വെള്ളിയാഴ്‌ച, സെപ്റ്റംബർ 19, 2008

മഴയും വെയിലും

മഴ കാണാനുള്ള ആഗ്രഹവുമായെത്തി നനുത്ത മഴ നൂലുകള്‍ തഴുകുമ്പോള്‍ കോരിത്തരിച്ചു കൊണ്ട് നമ്മള്‍ മഴയെ സ്തുതിക്കും...

എന്നും ഇങ്ങനെ മഴ നനയാനായെങ്കിലെന്നു കൊതിക്കും...

മഴയുടെ ഭംഗിയെ ആവാഹിച്ച് കവിതകളെഴുതും!

ആ മഴ തോരാതെ പെയ്യുമ്പോള്‍ അതേ നാവുകൊണ്ട് നമ്മള്‍ മഴയെ ശപിക്കും...

ഈ നശിച്ച മഴ...

മഴ മാറും.. വെയില്‍ വരും, അപ്പോള്‍ നാം സന്തോഷത്തോടെ തുള്ളിച്ചാടും!

പിന്നെയും...

അയ്യോ എന്തൊരുഷ്ണം, എന്താ ഈ മഴ പെയ്യാത്തേ?

ചൊവ്വാഴ്ച, ഓഗസ്റ്റ് 26, 2008

വെറുതേ ഒരു ഭാര്യ - ഓരോ കുടുംബത്തിനും വേണ്ടി

കഴിഞ്ഞ ദിവസം വാരാന്ത്യത്തില്‍ വീട്ടിലേക്കിറങ്ങുന്നില്യേ എന്ന് സുഹൃത്ത് ചോദിച്ചപ്പോഴേ പറഞ്ഞു, പിന്നില്ലാതെ, വൈകീട്ടാവുമ്പോഴേക്കും എത്താം. മറ്റു കൂട്ടുകാരെ കണ്ടത്തിനുശേഷം പുറപ്പെടാന്‍ തുടങ്ങുമ്പോള്‍ ഫോണ്‍! പുറപ്പെട്ടോ എന്നന്വേഷണം, ദേ ഞാന്‍ ഇപ്പോ എത്തും. വേണ്ട നേരെ സംഗം തിയ്യേറ്ററിലേക്കു പോരെ, നമുക്കൊരു പടം കാണാം.

ഏതു പടം? ‘വെറുതേ ഒരു ഭാര്യ’. അയ്യോ വേണ്ട മാഷേ, ഈ ഫാമിലി സെന്റീ ഞങ്ങള് ബാച്ചീസിന് ശരീയാവൂല, നിങ്ങളു കെട്ട്യോളേം കൂട്ടി പൊയ്ക്കോ. ടിക്കറ്റ് മൂന്നെണ്ണം എടുത്തു പോയി, വരാതെ പറ്റില്യെന്നായി. ശ്ശെടാ സമ്മതിക്കൂല, എന്നാപ്പിന്നെ നേരെ സംഗത്തിലേയ്ക്ക്.

സിനിമ കണ്ടു, തിയ്യേറ്ററില്‍ പ്രതീക്ഷിച്ചതിലും അധികം ആള്‍ക്കാര്‍. ഭൂരിഭാഗവും കുടുംബത്തോടൊപ്പവും. മനസില്ലാ മനസ്സോടെയാണ് ചിത്രം കണ്ടതെങ്കിലും കണ്ടു കഴിഞ്ഞപ്പോള്‍ രണ്ടു വരി എഴുതണം എന്നു തോന്നി. നിരൂപണമൊന്നുമല്ലാട്ടോ!

ഒരു സാധാരണ മലയാളകുടുംബത്തിന്റെ നേര്‍ച്ചിത്രം, ഒരു സിനിമയെന്നതിലുപരി ജീവിതത്തോട് വളരേ അടുത്തു നില്‍ക്കുന്ന ചിത്രം. പലവീ‍ടുകളിലും പ്രശ്നങ്ങള്‍ എവിടെ തുടങ്ങുന്നു എന്ന് ചിത്രം പറഞ്ഞുതരുന്നു. മിനിമം 50 ശതമാനം ഭര്‍ത്താക്കന്മാരെങ്കിലും ഈ സിനിമ കണ്ടതിനുശേഷം ഒരു പുനര്‍വിചിന്തനം നടത്തിയിരിക്കും. പുറമേയ്ക്കു പറഞ്ഞില്ലെങ്കില്‍ പോലും!

ഒരു സിനിമയുടേതായ യാതൊരു അതിഭാവുകത്വവുമില്ലാതെയുള്ള സംഭാഷണങ്ങള്‍ യഥാര്‍ഥ ജീവിതത്തോ‍ട് അത്ര മാത്രം അടുത്തു നില്‍ക്കുന്നു. ഒരു സീനില്‍ മത്രം വന്നു പോകുന്ന റഹ്മാന്റെ എസ് പി കഥാപാത്രം പോലും ഇന്നു നമ്മുടെ സമൂഹത്തിനു വേണ്ട ഏറ്റവും വിലപ്പെട്ട സന്ദേശങ്ങളിലൊന്നാണ് നല്‍കുന്നത്.

സുഗുണനായ ജയറാമും ബിന്ദുവായ ഗോപികയും അഞ്ജനയായ നിവേദിതയുമെല്ലാം തങ്ങളുടെ വേഷങ്ങള്‍ നന്നായി കൈകാര്യം ചെയ്തിരിക്കുന്നു. സമൂഹത്തിലെ അപ്രിയ സത്യങ്ങള്‍ വിളിച്ചു പറയാണ്‍ സുരാജിനേയും സംവിധായകന്‍ വളരേ നന്നായി ഉപയോഗിച്ചിരിക്കുന്നു. ഓരോ ഡയലോഗിനും പിന്നാലെ തിയ്യേറ്ററില്‍ മുഴങ്ങുന്ന കുണുങ്ങിച്ചിരികള്‍ അതോരോന്നും നമ്മുടെയുള്ളില്‍ തട്ടിയെന്നുള്ളതിന് അല്ലെങ്കില്‍ ഞാനുമങ്ങിനെയല്ലേ എന്നതിന് തെളിവാകുന്നു.

