പ്രസവ വേദനയെക്കുറിച്ചുകേട്ടിട്ടുണ്ടോ? ... ഞാന്‍ കുറച്ചു നാള്‍ മുന്‍പു കേട്ടതാ..പക്ഷേ ഇത് അതിനൊക്കെ മുന്‍പാ...

കാലചക്രത്തിന്റെ ഗിയറു നേരേ റിവേഴ്സിലങ്ട് ഇടാ..ന്നട്ടങ്ട് കുറേ പോയിക്കഴിയുമ്പോ ഒരു സഡന്‍ ബ്രേക്ക്...

അപ്പോള്‍ എനിക്കു വയസ്സ് 14, പഠനം ഒമ്പതാം ക്ലാസ്സ്...

മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്‍ രാജാവെന്ന് പറയുന്നതു പോലെ ക്ലാസ്സില്‍ ലെങ്ങനയോ പഷ്ട്..അതിന്റെ ഒടുക്കത്തെ അഹങ്കാരം..(ദേ ചുമ്മാ പറയാതെ..ഇപ്പഴും കൊറവില്യാന്നല്ലേ?)ഭയങ്കര ബുജിയാന്നാ വെപ്പ്(സ്വയം)...അന്നേ ഒരു ബുള്‍ഗാന്‍ വേണ്ടതായിരുന്നു..എന്നാ പറയാനാ..ദിപ്പളാ ഒത്തത്