സാങ്കേതികപരമായി കുറ്റങ്ങളും കുറവുകളും ഉണ്ടോ എന്നെനിക്കറിഞ്ഞുകൂടാ. പക്ഷേ ഒരു കാര്യമെനിക്കറിയാം. നിങ്ങള്‍ക്കൊരു മൂന്നു മണിക്കൂര്‍ മാറ്റിവയ്ക്കാനുണ്ടെങ്കില്‍ സകുടുംബം അടുത്ത തിയ്യേറ്ററില്‍ പോയി ഈ ചിത്രമൊന്നു കാണൂ‍. നിങ്ങളെയൊരിക്കലും ഈ ചിത്രം നിരാശപ്പെടുത്തില്ല.

പിന്നീട് നിങ്ങള്‍ വീട്ടില്‍ ഓരോ പ്രവൃത്തി ചെയ്യുമ്പോഴും ഇതിലെ പല സംഭാഷണ ശകലങ്ങളും നിങ്ങളുടെ മനസ്സില്‍ തെളിയും.

ഇതിനോടൊപ്പം ചിത്രത്തിന്റെ ഛായാഗ്രാഹകനെപ്പറ്റി ഒരു വാക്കുകൂടി പറയാതിരിക്ക്കുന്നതെങ്ങിനെ. ഷാജി അത്രയും മനോഹരമായി കാമറ കൈകാര്യം ചെയ്തിരിക്കുന്നു. കലാസംവിധാനം നിര്‍വ്വഹിച്ച സാലൂ ജോര്‍ജിനേയും എടുത്തു പറയേണ്ടതാണ്. പാട്ടുകളും സന്ദര്‍ഭോചിതവും കേള്‍ക്കാന്‍ കൊള്ളാവുന്നതുമാണ്

സുഗുണനും ബിന്ദുവും അഞ്ജനയും നമ്മുടെ മനസ്സിലുണ്ടെങ്കില്‍ അതിനു നമ്മള്‍ കെ ഉണ്ണികൃഷ്നനോടും അക്കു അക്ബറിനോടും കടപ്പെട്ടിരിക്കുന്നു.

ഇത്രയും സാമൂഹ്യപ്രതിബന്ധതയുള്ളൊരു വിഷയം തികഞ്ഞ യതാര്‍ഥ്യബോധ്യത്തിലും കയ്യടക്കത്തിലും തീര്‍ത്തെടുത്ത് മലയാളത്തിന് നല്ലൊരു സിനിമയെ അഥവാ നല്ലൊരു സന്ദേശത്തെ സമ്മാനിച്ച ഇതിന്റെ അരങ്ങിലുള്ളവര്‍ക്കും അണിയറക്കാര്‍ക്കും ഒരു സാദാ മലയാളിയുടെ നന്ദി.

ബുധനാഴ്‌ച, ഓഗസ്റ്റ് 20, 2008

സംവരണവും സാഹചര്യവും

സ്റ്റാന്റില്‍ നിന്ന് പുറപ്പെടാന്‍ തുടങ്ങിയ ബസ്സിലേയ്ക്ക് ചാടിക്കയറി. വല്യ തിരക്കില്ല. ഒരു സീറ്റില്‍ ഒരു വല്യപ്പന്‍ മാത്രേയുള്ളൂ. സീറ്റിനടുത്തത്തെത്തിയപ്പോള്‍ കണ്ടു, സ്ത്രീകള്‍ക്കു മാത്രം!

ചുറ്റിലും കണ്ണോടിച്ചു, ബസ്സിനകത്തുള്ള സകല നാരീ‍മണികളും ഇരിക്കുകയാണ്. ഇവിടെയിരുന്നാലോ? അല്ലേല്‍ വേണ്ട വഴിയില്‍ നിന്നാരേലും കയറിയാല്‍ പിന്നെ എണീക്കേണ്ടി വരും. ഞാന്‍ പുറകിലോട്ട് നടന്നു. പിറകിലെ സീറ്റില്‍ ശകലം സ്ഥലമുണ്ട്. ഒന്നു ചിരിച്ചു കാണിച്ചപ്പോള്‍ രണ്ടുപേരുടെ ഇടയില്‍കിട്ടിയ സ്ഥലത്ത് ആസനം ഉറച്ചു ഉറച്ചില്ലാ എന്ന മട്ടിലിരുന്നു. നാലഞ്ച് ഹെയര്‍പിന്നുകളുള്ളതാണ്.

തുടര്‍ച്ചയായ മഴയില്‍ തണുത്തു വിറച്ച കാറ്റ് ശകലം ചൂടിനായി ബസ്സിനകത്തേക്ക് നൂഴ്ന്നു കയറാന്‍ ശ്രമിക്കുന്നു. കാറ്റിന്റെ കുളിര്‍തലോടലേറ്റപ്പോള്‍ കൈയ്യിലെ രോമങ്ങളെല്ലാം ഐ ജീനെ കണ്ട പോലീസുകാരെപ്പോലെ അറ്റന്‍ഷനിലായി.

ബസ്സ് രണ്ടാമത്തെ സ്റ്റോപ്പിലെത്തി, മഴയുടെ ആലസ്യം കൊണ്ട് അധികമാരെയും പുറത്തു കാണാനില്യ. രണ്ടു പേര്‍ ആ സ്റ്റോപ്പില്‍ നിന്നു കയറി. പിറകില്‍ കയറിയ ആള്‍ മടക്കിയ കുട വെള്ളം തോരാനായി ചെറുതായൊന്നു കുടഞ്ഞു. ആ തണുപ്പില്‍ പീന്നെയും ഐസ് പോലുള്ള വെള്ളത്തുള്ളികള്‍ ശരീരത്തില്‍ പതിച്ചപ്പോള്‍ പെട്ടെന്നു കലിപ്പ് തോന്നി. ഇവനൊക്കെ.. അല്ലേല്‍ വേണ്ട പറഞ്ഞിട്ടെന്താ, കൈ കൊണ്ട് മുഖം തുടച്ച് ഒന്നും സംഭവിക്കാത്ത പോ‍ലെയിരുന്നു.

മുന്‍പില്‍ കയറിയ തരുണീമണി അപ്പോഴേയ്കും വല്യപ്പന്‍ മാത്രമിരിക്കുന്ന സീറ്റിനടുത്തെത്തി. സ്ത്രീകള്‍ എന്നെഴുതിയ സ്ഥലത്തേയ്ക്കും വല്യപ്പന്റെ മുഖത്തേയ്ക്കും മാറി മാറി നോക്കാന്‍ തുടങ്ങി. സ്ഥലം പോരാഞ്ഞിട്ടാണൊ എന്നറിയാതെ വല്യപ്പന്‍ സീറ്റിന്റെ ഒരു മൂലയിലേക്കൊതുങ്ങി. അവള്‍ അപ്പോഴേയ്ക്കും നോട്ടം കണ്ടക്ടറിലേക്കു കൂടി വ്യാപിപ്പിച്ചിരുന്നു.

ഇതു സ്ത്രീകള്‍ക്കുള്ള സീറ്റല്ലേ? ചോദ്യം വല്യപ്പനോടാണെങ്കിലും ഉന്നം കണ്ടക്ടറിലായിരുന്നു. ഇവള്‍ക്കെന്താ ആ ഒഴിഞ്ഞ സീറ്റിലീരുന്നാല്‍ എന്നു മനസ്സില്‍ പറഞ്ഞെങ്കിലും സ്ത്രീകളുടെ സീറ്റ് മാറിക്കൊടുക്കൂ എന്നാണ് പുറത്ത് വന്നത്. വല്യപ്പന്‍ കേട്ടില്ലാന്നു തോന്നുന്നു, അതോ തന്നോടല്ലെന്നു വിചാരിച്ചിട്ടാണോ എന്തോ, ഒരു പ്രതികരണവുമുണ്ടായില്യ.

ആഹാ അത്രയ്ക്കായോ! ആണുങ്ങളെ സ്തീകള്‍ക്കുള്ള സീറ്റില്‍ നിന്നെഴുന്നേല്പിക്കാന്‍ അവള്‍ കണ്ടക്ടറോ‍ടാവശ്യപ്പെട്ടു. പ്രായമായ ആളല്ലേ? കൊച്ചിനടുത്തിരുന്നു കൂടെ? മ്, ഞാനോ, ഇല്ലില്ല, അത് സ്ത്രീകള്‍ക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റാണ്, മാത്രല്ല വയസനാണെങ്കിലും ആണുങ്ങളുടെയടുത്ത് ഞാനീരിക്കില്ല.

നിവൃത്തിയില്യാതെ കണ്ടക്ടര്‍ പുള്ളിയോടെഴുന്നേല്‍ക്കാനവശ്യപ്പെട്ടു. എന്തിനാണെന്നു മനസിലായില്യെങ്കിലും കണ്ടക്ടര്‍ പറഞ്ഞപ്പോ വല്യപ്പന്‍ എഴുന്നേറ്റു. തറവാട്ടുവക സ്വത്തെന്ന പോലെ അവള്‍ സീറ്റിലേക്കമര്‍ന്നു. സീറ്റിന്റെ നടുക്കായി ഇരുന്ന അവള്‍ ബാഗ് ഇപ്പുറത്തെ സീറ്റിലും വച്ചു, ഇനി ആരെങ്കിലും വന്നിരുന്നാലോ!

ബസ് ഹെയര്‍പിന്നുകള്‍ പിന്നിട്ടു കൊണ്ടിരുന്നു. എനിക്കിറങ്ങാനുള്ള സ്ഥലമായി. ഇനിയുള്ള സ്ഥലത്തേയ്ക്ക് ബസ്സ് ഇല്ല. ട്രിപ്പ് ജീപ്പുകളാണാശ്രയം. ഞാന്‍ സീറ്റില്‍ നിന്നെഴുന്നേറ്റു. എന്തിനാണെന്നറിയാതെ ആ മഹതിയുടെ നേരെ ഒന്നു കണ്ണോടിച്ചു. ഓഹോ ഇവളും എന്റെ സ്റ്റോപ്പില്‍ തന്നെയാണല്ലോ ഇറങ്ങാന്‍ പോകുന്നത്!

ബസ്സില്‍ നിന്നിറങ്ങി ജീപ്പ് പാര്‍ക്കു ചെയ്യുന്നിടത്തേയ്ക്ക് നടന്നു. ഇപ്പൊഴും മഴ വെള്ളിനൂലു പോലെ പെയ്യുന്നുണ്ട്. ജീപ്പ് ഡ്രൈവറ് ആളുകളെ വിളിച്ച് കയറ്റിക്കൊണ്ടിരിക്കുന്നു. ഞാനെത്തുമ്പോള്‍ തന്നെ ജീപ്പ് സാമാന്യം നിറഞ്ഞിട്ടുണ്ട്. പക്ഷെ അവര്‍ മാക്സീമം ആളുകളെ തള്ളിക്കയറ്റിയിട്ടേ പോകൂ. മഴയില്ലെങ്കില്‍ പിറകില്‍ തൂങ്ങാമായിരുന്നു.

ശരീരത്തിന്റെ കുറച്ചുഭാഗം വെളിയിലാണെങ്കിലും പിറകില്‍ കഷ്ടി ഇരിക്കാന്‍ പറ്റി. ആഹാ നമ്മുടെ തരുണീമണിയും ജീപ്പിനു നേര്‍ക്കാണല്ലോ. ഏയ് ആവാന്‍ വഴിയില്യ. സംവരണമില്ലാത്ത ഇതില്‍ എങ്ങിനെ??