അപ്പോഴാണ് കഥ എഴുതിയാല്‍ ബുജിയുടെ ഡെപ്ത് കൂടും എന്ന ഒരു തോന്നല്‍, ആലൊചിച്ചപ്പോല്‍ സംഗതി ശരിയാ.. എന്നാ ഒരെണ്ണം ഒപ്പിച്ചേക്കാം എന്നു തീരുമാനിച്ചു...
വീട്ടിലിരുന്നെഴുതിയാല്‍ ശരിയാവില്ല...കൊറച്ചു സീനറിയും ഏകാന്തതയും ഇല്ലെങ്കില്‍ കഥ വരില്യാത്രെ...(ഞാന്‍ പറഞ്ഞതല്ല കേട്ടോ..വല്യ വല്യ ആള്‍ക്കാര്‍ പറഞ്ഞതാ...) അതുകൊണ്ട് ഉദ്യമം ഒരു ശനിയാഴ്ചത്തേയ്ക്കു മാറ്റി വച്ചു....
ശനിയായി...രാവിലെത്തെന്നെ എല്ലാ അലമ്പന്മാരും (മ്മടെ കൂട്ടുകാരന്നെ...) വീടിന്റെ മുമ്പില്ണ്ട്...പാടത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ അരങ്ങേറാന്‍ പോകുന്നു...എല്ലാ താരങ്ങളുമുണ്ട്..ഞാനാണെങ്കില്‍ ‘ഒടുക്കത്തെ’ കളിക്കാരന്‍...പിള്ളേരുടെയിടയില്‍ ഫയങ്കര അഭിപ്രായല്ലേ! നന്നായിട്ട് രണ്ട് പന്തെറിയാന്നു വച്ചാല്‍ അവരു പറയും മാങ്ങണ്ടിയേറാന്ന്..അതോണ്ട് ആ പരിപാടിയില്ല...പിന്നെ ബാറ്റിംഗ്...നമ്മടെ ധോണി തോറ്റു പോകും, അതുപോലല്ലേ വീശ്..പക്ഷേ എന്തു ചെയ്യാനാ ഒന്നുകില്‍ പന്ത് എത്തണേനു മുന്‍പ്...അല്ലേല്‍ അത് പോയിക്കഴിഞ്ഞ്... പിന്നെ ശിങ്കം ലോട്ടറീടെ കാര്യം പറഞ്ഞ പോലെ വല്ലപ്പോഴും പത്ത് രൂഫാ..സോറി ഒറ്റ അടിയാ..മിക്കവാറും വല്ലവന്റേം കയ്യില്‍...അല്ലേല്‍ ഒറപ്പായിട്ടും ഫോറാ... പക്ഷേ നമ്മടെ പ്രധാനപ്പെട്ട റോളെന്താണെന്നു വച്ചാ (ഇനിയും ഇവനു റോളോ എനല്ലേ..വരട്ടേ പറയാം..) ടീമിടുമ്പോള്‍ എണ്ണം തുല്യമായില്ലേല്‍ വേറൊരുത്തന്‍ പുറത്താവും, അതോണ്ട് ഫുട്ബാളില്‍ പോസ്റ്റിനുള്ള പ്രാധാന്യത്തോടെ എന്നെ ടീമിലെടുക്കും..ഇതാ പതിവ്...
നാലാം ക്ലാസ്സുകാര് പില്ലേര് വരെ നമ്മളെ കളിയാക്കാന്‍ തുടങ്ങിയതുകൊണ്ട് ഞാന്‍ അവരൊടു പറഞ്ഞു..എനിക്കൊരുപാട് പഠിക്കാനുണ്ട്..മക്കള് വിട്ടോ ഞാനില്ല...(അവരൊന്നും പറയാഞ്ഞപ്പോള്‍ എനിക്കു മനസ്സിലായി..ഇന്ന് ആള്‍ക്ഷാമമില്ല...) ഇനിയെന്താ പരിപാടി എന്നാലോചിച്ച് ഞാനിരിപ്പായി, പെങ്കൊച്ചുങ്ങള്‍ അപ്പുറത്ത് മേടാസ് കളിക്കുന്നു...കൂടിയാലോ..ഛേ! മോശം..ഇത്രേം വല്യ ചെക്കന്‍..(കഥയെഴുത്ത് പരിപാടി മെമ്മറിയിലേയില്ല...മൊഫൈലുണ്ടായിരുന്നെങ്കില്‍ ഒരു റിമൈന്റര്‍ സെറ്റു ചെയ്യാമായിരുന്നു..) തത്ക്കാലം ശ്രദ്ധ കിഴക്കാപ്രത്തെ മൂവാണ്ടന്‍ മാവിലേയ്ക്കായി...
മാവേല്‍ക്കേറാന്‍ ഭയങ്കര ധൈര്യമായതുകൊണ്ട് തല്‍ക്കാലം കല്ലു തന്നെ ശരണം... ആദ്യത്തെ രണ്ടേറും ഇന്ത്യന്‍ ക്രിക്കറ്റ് ടീ‍മിന്റെ ഫീല്‍ഡിംഗ് പോലെയായിപ്പോയതുകൊണ്ട്...മാങ്ങയുടെ നാലയലത്ത് എത്തണില്ല...മൂന്നാമത്തെ കല്ല് ഫോക്കസ് ചെയ്തോണ്ടിരുന്നപ്പഴാ ബേക്കീന്നൊരലര്‍ച്ച..ടാ....
ഉന്നം വച്ച കല്ല് ഏതിലേപ്പോയീന്നു കണ്ടില്ല...നമ്മടെ കാര്‍ന്നോരാ...രാവിലെത്തെന്നെ ശകലം ഫോമിലാണെന്നാ തോന്നണെ... എടാ .....ന്റെ മോനേ..(എന്താ ചെയ്യാ സ്വയം വിശേഷണം....) നിനക്ക് വേറേ ഒരു പണീം കിട്ടില്യേടാ ? വല്ലപ്പോഴും ഒരു മൊടക്കു കിട്ട്യാല് ഇങ്ങനെ നടന്നോണം..ഒരു പണീം എടുക്കാണ്ട്..നീയെന്താ കണ്ണമ്പിള്ളീലെയാണോ..അതോ നിന്റച്ചനെന്താ കലക്ടറാണോ?(കണ്ണമ്പിള്ളീന്നു പറഞ്ഞാല്‍ നാട്ടിലെ ഭയങ്കര കാശുകാരാത്രേ..) ഞാന്‍ തലകുനിച്ചുനിന്നു കേട്ടു... വായ്ത്താരി പിന്നേയും തുടര്‍ന്നു...നിനക്കെന്താ ആ പശുവിനെക്കൊണ്ടൊന്നു തീറ്റിയാല്...ഇച്ചിരി പച്ച പുല്ല് ചെന്നാല്‍ അത്രേം പാലു കൂടും..എന്നും മോന്തണതല്ലേ? (എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട് ഇരു കാലികളേക്കാല്‍ നാല്‍ക്കാലികളോടാണോ മ്മ്ടെ ഡാഡിക്കു പ്രിയം എന്ന്...)
ഒന്നും മിണ്ടാതെ തൊഴുത്തിലേയ്ക്ക്....കയറഴിക്കാന്‍ കുനിഞ്ഞപ്പോള്‍ സ്നേഹം പ്രകടിപ്പിക്കാന്‍ മിനി(പശു തന്നെയാണു കേട്ടോ..അമ്മ ഇട്ട പേരാ..അമ്മ ഏത് ഏരിയേല്‍ നിന്നു വിളിച്ചാലും അപ്പോള്‍ വിളി കേള്‍ക്കും..) തലയും കൊണ്ടു വന്നു..കലിപ്പ് മിണ്ടാ പ്രാണികളോടല്ലേ തീര്‍ക്കാന്‍ പറ്റൂ... അതിന്റെ തലയ്ക്കിട്ട് ഒരു തട്ട് വച്ചു കോടുത്തു..എന്നിട്ടും അത് പിന്നെയും തല ചേര്‍ത്ത് വന്നപ്പോല്‍ ആകെ വിഷമമായി..സാരല്യാട്ടോ.വെറുതേയല്ലേ....
അങ്ങിനെ മിനിയേം കൊണ്ട് താഴത്തെ പറമ്പിലേയ്ക്ക്..പിറകീന്ന് അച്ഛന്റെ വാണിംഗ്...അപ്രത്തെ പറമ്പില് വാഴേം പച്ചക്കറീം ഒള്ളതാട്ടോ...അതെങ്ങാനും കടിച്ചാ...! കേള്‍ക്കാത്ത ഭാവത്തില്‍ പറമ്പിലേയ്ക്ക്....കയറിന്റെ തുമ്പും പിടിച്ച് പുല്ലിലിരുന്നു...ക്രിക്കറ്റ് കളിക്കാന്‍ പോകാന്‍ തോന്നാതിരുന്ന സമയത്തെ പ്രാകിക്കൊണ്ട്.....
പെട്ടെന്നാണ് തലയില്‍ ബള്‍ബ് കത്തിയത്..ദൈവമേ കഥ....ഇതിലും പറ്റിയ അവസരം ഇനി എപ്പ കിട്ടാനാ...ഞാന്‍ ചാടിയെഴുന്നേറ്റു....നോക്കുമ്പോള്‍ മിനി നല്ല മര്യാദക്കാരിയായി പുല്ലു മാത്രം തിന്നുന്നു..വാഴയിലേയ്ക്ക് നോക്കുന്നേയില്ല...നോക്കാന്‍ തോന്നല്ലേ എന്നു വിചാരിച്ചുകോണ്ട് നേരേ വീട്ടിലേയ്ക്കോടി.. അടുക്കള വഴികേറി റഫ് ബുക്കും പേനയുമെടുത്ത് തിരിച്ചോടി... അപ്പോഴേയ്ക്കും രണ്ട് വാഴ തൈ ഫിനിഷ്ട്....ഈശ്വരാ.....ചുറ്റും നോക്കി..ഭാഗ്യം ആരും കണ്ടില്ല...പിടിച്ചു വലിച്ച് പിന്നെയും പഴയ സ്ഥലത്താക്കി അപ്പുറത്തെ തെങ്ങിന്‍ ചോട്ടിലിരുന്നു...
ആദ്യത്തെ കഥയാണ്, എന്താ എഴുതേണ്ടത്, ആകെ മുന്‍പരിചയം ഏഴാം ക്ലാസ്സിലെ സ്നേഹസനയിലെ കോപ്പിയടി കഥയാണ്, ഇതൊക്കെ ഭയങ്കര ഈസിയല്ലെ എന്നായിരുന്ന് വിചാ‍രം... വായിച്ച പല കഥകളും ഓര്‍ക്കാന്‍ തുടങ്ങി... അപ്പോളാ മനസ്സിലായത്..വല്യ കാര്യായിട്ടുള്ള കഥകളൊന്നും വായിക്കാറില്ലല്ലോ എന്ന്, അങ്നിനെ ഗഹനമായ ആലൊചന തുടങ്ങി..ആകെ ഒരു അസ്വസ്ഥത..ഈ കഥയെഴുത്ത് എന്നു പറഞ്ഞാല്‍ ഇത്ര കഷ്ടപ്പാടാണെന്നാരറിഞ്ഞു? എന്തു കുന്തായാലും ഒരെണ്ണം എഴുതിയിട്ടേയുള്ളൂ....ഗഹനമായ ആലോചനകള്‍..(പശുവിന്റെ കാര്യം മറന്നു പോയി..) പല പല ആശയങ്ങള്‍...പക്ഷേ ഒന്നു കൂടി ചിന്തിക്കുമ്പോല്‍ ഇത് ആ കഥയല്ലേ?? ഛേ! വേണ്ട...സമയം കടന്നു പോയി...ഒരു ആശയം പോലും കിട്ടാതെ ചിന്താ നിമഗ്നനായി ഞാനിരുന്നു...
പെട്ടെന്ന് ഒരു മിന്നല്‍ പോലെ..ഞെട്ടിയുണര്‍ന്ന് മുകളിലേയ്ക്ക് തോന്നി...ആഹാ എത്ര മനോഹരമായ കാഴ്ച്ച! ഇടിവെട്ടി മണ്ട പോയ ഒരു തെങ്ങ്.. ഒരു മിന്നല്‍ കൂടി..ഇപ്പോള്‍ മനസിലായി..മിന്നല്‍ പിറകിലാണ്...തിരിഞ്ഞപ്പോള്‍ അടുത്ത വീശലിന് തയ്യാറെടുത്തുകൊണ്ട് മുഴുത്ത നീരോലിവടിയുമായി അച്ഛന്‍..കരഞ്ഞുകൊണ്ട് പശുവിനെ നോക്കി..കാണാനില്ല! ഞാന്‍ ഓടി..നോക്കുമ്പോളതാ..പശുവിനെ അപ്പുറത്തെ പറമ്പിലെ തെങ്ങില്‍ കെട്ടിയിരിക്കുന്നു...ഇതെങ്ങനെയെന്നു ചിന്തിക്കുമ്പോഴേക്കും ചീത്തവിളിയുടെ ബഹളവുമായി അപ്പുറത്തെ പറമ്പുകാരന്‍ മാണിക്ക്യപാപ്പന്‍. അപ്പോളാണ് കാര്യങ്ങള്‍ വ്യക്തമായത്, പുള്ളീടെ പച്ചക്കറിയുടെ നല്ലൊരുഭാഗം മിനിയുടെ വയറ്റിലായിക്കഴിഞ്ഞിരുന്നു...
പിന്നത്തെ പൂരം പറയേണ്ടല്ലോ...ബഹളമെല്ലാം തീര്‍ന്നപ്പോള്‍ തെങ്ങിന്‍ ചുവട്ടില്‍ കിടന്ന പുസ്തകമേടുത്തു..പതുക്കെ താളുകള്‍ മറിച്ചു...ആ താളുകള്‍ ശൂന്യമായിരുന്നു..മണ്ട പോയതെങ്ങുപോലെ...
ഞാനതില്‍ക്കുറിച്ചു.....
ഒരു കഥാകാരന്റെ അന്ത്യം.......