ഡ്രൈവര്‍ ഇറങ്ങിവന്ന് പിറകിലെ ഡോര്‍ തുറന്നു, അവള്‍ ഡ്രൈവര്‍ക്കൊരു പുഞ്ചിരി സമ്മാനിച്ചു, അദ്ദേഹം തിരിച്ചും! ഓഹോ അപ്പോള്‍ ഇവര്‍ പരിചയക്കാരാണല്ലേ? ആണുങ്ങള്‍ മാത്രം തിങ്ങിയിരിക്കുന്ന പുറകിലേയ്ക്ക് അവള്‍ ചിരര്‍പരിചിതയെപ്പോലെ നൂണ്ടു കയറി.

കാലുകളും കൈകളും ജീപ്പിനകത്തും ഉടല്‍ പുറത്തുമായി ഡ്രൈവര്‍ ജീപ്പ് സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ഇനിക്കെതിരേയുള്ള സീറ്റില്‍ രണ്ടാണുങ്ങളുടെ മടിയീലെന്ന പോലെ കൂളായി ഇരിക്കുന്ന അവളെ കണ്ടപ്പോള്‍ കമ്പിയില്‍ ബലം പിടിച്ച് ബാലന്‍സ് ചെയ്യാന്‍ ശ്രമിക്കുന്ന ഒരു വയസ്സന്റെ ചിത്രം മനസില്‍ തെളിഞ്ഞു വന്നു, കൂടെ പുച്ഛരസം നിറഞ്ഞ ഒരു പുഞ്ചിരി മുഖത്തും...

----------------------------
ഓടോ: പണ്ട് കോളെജില്‍ ചേര്‍ന്ന ആദ്യ ദിവസങ്ങളിലൊന്നില്‍, വനിതാ സീറ്റിലിരുന്നിരുന്ന എന്നോട് എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ എന്നാല്‍ ദേ ആണുങ്ങളുടെ സീറ്റിലിരിക്കുന്ന പെണ്ണുങ്ങളൊക്കെ എഴൂന്നേറ്റാല്‍ ഞാനുമെഴുന്നേല്‍ക്കാം എന്നു പറഞ്ഞതും, പിന്നീടതിന്റെ ഗുട്ടന്‍സ് മനസിലായപ്പോ ക്ലാസ് പോയാലും വേണ്ടില്യാന്നു വച്ച് ചമ്മലു സഹിക്കാനാവാതെ ഇടയ്ക്കുള്ള സ്റ്റോപ്പില്‍ ചാടിയിറങ്ങിയതും ചരിത്രം.

ബുധനാഴ്‌ച, ഓഗസ്റ്റ് 13, 2008

മനസ്സുകള്‍ അടിമകളായ പൂമ്പാറ്റകള്‍

ഐ ടി സൌഹൃദങ്ങളുടെ നേര്‍ക്കാഴ്ചയിലേയ്ക്ക്....
----------------------------------------

അന്ന് രാവിലെ ഷിഫ്റ്റ് കഴിഞ്ഞെത്തിയപ്പോള്‍ അവളുടെ മുഖം വാടിയിരുന്നു. അവള്‍ കൂട്ടുകാരോടു പറഞ്ഞു, കാബില്‍ ഒരു തെലുങ്കന്‍ ചെക്കന്‍, അവന്‍ മനുഷ്യനെ വെറുതേ കളിയാക്കുവാ. എനിക്കൂ സഹിക്കാന്‍ പറ്റണില്യ.

അവളുടെ സ്വഭാവമറിയാവുന്ന അവര്‍ ചിരിച്ചു, മഹാനഗരത്തില്‍ വന്നിട്ട് രണ്ടുമാസമായെങ്കിലും ഇപ്പോഴും ഒരു നാട്ടിന്‍ പുറത്തുകാരി. ആരെങ്കിലും തമാശപറഞ്ഞാല്‍ പൊട്ടി പൊട്ടിച്ചിരിക്കുകയും കളിയാക്കിയാല്‍ കണ്ണു നിറയുകയും ചെയ്യുന്നവള്‍. ആണ്‍കുട്ടികളോട് കൂട്ടുകൂടുന്നത് നല്ലതല്ല എന്ന് പറഞ്ഞ് സഹമുറിയത്തിമാര്‍ രാത്രികളെ പകലാക്കുമ്പോള്‍ അതില്‍നിന്നെല്ലാം അകന്നു നിന്നവള്‍.

ആ ചെറുക്കന്‍ വെറുതേ വല്ല ഡയലോഗും പറഞ്ഞതാരിക്കും, ഇവള്‍ക്കെന്തോരം വേണമെന്ന്‍ നമുക്കറിഞ്ഞൂടെ.(ഒരു കോറസ് കൂട്ടച്ചിരി). അല്ലാ എന്നെ ശെരിക്കും കളിയാക്കുവാ. ഞാന്‍ വേണ്ടാന്നു പറഞ്ഞിട്ടും കേള്‍ക്കണില്യ. അവള്‍ മുഖം വീര്‍പ്പിച്ചുകൊണ്ട് നൈട്ട് ഷിഫ്റ്റിന്റെ ആലസ്യത്തില്‍ കിടക്കയിലേയ്ക്ക് ചെരിഞ്ഞു.

ദിവസങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നു, ഒരു ദിവസം കയറി വന്നുടനെ അവള്‍ പറഞ്ഞു, ആ ചെറുക്കനെ കൊണ്ടു തോറ്റു, മനുഷ്യനെ അവന്‍ കളിയാക്കി കൊല്ലും, ആ സമയത്ത് അവളുടെ മുഖത്തൊരു പുഞ്ചിരിയുണ്ടായിരുന്നു. ആ കളിയാക്കല്‍ ആസ്വദിച്ചെന്ന പോലെ.