ബുധനാഴ്‌ച, ഒക്‌ടോബർ 25, 2006

ആദ്യാനുരാഗം(ങ്ങള്‍)


എല്ലാവരും പ്രേമിച്ചിട്ടുണ്ടാവും ഇല്ലേ? ന്താ..? ഇല്യാന്നൊ? ചുമ്മാ നുണ പറയണ്ടാട്ടൊ... പക്ഷെ ആദ്യം ആരെയാണെന്ന് ഓര്‍മ്മയുണ്ടോ? പ്രേമ വിവാഹിതനൊ വിവാഹിതയോ ആണെങ്കില്‍ ഉടന്‍ പറയും..ദേ ഇരിക്കുന്ന മൊതല് തന്നെ...ഉവ്വ ഉവ്വ.... ആ പോട്ടെ..ഞാന്‍ വിവാഹിതനല്ലാത്തതിനാല്‍ ആ ടെന്‍ഷനില്ല...

ഒന്ന്
പശ്ചാത്തലം - ഏഴാം ക്ലാസ്സ്
എവിടുന്നു തുടങ്ങണം..എന്നാലൊചിക്കുവാ..കാരണം ഇതു വളരെ ചെറിയ ഒരു സംഭവമായതിനാലും ഈയുള്ളവന്റെ വാചക വിചാരങ്ങള്‍ മണ്ട പോയ തെങ്ങു പോലെയായതിനാലും സഹിക്കുക...
ഓണപ്പരീക്ഷയോടുകൂടിയാണു ഞാന്‍ അവളെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്...കാരണം എന്തെന്നൊ... ക്ലാസ്സില്‍ ഞാന്‍ രണ്ടാമനായി...ഒന്നാമത് അവളായിരുന്നു..ലിപി...പിന്നത്തെ ദിവസങ്ങള്‍ വാശിയുടേതായിരുന്നു... ഹും, ഈ പെണ്ണുങ്ങള്‍ക്കിത്ര അഹങ്കാരം പാടില്യ...ഭാവം കണ്ടാല്‍ അവളേകഴിഞ്ഞുള്ളൂ എന്നാ ഭാവം...