അടുത്ത ദിവസങ്ങളില്‍ കിലുക്കാമ്പ്പെട്ടിയെപ്പോലെ കിലുങ്ങിക്കൊണ്ടവള്‍‍ പറഞ്ഞു, ആചെറുക്കന്റെ കാര്യം ബഹുരസാട്ടോ, വെറുതേയിങ്ങനെ കളിയാക്കികൊണ്ടിരിക്കും. മുഖത്തൊരു തിങ്കളുദിച്ചപോലുള്ള പുഞ്ചിരിയുമായവള്‍ ഉറക്കത്തിലേക്കലിഞ്ഞു.

പിന്നീടുള്ള ദിവസങ്ങള്‍ മുഴുവന്‍ അവന്റെ വിശേഷങ്ങള്‍ മാത്രമായി. ഈ പെണ്ണിനെന്തുപറ്റി? കൂട്ടുകാരികള്‍ അത്ഭുതപ്പെട്ടു. കണ്‍പോളകളെ ഉറക്കം കീഴ്പെടുത്തും വരെ, ശബ്ദം പതറിയില്ലാതാവുന്നതു വരെ അവളിങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. അവന്‍ ഇങ്ങനെ പറഞ്ഞു, കണ്ണു തുറന്നാല്‍ പിന്നേയും തുടങ്ങും, ഉണ്ണുമ്പോഴും ടി വി കാണുമ്പോഴെല്ലാം അവളവനെ വര്‍ണിച്ചു കൊണ്ടിരുന്നു.

കളിയാക്കാന്‍ തുടങ്ങിയ കൂട്ടുകാരോടവള്‍ ഒരു ദിവസം പറഞ്ഞു, അയ്യേ! അവനെന്റെ നല്ല ഫ്രണ്ടാ, അല്ലാതെ കണ്ട തെലുങ്കന്‍ ചെക്കനെയുമൊന്നും ഞാന്‍.... ഞാനെ നല്ല തറവാട്ടീ പിറന്നതാ.

കണ്ട തെലുങ്കന്മാരെയൊന്നും വിശ്വസിക്കരുതെന്ന് പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു, അയ്യോ ഇവന്‍ അങ്ങിനെയൊന്നുമല്ല, എന്നോടല്ലാതെ വേറെ പെണ്‍കുട്ടികളോട് മിണ്ടുക പോലുമില്യ. ഞാന്‍ മിണ്ടിയില്ല്ലേല്‍ പാവം വേറെ ആരോടാ സംസാരിക്കുക? കഷ്ടല്ലേ?? മാത്രമല്ല അവനൊരു ഗേള്‍ഫ്രണ്ടുണ്ടല്ലോ, എപ്പഴും വിളിക്കണത് ഞാന്‍ കാണാറുണ്ടല്ലോ!

പിറ്റേ ദിവസം ജോലി കഴിഞ്ഞെത്തിയ അവളുടെ മുഖത്ത് കുഞ്ഞു കാര്‍മേഘങ്ങള്‍, എന്തു പറ്റിയെന്ന് ചോദിച്ചപ്പോള്‍ അവനിന്ന് ലീവായിരുന്നെടീ. എനിക്ക് ഓഫീസില്‍ ഇരിക്കാനെ പറ്റണില്യായിരുന്നു. ഇപ്പോ അവനില്ലാത്ത ഓഫീസ് എനിക്കാലോചിക്കാനേ പറ്റുന്നില്യ. ഇതെത്ര കണ്ടതാണെന്ന മട്ടില്‍ കൂട്ടുകാര്‍ ചിരിച്ചത് അവള്‍ക്ക് മനസിലയില്യ.

ഓഫീസില്‍ ഇരുവരേയും ഒരുമിച്ച് കണ്ടപ്പോള്‍ പലരും പലതും പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു, അവര്‍ക്കെന്നെ അറിയാത്തോണ്ടാ, എനിക്കവനെ അറിയാലോ, ഞങ്ങള്‍ നല്ല ഫ്രണ്ട്സ് മാത്രമാണ്. അവനില്ലാതെ അവള്‍ക്കു ഭക്ഷണവും കാപ്പിയുമില്ലാതായി.

അന്നവള്‍ പതിവിലധികം സന്തോഷവതിയായിരുന്നു. വന്നുകയറിയ പാടെ അവള്‍ പറഞ്ഞു, എടീ അവനെന്നെ പിന്നേയും പറ്റിച്ചു,അവനു ഗേള്‍ഫ്രണ്ടൊന്നുമില്ല്ലെന്നേ, അവനെന്നെ പറ്റിക്കാന്‍ പറഞ്ഞതാ, അതവന്റെ വെറും ഫ്രണ്ടാ. അവന്‍ ഞാന്‍ തെറ്റിദ്ധരിക്കാതിരിക്കാന്‍ പറഞ്ഞതാ.

ജോലിയിലെ ഇടവേളകളില്‍ അവള്‍ അവനോട് കൊഞ്ചി, എന്തേലും പറ, ഒരു കഥ പറയൂന്നേ. അവന്‍ പറഞ്ഞു, ഞാന്‍ അത്ര നല്ലവനല്ല, എന്റെ കഥകള്‍ കേട്ടാല്‍ നീയെന്നോടു മിണ്ടുക പോലുമില്യ. ഇല്ലാ അങ്ങിനൊയൊന്നുമില്ലാ, പറയൂന്നേ. ശരി എന്നാല്‍ പറയാം, ഞാന്‍ ഒരു കുട്ടിയെ പ്രേമിച്ചിരുന്നു, ഞങ്ങള്‍ തമ്മില്‍ എല്ലാ ബന്ധവുമുണ്ടായിരുന്നു, എല്ലാം എന്നു പറഞ്ഞാല്‍ അല്ലെങ്കില്‍ വേണ്ട, അതൊന്നും കേള്‍ക്കാനുള്ള പ്രായമായിട്ടില്ല നിനക്ക്.

ഉവ്വ്, ഉവ്വ്, പറയൂന്നേ, പ്ലീസ്...

ഞങ്ങള്‍ പല തവണ ശാരീരികമായും ബന്ധപ്പെട്ടിട്ടുണ്ട്. കുറേ നാള്‍ ശരിക്കും ഭാര്യാ ഭര്‍ത്താക്കന്മാരെപ്പോലെയായിരുന്നു. പക്ഷേ എന്റെ വീട്ടുകാര്‍ സമ്മതിക്കില്ല എന്നെനിക്കറിയാരുന്നു. അതോണ്ട് ഞാനവളോടു പറഞ്ഞു, വേറെ കല്യാണം കഴിച്ചോളാന്‍. എന്നാലും അവളെ എനിക്കെന്തിഷ്ടമായിരുന്നെന്നോ!. അവന്റെ നിറഞ്ഞ കണ്ണുകള്‍ കണ്ട് അവളുടെ മനസാര്‍ദ്രമായി.

അന്നവള്‍ വന്നപ്പോള്‍ പറഞ്ഞു, എടീ ഇന്നെനിക്കവനോടുള്ള ഇഷ്ടം ശരിക്കും കൂടി, എന്തു പാവമാടീ അവന്‍. എല്ലാം എന്നോടു പറഞ്ഞു. നല്ല കൂട്ടുകാരന്‍ തന്നെ.

അവന്‍ പറഞ്ഞു, നീയണെന്റെ അടുത്ത ഫ്രണ്ട്, നിന്റടുത്തെനിക്കിപ്പോള്‍ എന്തും പറയാനുള്ള സ്വാതന്ത്ര്യമുള്ള പോലെ.പിന്നല്ലാതെ, നല്ല ഫ്രണ്ട്സ് എന്നു പറഞ്ഞാ പിന്നെന്താ, നിനക്കെന്തു വേണേലും എന്റടുത്ത് പറയാം.

അന്നു കാന്റീനിലിരിക്കുമ്പോള്‍ ജീന്‍സിലും ടീഷര്‍ട്ടിലും കടന്നു പോയവളുടെ പിന്നാലെ അവന്റെ കണ്ണുകള്‍ പോകുന്നത് കണ്ടപ്പോള്‍ അവള്‍ ചോദിച്ചു, എന്താടാ ഇത്ര നോക്കാന്‍? അതൊന്നും നിന്നോടു പറയാന്‍ പറ്റില്യാ. അപ്പോ നമ്മള്‍ നല്ല ഫ്രണ്ട്സാണ്, എന്തും പറയാന്നു പറഞ്ഞിട്ട്? വേണ്ട എന്നോടു മിണ്ടണ്ട. ഓക്കെ ഞാന്‍ പറയാം, അല്ലാ അത്തൊന്നൂലാ. ആ പോയവളെ കണ്ടാ നല്ല സെക്സിയായിരിക്കുന്നു. സെക്സീന്നു പറഞ്ഞാ?? ‘അവളുടെ നിഷ്കളങ്കമായ‘ ചോദ്യം.

അതൊന്നൂല,

പറയൂന്നെ..

അല്ല അവളുടെ ചിലഭാഗങ്ങള്‍ കണ്ടാല്‍ നന്നായിരിക്കുന്നു. ചില ഭാഗങ്ങള്‍ എന്നു പറഞ്ഞാ?? അവന്‍ കൈ ചൂണ്ടിയപ്പോള്‍ അവളുടെ മുഖം ചുവന്നു. ദേ ഇങ്ങിനെയുള്ള വൃത്തികേടൊന്നും എന്നോടു പറയരുത്. ഓഹോ ഇപ്പോ അങ്ങിനെയായോ? ഞാന്‍ അപ്പോഴേ പറഞ്ഞതാ പറയില്യാന്ന്. അപ്പോ ആരാ പറയാന്‍ പറഞ്ഞേ? മ്മ്മ്, ശരി ശരി.

പിറ്റേ ദിവസം അവനവളുടെ കഴുത്തില്‍ കിടക്കുന്ന ഐഡി കാര്‍ഡിലേയ്ക്ക് സൂക്ഷിച്ചു നോക്കുന്ന കണ്ടപ്പോ എന്നാ കണ്ടോ എന്നു പറഞ്ഞവള്‍ അതു ഊരി നല്‍കാന്‍ തുടങ്ങി, അപ്പോള്‍ അവന്‍ പറഞ്ഞൂ, എനിക്കതവിടെക്കിടന്നു കണ്ടാല്‍ മതി! അതാ രസം. പിന്നേയും അവളുടെ മുഖം ചുമന്നു, കള്ള ഗൌരവത്തോടെ പറഞ്ഞു, വൃത്തിക്കെട്ടവന്‍!

അവന്‍ അവളോടവന്റെ ലൈഫ് സ്റ്റോറി പങ്കുവയ്ക്കുവാന്‍ തുടങ്ങി. എ സിയുടെ തണുപ്പ് കൂടിയ ഒരു ദിവസം അവള്‍ പറഞ്ഞു, ഹൊ എന്തൊരു തണുപ്പ്, വാ നമുക്കൊരു കാപ്പി കുടിക്കാം. കാപ്പി കുടിക്കുമ്പോള്‍ അവന്‍ അവളുടെ കയ്യെടുത്തവന്റെ കൈക്കുള്ളില്‍ വച്ചു. ഹായ്, നിന്റെ കൈക്കെന്തു ചൂടാ. പിന്നെ തണൂക്കുമ്പോഴെല്ലാം അവളവന്റെ കൈ തേടാന്‍ തുടങ്ങി.