സ്നേഹസേനയുടെ ആഭിമുഖ്യത്തില്‍ മലയാ‍ള ചെറുകഥാമത്സരം...പേരുകൊടുക്കാന്‍ ടീച്ചര്‍ പറഞ്ഞപ്പൊള്‍ അവള്‍ ചാടിയെഴുന്നേററു..ആഹാ അത്രയ്ക്കായോ..എന്നാല്‍ ഞാനും കഥ എഴുതിയിട്ടേയുള്ളൂ..(ചെറുകഥയെന്നു പറഞ്ഞാല്‍ എന്താണാവോ?..ആ.ആര്‍ക്കറിയാം..) എന്റെ കൈഅക്ഷരമെന്നു പറഞ്ഞാല്‍ എന്തു ഭംഗിയായിരുന്നെന്നോ! (കാക്ക തൂറിയ മാതിരി എന്നു പിള്ളേര്‍..അസൂയകൊണ്ടാണേ...) ആ കൊച്ചിന്റെയാണെങ്കില്‍ ചുമ്മാ ഉരുട്ടി ഉരുട്ടിയങ്ങനെ എഴുതാ..കഷ്ടം...കഥാ വിഷയം വളരേ ഏളുപ്പം....അമ്മയും കുഞ്ഞും...തലേ ആഴ്ചയിലെ സ്നേഹസേനയില്‍ അമ്മയും കുഞ്ഞിനേയും പററി ഒരുകഥയുണ്ടായിരുന്നു....അതങ്ട് കലക്കി...(പാത്രങ്ങളുടെ പേരു മാറ്റീട്ടൊ..എന്റെയൊരു ബുദ്ധി..) പെട്ടെന്ന് എഴുതിത്തീര്‍ന്നു... തിരിഞ്ഞു നോക്കുമ്പോള്‍ കൊച്ചിരുന്നു ആലോചിക്കുവാ..
ഉച്ച കഴിഞ്ഞു റോസിലിചേച്ചി(പ്യൂണ്‍ ആണെന്നു പിന്നീട് മനസ്സിലായി) വന്നു ഡയാന സിസ്റ്റര്‍ ഞങ്ങളെ വിളിക്കുന്നെന്നു പറഞ്ഞു, എനിക്കാണെങ്കില്‍ സിസ്റ്റര്‍ വിളിക്കുന്നെന്നു പറഞ്ഞാല്‍ ഭയങ്കര സന്തോഷം..കാരണമെന്തെന്നാ... മേശപ്പുറത്തെ മിഠായി ഭരണി.... നിനക്കാ കഥാരചനയില്‍ ഫസ്റ്റ്, ഈശ്വരാ..ഭാഗ്യം..ഇവരൊന്നും സ്നേഹസേന വായിക്കാറേയില്ല... ലിപിയ്ക്കു രണ്ടാം സ്ഥാനം... നല്ല ആശയം, പക്ഷേ കൈയ്യക്ഷരം പോര കേട്ടൊ.. എനിക്കു രണ്ടു മിഠായി കിട്ടി..അവള്‍ക്കൊന്നും.. ഗുസ്തിക്കാരുടെ പോലെ എയറും പിടിച്ചുകൊണ്ട് ക്ലാസ്സിലെയ്ക്ക്(കണ്ടൊ കണ്ടോ ഞാന്‍ വല്യ പുള്ളിയാ... )... നമുക്കും കിട്ടും ഫസ്റ്റ് എന്ന ഒരു നോട്ടം അവള്‍ക്ക്...പിന്നെ എല്ലാ മത്സരങ്ങളും ഞങ്ങള്‍ തമ്മിലായി.. യാത്രകളും..
സ്ക്കൂളില്‍ നിന്നുള്ള എല്ലാ യാത്രകളിലും ഞങ്ങള്‍ ഉണ്ടായിരുന്നു, രണ്ടു ദിവസത്തേയ്ക്ക് അവള്‍ ക്ലാസ്സില്‍ വന്നില്ല...എനിക്കു ഭയങ്കര ടെന്‍ഷന്‍...അന്നു വൈകുന്നേരം വീട്ടിലെത്തിയ ഉടനെ അയല്‍പ്പക്കത്തെ സൈക്കിളെടുത്ത് നേരെ വിട്ടു... അവളുടെ വീട്ടിലേയ്ക്ക്... പകുതിയായപ്പൊഴാണ് വീട് എനിക്കറിയില്ലല്ലൊ എന്നോര്‍ത്തത്..ആകെയറിയാവുന്ന പള്ളിയുടെയടുത്തെത്തി, അരോടെങ്കിലും ചോദിച്ചാലോ?....അല്ലേല്‍ വേണ്ട..ആരേലും തെററിദ്ധരിച്ചാലോ?? എന്നാലും കാണാന്‍ പറ്റില്യാ എന്നറിഞ്ഞപ്പൊള്‍ ഒരു വിഷമം..അതു വരെയില്യാത്ത ഒരു ഫീലിംഗ് (ഡാക്കിട്ടര്‍മാര് പറേണത് ഹാര്‍മാണിന്റെയാന്നാ...)..തിരിച്ചു പോന്നു...
പിറ്റേന്നു രാവിലെ ക്ലാസ്സിലെത്തിയ പാടെ ആദ്യം നോക്കിയത് അവളുടെ ബഞ്ചിലേയ്ക്കായിരുന്നു..പക്ഷേ കിം ഫലം...ശ്ശെടാ ഇനി എന്തു ചെയ്യും??? ഒന്നാമത്തെ പിര്യഡ്(തെറ്റിദ്ധരിക്കല്ലേ..) കഴിയുന്നതിനു മുന്‍പ് അവള്‍ കയറി വന്നു, കൂടെ അവളുടെ അമ്മയുണ്ടായിരുന്നു..പനിയാത്രേ... ആശൂത്രീന്നാ വരണത്..അമ്മ പറഞ്ഞു...ക്ലാസ്സിലാക്കിയിട്ടു അമ്മ പോയി... ഇടവേളസമയത്ത് ഞാന്‍ ഓടിയവളുടെ അടുത്തെത്തി... ആദ്യം പറഞ്ഞത് ഇന്നലത്തെ യാത്രയെക്കുറിച്ചായിരുന്നു...അവള്‍ ചിരിച്ചു..എന്നിട്ട് പറഞ്ഞു...ആരു പറഞ്ഞു വഴിയറിയാതെ വരാന്‍......പള്ളി കഴിഞ്ഞു ഒരു കലുങ്കുണ്ട്..അവിടുന്നു വലത്തോട്ട് പോണം...ഞാന്‍ തലകുലുക്കി....
അങ്ങിനെ ഏഴാം ക്ലാസ്സ് തീരുകയാണ്..
ഇനി എട്ടാം ക്ലാസ്സ് ഈ സ്ക്കൂളിലില്ല...യുപിയില്‍ നിന്ന് ഹൈസ്ക്കൂളിലേയ്ക്ക് പോകുകയാണ്..വല്യ ചെക്കനായി...വെക്കേഷനവളുടെ വിട്ടില്‍ പോണമെന്നു വിചാരിച്ചു..എവിടെ സമയം.... എല്ലാ അമ്മായിമാരുടേയും വീടു വീടാന്തരം കയറിയിറങ്ങിയപ്പൊള്‍ പിന്നെ സമയമില്ലേയില്ല... സാരമില്ല സ്ക്കൂള്‍ തുറക്കാറായല്ലൊ..(ആശ്വാസം..)
അങിനെ ജൂണ്‍ മാസം പിറന്നു..പുതിയ ഉടുപ്പുകള്‍..ചെരിപ്പ്..ബാഗ്..ഒരു പുത്തന്‍ മയം... വലിയ ചെക്കനായില്ലെ? അതുകൊണ്ടു വേഷം ഒറ്റ മുണ്ട്(ഷര്‍ട്ടും ഉണ്ട്ട്ടൊ..രണ്ടും വെള്ള, ചേട്ടന്‍മാര്‍ ചൊദിച്ചു എന്താടാ നിന്റെ കല്യാണമാണോന്ന്)...ക്ലാസ്സില്‍ ചെന്നിരുന്നു...എല്ലാവരും എത്തി...
പക്ഷെ ലിപി മാത്രം......അവള്‍ മാത്രം വന്നില്ല...പിന്നീടാണറിഞ്ഞത് അവള്‍ പെണ്‍കുട്ടികള്‍ക്കു മാത്രമുള്ള വേറെ സ്ക്കൂളില്‍ ചേര്‍ന്നു....പിന്നെ കുറേ നാള്‍ എല്ലാ അവധിദിവസവും സൈക്കിളുമെടുത്ത് പള്ളിയുടെയടുത്തുള്ള കലുങ്കിന്റെയടുത്തു ചെന്നു നില്ക്കും...
ഒരിക്കലും അവളെ അങ്ങോട്ട് കണ്ടില്ല...വീട്ടില്‍ ചെല്ലാന്‍ ധൈര്യമില്ലായിരുന്നു...(ഇന്നാണെങ്കിലോ? എപ്പ പോയീന്നു ചോദിച്ചാ മതി...)പുതിയ കൂട്ടുകാരും കൂട്ടുകാരികളെയും കിട്ടിയപ്പോള്‍ പതുക്കെ പതുക്കെ അവളെ മറക്കാന്‍ തുടങ്ങി...(മറക്കുക എന്നു പറഞ്ഞാല്‍ നമ്മളതു നഷ്ടപ്പെടാതെ സൂക്ഷിക്കുകയാണെന്നിപ്പോള്‍ മനസ്സിലായി...)ഇപ്പൊള്‍ എനിക്കറിയില്ല അവളെവിടെയാണെന്ന്..ചിലപ്പൊള്‍ വഴിയില്‍ വച്ചു കാണാറുണ്ടാവാം...തിരിചറിയാന്‍ സാധ്യത വളരേ വിരളം...അഞ്ചാറു പിള്ളേരും കെട്ട്യോനുമായി പോകുമ്പോള്‍ അന്നത്തെ ആ കൂട്ടുകാരനെ അവള്‍ തിരിച്ചറിയുമോ?അതല്ല ഈ കൂട്ടുകാരന്‍ അവളേ തിരിച്ചറിയുമോ?
ആ..എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടിയാല്‍ എത്ര നന്നായിരുന്നു??

ശനിയാഴ്‌ച, ഒക്‌ടോബർ 21, 2006

വേര്‍പാടിന്‍ കണ്ണുനീര്‍ത്തുള്ളി...അവസാനഭാഗം

ടീ പാര്‍ട്ടി കഴിഞ്ഞു, ഇനിയുള്ള വിവരണം അവന്‍ തന്നെയാവട്ടേ അല്ലേ?
എല്ലാവരും ബി ബ്ലോക്കിനു മുന്‍പിലെ മുററത്ത് ഒത്തുകൂടി, ഞാനും കുറച്ചുകൂട്ടുകാരും കൂടി അടുത്ത ക്ലാസ്സില്‍ നിന്നും ഒന്നു രണ്ടു ബഞ്ചുകളും ഡസ്കുകളും ഫോട്ടോഗ്രാഫറുടെ നിര്‍ദ്ദേശപ്രകാരം നിരത്തിയിട്ടു. ആദ്യം എ ഡിവിഷന്റെ ഊഴമായിരുന്നു, ഉയരമനുസരിച്ച് എല്ലാവരും ഡസ്കിലും ബെഞ്ചിലുമായി നിരന്നു, മുന്‍പിലെ കസേരകളില്‍ ടീച്ചര്‍മാരും... എല്ലാത്തിനും നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ട് സംവിധായക റോളില്‍ ഞാനും...
ബി ഡിവിഷനും കഴിഞ്ഞു, ഇനി സിക്കാരായ ഞങ്ങളുടെ ഊഴം... പഴയതു പോലെ എല്ലാവരേയും ക്രമീകരിക്കല്‍ നമ്മുടെ പണി തന്നെ...