ഒരു ദിവസം അവള്‍ പറഞ്ഞു, ഞാന്‍ നിന്നെ കെട്ടിയാലോ എന്നാലോചിക്കുവാ. അയ്യോ നിന്നെ ഞാന്‍ അങ്ങിനെയൊന്നുമല്ല കാണുന്നേ, എന്റെ നല്ല ഫ്രണ്ടായിട്ടാ. അയ്യടാ അല്ലേല്‍ ഇപ്പോ കെട്ടും. ഞാന്‍ വെറുതേ തമാശ പറഞ്ഞതാ. പിന്നെ അവര്‍ തമാശയ്ക്ക് കാമുകീകാമുകന്മാരായി. ചോദിച്ച കൂട്ടുകാരികളോടവള്‍ പറഞ്ഞു, ഞങ്ങള്‍ ചുമ്മാ
തമാശയ്ക്കല്ലേ? ഞാന്‍ തമാശ പറയുന്നതാണെന്നവനറിയാം. അല്ലെങ്കിലും ഞാന്‍ ഒരു തെലുങ്കനെ.... നിങ്ങള്‍ക്കു തോന്നുന്നുണ്ടോ?

ഒരു ശനിയാഴ്ച അവളവനെ വിളിച്ചപ്പോള്‍ അവന്‍ സഭ്യതയുടെ ഒരതിര്‍വരമ്പുമില്ലാതെ സംസാരിച്ചു. അവള്‍ ഫോണ്‍ കട്ട് ചെയ്തു. പിറ്റേ ദിവസം അവല്‍ അവനോട് മിണ്ടിയില്ല. അവളുടെ കലങ്ങിയ കണ്ണുകള്‍ കണ്ട് അവന്‍ പറഞ്ഞു, ഞാന്‍ ഒരു പാര്‍ട്ടിയിലായിരുന്നു. കുടിച്ചിട്ട് ബോധമുണ്ടായിരുന്നില്യ. അതിനു നീ‍യിത്ര മാത്രം വിഷമിക്കാനെന്താ? ഞാന്‍ നിന്റടുത്തല്ലേ പറഞ്ഞത്? എനിക്കെന്താ പറയാനുള്ള സ്വാതന്ത്ര്യമില്ലേ? അവള്‍ക്കു സമ്മതിക്കാതെ വയ്യാരുന്നു.

അവന്റെ വീട്ടില്‍ നടക്കുന്ന പാര്‍ട്ടിയില്‍ അവന്റെ കൂട്ടുകാര്‍പെണ്ണുങ്ങളെ കൊണ്ടു വരാറുണ്ടെന്നും അവന്‍ മാത്രം അതിലൊന്നും പെടാറില്യ എന്നും പറഞ്ഞപ്പോള്‍ അവളവനെ കൂടുതല്‍ വിശ്വസിച്ചു.

അവന്റെ പല മുഖങ്ങള്‍ അവള്‍ക്ക് മനസിലാവാന്‍ തുടങ്ങി, പക്ഷേ എന്നത്തേയും പോലെ അവള്‍ വഴക്കുകളില്‍ പരാജയപ്പെട്ടു. അവനോടവള്‍ക്ക് വാദമുഖങ്ങില്ലായിരുന്നു.

വാക്കുകളിലെ അതിരുകള്‍ ലംഘിക്കപ്പെടുന്നതവള്‍ അറിഞ്ഞു. അവള്‍ പലവട്ടം പിണങ്ങി. ഒരിക്കല്‍ പോലും ഒരു സോറി പറയാന്‍ പോലും അവനവളുടെ അരികിലേയ്ക്ക് ചെന്നില്ല, പക്ഷേ ഒരു ദിവസത്തില്‍ കൂടുതല്‍ അവനോട് മിണ്ടാതിരിക്കാന്‍ അവള്‍ക്കാവ്വില്യായിരുന്നു.

ഒരു ദിവസം അവന്‍ പറഞ്ഞു, നിന്നെ ഞാനൊരു ദിവസം എന്റെ ഫ്ലാറ്റിലേയ്ക്ക് കൊണ്ടു പോകാം, അവിടെ എന്റെ ഒരു പാട് പഴയ ഫോട്ടോസും കാര്യങ്ങളുമുണ്ട്. അതെല്ലാം കാണണ്ടേ?

അവളവനെ സംശയത്തോടെ നോക്കി. അവള്‍ക്കറിയാം, അവന്‍ ശരിയല്ലെന്ന്, അവന്റെ വാക്കുകള്‍, പ്രവൃത്തികള്‍,, എന്തിന് നോട്ടം പോലും. പക്ഷേ...

അവളടിയറവു വച്ച മനസ്സിന്റെ അടിമത്തം ഒരു നോ പറയാന്‍ പോലും അവളെ അശക്തയാക്കിയിരുന്നു.

വ്യാഴാഴ്‌ച, ഓഗസ്റ്റ് 07, 2008

എന്നെ മറക്കരുതേ - MP3

എന്നെ മറക്കരുതേ..
എന്നെ വെറുക്കരുതേ..
കണ്മണിയൊരു നാളും..
നീയെന്റെ ജീവനല്ലേ....




ചെറുപ്പത്തില്‍ ഓണം കളിപ്പാട്ടായി കേട്ടിഷ്ടപെട്ട ഒരു പാട്ട്, പിന്നീടെപ്പൊഴോ ഏതോ ആല്‍ബത്തില്‍ നിന്നതു വീണ്ടൂം കിട്ടി. കേട്ടു നോക്കൂ, ചിലര്‍ക്കെങ്കിലും ഇഷ്ടപെട്ടേക്കും.

ചൊവ്വാഴ്ച, ഓഗസ്റ്റ് 05, 2008

ചാലക്കുടിക്കാരന്‍.. ഒരു പുതിയ പഴയ ബ്ലോഗ്

ഒന്നു രണ്ട് കൊല്ലം മുന്‍പ് ബ്ലോഗ്ഗ് എന്താന്നറിഞ്ഞു തുടങ്ങിയ സമയത്ത് ഉണ്ടാക്കിയ ബ്ല്ലോഗാണ്. ഒരു ബ്ലോഗില്‍ തന്നെ ഒന്നുമെഴുതാനില്യാത്തവനു എന്തിനേ വേറൊരു ബ്ലോഗ് എന്നു വച്ച് അടച്ചു വച്ചിരിക്കുവായിരുന്നു.

ദേ ആ കട തുറന്നു. ഒന്നു പോയി നോക്കൂ പ്ലീസ്...