അതിനു ശേഷം ചെറിയ ഒരു തട്ടിപ്പ് എന്ന് വേണമെങ്കില്‍ പറയാം, ആരോടും പറയരുതു കേട്ടൊ!, നമ്മുടെ ഒരു കുട്ടിയുണ്ടായിരുന്നു, പേരു വേണ്ട, നമുക്കവളെ കൊക്ക് എന്നു വിളിക്കാം. കുയിലിന്റെ ശബ്ദവും കൊക്കിന്റെ രൂപവും...അയ്യോ! കൊക്കെന്നു ഞാന്‍ വിളിച്ചതല്ല കേട്ടോ, എനിക്കങ്ങനെ വിളിക്കാന്‍ പറ്റോ?
അങ്ങിനെ വിളിച്ചാലേ അരെങ്കിലും അറിയൂ..നല്ല വെളുത്തു മെലിഞ്ഞ കൊലുന്നനെയുള്ള ഒരു സുന്ദരിക്കുട്ടി...
ക്ഷമിക്കൂ, ഞാന്‍ വിഷയത്തീന്നു പോയതല്ല, അതൊക്കെ പറയാന്‍ തുടങ്ങിയാല്‍ നിങ്ങള്‍ക്കറിയാലോ...നിര്‍ത്താന്‍ വല്യ പാടാ... അതു ഞാന്‍ പിന്നത്തേയ്ക്കു മാററി വച്ചിരിക്കുന്നു...ഇനി വിഷയത്തിലേയ്ക്കു വരാം
പൊക്കം കൂടുതലായതുകൊണ്ട് രണ്ടാം വരിയിലാണ് അവളുടെ നില്പ്, ഞാന്‍ പതുക്കെ പിന്നിലൂടെ ഡസ്കില്‍ കയറി ഒന്നുമറിയാത്തവനേപ്പോലെ അവളുടെ തൊട്ടുപിന്നില്‍ നിലയുറപ്പിച്ചു, ഫോട്ടോഗ്രാഫര്‍ റെഡി പറഞ്ഞയുടനേ ഇവിടെ നല്ല ഇടയുണ്ടല്ലൊ എന്നു പറഞ്ഞുകൊണ്ട് നേരെ അവളുടെ ഇടതുവശത്തേയ്ക്ക്... ആരും കാണുന്നതിനു മുന്‍പേ കാമറക്കണ്ണുകള്‍ തുറന്നടഞ്ഞു...ഹാവൂ...പരീക്ഷയ്ക്കു റാങ്കു കിട്ടിയപോലെ....
അതിനുശേഷം എല്ലാവരും പല പല ഗ്രൂപ്പുകളായി നിന്നു സംസാരിക്കാന്‍ തുടങ്ങി... ഞാന്‍ പല ഗ്രൂപ്പുകളിലായി ഓടി നടന്നു... കുറച്ചു കഴിഞ്ഞപ്പോള്‍ നമ്മുടെ കൂട്ടുകാരികളെയൊന്നിനേയും കാണാനില്ല, അവസാനം അവരെ കണ്ടെത്തി...
എന്താ പരിപാടി ഇവിടെ എന്നു ചോദിച്ചുകൊണ്ട് കേറിചെന്ന ഞാന്‍ കാണുന്നതെന്താണെന്നോ? എല്ലാവരും പരസ്പരം കെട്ടിപ്പിടിച്ച് നിന്നു വിതുമ്പുന്നു, ഹേയ്, നിങ്ങള്‍ക്കെന്താ വട്ടായോ? പരീക്ഷയ്ക്കു ഇനിയും കാണാനുള്ളതല്ലേ? പിന്നെന്താ...മോശം... എന്നു പറഞ്ഞുകൊണ്ട് ഞാന്‍ അവരുടെയിടയിലേയ്ക്ക് ചെന്നു..ഒന്നു നിര്‍ത്തുന്നുണ്ടോ ? എന്താ ഇത്? ഞാന്‍ അവരെ ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരുന്നു, അപ്പോഴും ഞാന്‍ കൊക്കിനെ തേടുകയായിരുന്നു.. ആ കൂട്ടത്തിനിടയില്‍ കലങ്ങിചുവന്ന കണ്ണുകളുമായി ഡസ്കില്‍ തല ചായ്ച്ചിരിക്കുന്ന അവളെ ഞാന്‍ കണ്ടു, ഹേയ് എന്താ കൊക്കേ...നാണമാവില്ലെ ഇങ്ങനെ കരയാന്‍?? ഞാന്‍ പതുക്കെ അവളുടെ തോളില്‍ തട്ടി...
പെട്ടെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് അവള്‍ പറഞ്ഞു, നിനക്കു പറഞ്ഞാല്‍ മനസിലാവില്യ...നിങ്ങള്‍ ആമ്പിള്ളേര്‍ക്കു എപ്പോഴും എവിടെ വച്ചും കാണാം... പക്ഷേ നമ്മള്‍ക്കിനിയെങ്ങനെ....???? ആ മറുപടി ശരി വയ്ക്കുന്നതായിരുന്നു ബാക്കിയുള്ളവരുടേയും മുഖങ്ങള്‍...മനസ്സില്‍ ഒരു കൊളുത്തു വീണപോലെ... അവര്‍ പറഞ്ഞ കാര്യം ഞാന്‍ ചിന്തിച്ചിട്ടേയില്ലായിരുന്നു എന്നല്ല എനിയ്ക്ക് ചിന്തിക്കാനേ വയ്യായിരുന്നൂ...സാരമില്ല അതൊക്കെ ശരിയാവും എന്നു പറഞ്ഞ് ഞാനെഴുന്നേററു,
പക്ഷെ എനിക്കെന്താണു സംഭവിക്കുന്നത്? ആകെ ഒരിരുട്ടു പോലെ...ഞാന്‍ പുറത്തേയ്ക്കു നടന്നു...ഇല്ല എനിക്കു നടക്കാന്‍ വയ്യ, ഞാന്‍ തിരിച്ചു ക്ലാസ്സിലെയ്ക്കു വന്നു, ആണ്‍കുട്ടികളുടെ ഭാഗത്തെ ബെഞ്ചില്‍ ഇരുന്നു..അല്ല..തല ഡസ്കിലേയ്ക്കു ചായ്ച്ചു കിടന്നു...രണ്ടു കൈകൊണ്ടും മുഖം മറയ്ക്കാന്‍ ശ്രമിച്ചു... അത്രയും നേരത്തെ ഞാനേ അല്ലായിരുന്നൂ അത്... ഞാനാകെ തളരുന്ന പോലെ... ആ പത്താം ക്ലാസ്സുകാരന്റെ ചിന്തയില്‍ ഒതുങ്ങാത്തതായിരുന്നു ആ വേര്‍പാട്, ആ സ്ക്കൂളായിരുന്നു എന്റെ ലോകം, ആ കൂട്ടുകാരായിരുന്നു എനിക്കെല്ലാം..അവരെ പിരിയുകയോ?? ഇല്ല...ഇല്ല... എത്ര ശ്രമിച്ചിട്ടും എനിക്കെന്നെ നിയന്ത്രിക്കാനായില്ല... ഞാനറിയാതെ എന്റെ കണ്ണുകള്‍ നിറഞ്ഞുതുടങ്ങിയിരുന്നു...
അപ്പൊഴേയ്ക്കും അവള്‍ ഓടി അരികിലെത്തി...അതെന്നും അങ്ങിനെയായിരുന്നല്ലോ... എന്താടാ...എന്തു പററി നിനക്ക്??? ഞാന്‍ മുഖമുയര്‍ത്താന്‍ കൂട്ടാക്കിയില്ല, അവള്‍ പിന്നേയും എന്നെകുലുക്കിവിളിച്ചു..എന്താടാ?? അതുകണ്ട് ബാക്കി എല്ലാവരും അരികിലേയ്ക്കു വന്നു.... ഞാന്‍ മുഖമുയര്‍ത്തിയപ്പോള്‍ കാണുന്നത് വേവലാറ്റി നിറഞ്ഞ അവളുടെ മുഖമാണ്...ഞാന്‍ പൊട്ടിക്കരയാന്‍ തുടങ്ങി... അതു കണ്ട് അവരും കരയാന്‍ തുടങ്ങി...കരഞ്ഞുകൊണ്ടും അവര്‍ പറഞ്ഞത് കരയല്ലേടാ..എന്നായിരുന്നു..അതു കേള്‍ക്കുന്തോറും എന്റെ കരച്ചിലിന്റെ ശക്തി കൂടിക്കൊണ്ടേയിരുന്നു... അതിനിടയിലും ഞാനലറി..പൊയ്ക്കൊ..എനിക്കാരേയും കാണണ്ട...വേണ്ട...ആരെയും കാണണ്ട...ആരും വേണ്ട....
എന്റെ ശരീരം തളരുകയായിരുന്നു...എനിക്കു തല ചുററുന്നതു പോലെ തോന്നി, ഞാന്‍ ബഞ്ചിലേയ്ക്കു വീണു...ഉടന്‍ ആരൊ സ്റ്റാഫ് റൂമിലേയ്ക്കോടി, ജോസ് മാഷും ഗ്രേസിടീച്ചറും മററും ഓടി വന്നു...അവരെല്ലാം എന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു...മാഷ് ചോദിച്ചു..എന്താ ..... ഇത്?? ഈ പരിപാടിക്കെല്ലാം മുന്‍പില്‍ നിന്നിട്ട് അവസാനം..ദേ നോക്കിക്കേ, നീ കരയുന്ന കാരണമല്ലേ ഇവരെല്ലാം കരയുന്നത്..ഒന്ന് നിര്‍ത്തൂ... എനിക്കും ആഗ്രഹമുണ്ടായിരുന്നു ഒന്നു നിര്‍ത്താന്‍ ..ഇത്രയും കുട്ടികളുടെ മുന്‍പില്‍ വച്ചിങ്ങനെ..പക്ഷേ എനിക്കു കഴിയുന്നുണ്ടായിരുന്നില്ല....
അവര്‍ എന്നെ താങ്ങിയെടുത്ത് സ്റ്റാഫ് റൂമിലേയ്ക്ക് കൊണ്ടുപോയി... ഫാനിന്റെ കീഴെക്കിടത്തി...മാഷ് പറയുന്നുണ്ടായിരുന്നു... എന്തിനും മുന്‍പില്‍ നിന്ന പോലെ അവനിതും സഹിക്കാന്‍ പററുന്നില്ല, സാരമില്ല ഒരു പാടു നാളു കഴിയുമ്പോള്‍ ഓര്‍ത്തു ചിരിക്കാന്‍ കഴിയും....
കുറെ സമയം കഴിഞ്ഞു മാഷ് വിളിച്ചു, എങ്ങിനേയുണ്ട്??? എനിക്കൊരു ചമ്മല്‍, അയ്യേ..! എന്നാലും ഞാന്‍..... മാഷ് പറഞ്ഞു, എണീറ്റു ചെല്ലൂ, കൂട്ടുകാരെല്ലാം കാത്തിരിക്കുന്നു...
ഞാന്‍ പതുക്കെ നടന്ന് ക്ലാസ്സില്‍ കയറിയപ്പോള്‍ അവര്‍ എന്നെ നോക്കി പുഞ്ചിരിച്ചു, ഞാനും ചിരിക്കാന്‍ ശ്രമിച്ചു...കണ്ണീരുണങ്ങിയ മുഖത്തോടെ...
ഞാനിരുന്നപ്പോള്‍ അവളും കൂട്ടുകാരും അടുത്തുവന്നിരുന്നു.. ഒരു പൊതിയെടുത്തു ഡസ്കില്‍ വച്ചു...ഞാന്‍ മാററി വച്ച ആ ഐസ്ക്രീം പെട്ടി.. ഞാന്‍ തല വെട്ടിച്ചു...വേണ്ട!...അവളതു ശ്രദ്ധിച്ചില്ല.... അതില്‍ നിന്നൊരു കപ്പ് പുറത്തെടുത്തു തുറന്നു... സ്പൂണെടുത്ത് അലിയാന്‍ തുടങ്ങിയ ഐസ്ക്രീം വായിലേയ്ക്ക്... ആ സ്നേഹത്തിന്റെ കുളിരിലും എന്റെ കണ്ണ് പിന്നെയും നിറയുകയായിരുന്നു...വരാന്‍ പോകുന്ന വേര്‍പാടിനെയോര്‍ത്ത്...


- വേര്‍പാടുകള്‍ പിന്നേയും തുടരുന്നു..എങ്കിലും തല്‍ക്കാല്‍ം നിര്‍ത്തുന്നു....-


കുറിപ്പ്: ഞാനനുഭവിച്ചവ മുഴുവനായി എനിക്കക്ഷരങ്ങളാക്കി മാററുവാന്‍ കഴിഞ്ഞോ എന്നെനിക്കുറപ്പില്ല..പക്ഷെ ഇപ്പോഴും ഇതൊരാവര്‍ത്തികൂടി വായിച്ച് തിരുത്തുവാന്‍ ഞാന്‍ അശക്തനാണ്..സദയം ക്ഷമിക്കുക...

ചൊവ്വാഴ്ച, ഒക്‌ടോബർ 17, 2006

വേര്‍പാടിന്‍ കണ്ണുനീര്‍ത്തുള്ളി... 2

നാളെയാണു പരിപാടി, നാളെ ഇടേണ്ട ഡ്രസ്സിനേക്കുറിച്ചായിരുന്നു അവന്‍ ആലൊചിച്ചിരുന്നത്. കുറച്ചു നാള്‍ മുന്‍പ് ഗള്‍ഫില്‍ നിന്നു വന്ന ഒരു ബന്ധു സമ്മാനിച്ച ഒരു ടീഷര്‍ട്ട് അവന്‍ തിരഞ്ഞെടുത്തു. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോഴും നാളത്തെ പരിപാടിയില്‍ പറയേണ്ട വാചകങ്ങള്‍ മനസ്സില്‍ ഒന്നുകൂടി ഉരുവിടുകയായിരുന്നു... നേരം പുലരുന്നതേ ഉണ്ടായിരുന്നുള്ളൂ...കുളിച്ച് പുതിയ ഡ്രസ്സ് ധരിച്ചപ്പോഴാണ് ഇനിയും ഒരാള്‍ക്കുകൂടിയുള്ള വലിപ്പമതിനുണ്ടെന്നു മനസ്സിലായത്. ആരു ശ്രദ്ധിക്കുന്നു???? നേരേ ബേക്കറിക്കാരനെ വിളിക്കാന്‍ ഓടി... അവിടേ നിന്നു പലഹാരങ്ങളുമായി സ്ക്കൂളിലെയ്ക്ക്... ഷാജന്‍ ചേട്ടന്‍ പറഞ്ഞു...ഐസ്ക്രീം പിന്നെ കൊടുത്തയയ്ക്കാം, അല്ലെങ്കില്‍ അലിഞ്ഞു പോകും...

അന്നൊരു ശനിയാഴ്ചയായിരുന്നു..സ്ക്കൂളില്‍ പത്താം ക്ലാസ്സുകാര്‍ മാത്രം.. എല്ലാവരും എത്തി തുടങ്ങി... പലവിധ വര്‍ണ്ണങ്ങളില്‍ മുങ്ങിക്കുളിച്ചുകൊണ്ട്...ഏകദേശം എല്ലാ പെണ്‍ തലകളും മുല്ലപ്പൂവിന്‍ സൌരഭ്യം പരത്തിക്കൊണ്ടിരുന്നു...എല്ലാവരുടെ കയ്യിലും ഓട്ടൊഗ്രാഫുകള്‍..പല നിറങ്ങളില്‍...മിക്കവയിലും സിനിമയിലെ ചോക്ലേററ് നായകന്മാരും നായികമാരും വിലസ്സുന്നുണ്ടായിരുന്നു...

എല്ലാവരോടും ഹാളില്‍ ഒത്തുകൂടാനുള്ള നിര്‍ദ്ദേശവുമായി അവന്‍ ഓടി നടന്നു, ജീവിതത്തിന്റ്റെ ഒരു ഘട്ടം ഇവിടെ തീരുകയാണെന്നും നിങ്ങളെ തല്ലിയതും തലോടിയതും നിങ്ങള്‍ നന്നായിക്കാണാന്‍ മാത്രമാണെന്നും പ്രസ്താവിച്ചുകൊണ്ട് കൊമ്പന്‍.. മനസ്സിലായില്ലേ? ഹെഡ് മാസ്റ്റര്‍ ആന്റ്റണി മാഷ്.. പക്ഷേ പേരു പറഞ്ഞാല്‍ ഒരു പക്ഷേ അദ്ധ്യാപകര്‍ പോലും അറിഞ്ഞെന്നു വരില്ല... മേലോട്ടു പിരിച്ചു വച്ചിരിക്കുന്ന രണ്ടു കൊമ്പുകള്‍...സന്തതസഹചാരിയായ ചൂരല്‍. ഇങ്ങിനെയുള്ള മാഷില്‍നിന്നു വന്ന മധുരഭാഷണം കേട്ടവര്‍ക്കെല്ലാം അത്ഭുതം...
പിന്നെ ബാക്കി ചടങ്ങുകള്‍...കൊച്ചു കൊച്ചു കലാപരിപാടികള്‍... അവസാനം നന്ദിപ്രകടനം... കൂട്ടുകാര്‍ക്കിടയില്‍ നിന്നും അവനെഴുന്നേററു, വെദിയിലേയ്ക്കു നടക്കുമ്പോള്‍ മുന്‍പില്ലാത്ത വിധം ഒരു വിറ... സദസ്സിനെ അഭിമുഖീകരിച്ചപ്പോള്‍ പറയാന്‍ പഠിച്ചതെല്ലാം മറന്ന പോലെ... ചെവിയില്‍ തിരയടിക്കുന്ന പോലെ... വിറയ്ക്കുന്ന ശബ്ദത്തില്‍ അവന്‍ തുടങ്ങി, ബഹുമാനപ്പെട്ട......, എല്ലാവര്‍ക്കും നന്ദി പ്രകടിപ്പിച്ചുകൊണ്ടും എല്ലാ കൂട്ടുകാര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ടും അവന്‍ നിര്‍ത്തി...
അടുത്തതായി ടീ പാര്‍ട്ടി... ഫോട്ടോ എടുക്കല്‍...
അവന്‍ ഐസ്ക്രീം വച്ചിരിക്കുന്ന തണുപ്പാറാ പെട്ടിയുടെ അടുത്തേയ്ക്കോടി... അതില്‍ നിന്നും ഒരു പെട്ടിയെടുത്തു മാററി വച്ചു.....
തുടരും....

തിങ്കളാഴ്‌ച, ഒക്‌ടോബർ 16, 2006

വേര്‍പാടിന്‍ കണ്ണുനീര്‍ത്തുള്ളി...

എപ്പോഴെങ്കിലും ഓര്‍മ്മയുടെ തേരിലേറി പിന്നിലേയ്ക്ക് ചീറിപ്പാഞ്ഞുപൊകുമ്പോള്‍ ചിലയിടങ്ങളില്‍ നാമറിയാതെതതന്നെ ബ്രേക്കിട്ടു പോകാറില്ലേ? പലപ്പൊഴും അയ്യേ! എന്നു നമ്മള്‍ ഇപ്പോള്‍ ചിന്തിക്കാറുള്ള ചില സംഭവങ്ങള്‍... ഒരുപാടു ചിരിച്ചവ...ഒത്തിരി കരഞ്ഞവ...
ഞാനും ഒരു യാത്ര പോവുകയാണ്...ഒരു പഴയ വേര്‍പാടിന്‍ കണ്ണുനീരിലേയ്ക്ക്...
നിങ്ങള്‍ക്കവിടെ ഒരു പത്താം ക്ലാസ്സുകാരനെ കാണാം, കോലന്‍ മുടിയും മെലിഞ്ഞ ശരീരവും ഇത്തിരി വെകിളിയുമായി നിങ്ങള്‍ക്കവനെ എവിടെയും കാണാം..തേച്ചു നിവര്‍ത്തിയ ഒരിക്കലും മടക്കികുത്താത്ത ഒററ മുണ്ടുമായി ടീച്ചര്‍മാര്‍ക്കെല്ലാം പ്രിയപ്പെട്ടവനായി ഒത്തിരി കുട്ടുകാരുമായി അവനവിടെ ജീവിതം ആഘോഷമാക്കുകയായിരുന്നു..സ്ക്കൂളും കൂട്ടുകാരുമല്ലാതേ ഒരു ലോകമുണ്ടെന്നു അവനോര്‍ത്തതേയില്ല...
വാടിയ പനിനീര്‍പുഷ്പത്തിന്‍ ദളങ്ങള്‍ പോലെ ദിവസങ്ങള്‍ ഒന്നൊന്നായി കൊഴിയുകയായിരുന്നു, ബ്ലാക്ക് ബോര്‍ഡില്‍ ഭീഷണിയുമായി പരീക്ഷയിലേക്കുള്ള ദൂരം ദിനങ്ങളായി പ്രത്യക്ഷപ്പെടാന്‍ തുടങ്ങി...അതിനും നിയോഗം അവനായിരുന്നു.. പക്ഷേ ആ അക്കങ്ങള്‍ക്ക് പരീക്ഷയിലേയ്ക്കുള്ള ദൂരമെന്നല്ലാതെ ഒരു വേര്‍പാടിനേക്കുറിച്ച് ആരും അപ്പോഴും സങ്കല്പിച്ചതേയില്ല.
ഒരു ദിവസം ജോസ് മാഷ് വന്നയുടനേ ചൊദിച്ചു, എല്ലാ വര്‍ഷത്തേയും പോലെ ഒരു യാത്രയയപ്പു ദിനാഘോഷം വേണ്ടേ എന്ന്... എല്ലാവരും ഒരേ ഈണത്തില്‍ പറഞ്ഞു, പിന്നേ...വേണ്ടേ...??? അടിപൊളിയാക്കണം. ഒരു നല്ല ടീ പാര്‍ട്ടിയായിരുന്നു മനസ്സില്‍.
ദിവസം നിശ്ചയിച്ചു, അടുതതത് ..പിരിവു തന്നെ.. ആരാണു നേതാവ്? വീണ്ടും മാഷ്... പതിവു പോലെ കോറസ്സ്, എല്ലാ നാവും ഒരു പോല്‍ ആ പേര്‍ വിളിച്ചു പറഞ്ഞു, അഭിമാനപൂര്‍വ്വം അവനെഴുന്നേററു, ഉതതരവാദിത്ത്വങ്ങള്‍ എന്നുമവനൊരു ലഹരിയായിരുന്നുവല്ലോ!
നന്ദിപ്രകടനം, ഫോട്ടൊഗ്രാഫറെ ഏര്‍പ്പെടുത്താനും അവന്‍ നിയുക്തനായി...
കണ്ണുനീര്‍ത്തുള്ളികള്‍
(തുടരും...)