ചാലക്കുടിക്കാ‍രന്‍

അങ്ങിനെ ഇതു ഞാന്‍ കുറച്ചു നാടന്‍ പാട്ടുകള്‍ക്കും(തെറിപ്പാട്ടല്ല) ഓണക്കളിപാട്ടുകള്‍ക്കും ചിന്തു പാട്ടുകള്‍ക്കുമുള്ള ഇടമായി മാറ്റുകയാണ്.

പുതിയ ഒരു പോസ്റ്റ് അവിടുണ്ടേ, വായിച്ചഭിപ്രായം പറയൂട്ടോ...

തിങ്കളാഴ്‌ച, ഓഗസ്റ്റ് 04, 2008

താനേ മുഴങ്ങുന്ന കുന്തം... രസികന്റെ എല്ലാം മലയാളം കഥ

പ്രിയരെ,
ദേ നമ്മുടെ രസികന്‍ അയച്ചുതന്ന എല്ലാം മലയാളം ബൂലോകസംഭവത്തിലേയ്ക്കുള്ള കഥ.
വായിക്കൂ, അഭിപ്രായം പറയൂ.

-------------------------------------
താനേ മുഴങ്ങുന്ന കുന്തം...

പുലർച്ചക്കോഴിയുടെ പച്ചയായ കൂവൽ ഇവിടെ ( പ്രവാസ ലോകത്തിൽ) ഇല്ലാത്തതുകൊണ്ട്‌, താക്കോൽ കൊടുക്കാൻ മറന്നുപോയാൽ അരുണോദയത്തിൽ താനെ മുഴങ്ങാത്ത മണിയൊന്നു വാങ്ങി വച്ചു.
എന്റെ കഷ്ടകാലത്തിനൊ എന്റെ അറബിയുടെ നല്ല കാലത്തിനൊ എന്നൊന്നും എനിക്കു നിശ്ചയമില്ല തലേദിവസത്തെ തിരക്കിനിടയിൽ ( ദൂരദർശ്ശനിലെ തമാശപ്പരിപാടികൾ കണ്ട്‌ ചിരി വരാതെ ചിരിക്കാൻ പ്രയാസപ്പെട്ട്‌ തളർന്നുറങ്ങിപ്പോയി എന്നതായിരുന്നു മറയില്ലാത്ത സത്യം ) പ്രഭാതമണിയുടെ താക്കോൽ തിരിക്കാൻ മറന്നുപോയി .
സഹപ്രവർത്തകർ തൊട്ടടുത്ത മുറികളിൽ നിന്നും ഇറങ്ങിപ്പോക്കു നടത്തുമ്പോൾ. മടിപിടിച്ചു ജോലിക്കു പോവാതിരിക്കൽ ഒരു കലാരൂപമായി ഏറ്റെടുത്ത എന്നെ ആരും വിളിച്ചു സമയം കളയാനും മെനക്കെട്ടില്ല.
പുറം ലോകത്തെ വെളിച്ചം ലവലേശം കടക്കാൻ പഴുതില്ലാത്ത എന്റെ കുടുസ്സു മുറിയിൽ ഏതു സമയവും നിലാവു തന്നെയായിരുന്നു ( നിലാവും , പകൽ വെളിച്ചവുമെല്ലാം വൈദ്യുതവിളക്കിൽ നിന്നും ).
ഉറക്കത്തിന്റെ ഏതോ പണ്ടാരമടങ്ങിയ ഘട്ടത്തിൽനിന്നുമുണർന്ന് ഘടികാരത്തിൽ നോക്കിയ ഞാൻ തുടർച്ചയായി ഞെട്ടിയത്‌ എട്ടു തവണ.
സമയം ഒരു ഉച്ച ഉച്ചേകാലായിരിക്കുന്നു. പുറത്തിറങ്ങിയാൽ ഉച്ചിയിൽ പതിക്കുന്ന അർക്ക കിരണങ്ങളെക്കുറിച്ചോർത്തപ്പോൾ.
വീണ്ടൂം പുതപ്പിനടിയിലേക്ക്‌ സ്വപ്നവും തേടി ഊളിയിട്ടു.
എന്തോ ഒരു ശബ്ദം കേട്ടു ഞെട്ടിയുണർന്ന ഞാൻ എന്റെ വിദൂരഭാഷിണി മണിയടിച്ചുകൊണ്ട്‌ ഉറഞ്ഞുതുള്ളുന്നതായിരുന്നു കണ്ടത്‌.
അങ്ങേത്തലക്കൽ സുഖവിവര കുശലാന്വേഷണങ്ങൾ നടത്തിക്കൊണ്ട്‌ എന്റെ സഹപ്രവർത്തകൻ.
" നീയെന്തിനാ മണ്ടാ ഇന്ന് ജോലിക്കു വരാതിരുന്നത്‌" ( അവന്റെ അഭിപ്രായത്തിൽ എനിക്കു യോജിച്ച നാമം )" ഞാൻ ഉറങ്ങിപ്പോയെടാ എന്തു ചെയ്യാനാ ..."
" ഒന്നും ചെയ്യാനില്ല നീ വരാതിരുന്നത്‌ ഞങ്ങളുടെ ഭാഗ്യം"
" എന്താടാ" " നമ്മുടെ അറുപിശുക്കൻ മുതലാളിയുടെ വക എല്ലാവർക്കും വിരുന്നുണ്ടായിരുന്നു ഇന്ന്.... നീ യില്ലാത്തതുകൊണ്ട്‌ എല്ലാവർക്കും മര്യാദക്കു കഴിക്കാൻ കഴിഞ്ഞു"അവൻ പറഞ്ഞതു ശരിയാണ്‌ ഞാനുണ്ടെങ്കിൽ തീറ്റ നടക്കില്ല എല്ലാവരേയും പല വിഷയങ്ങൾ കൊടുത്ത്‌ പരസ്പരംസംസാരിപ്പിച്ചിരുത്തി ആ തക്കത്തിനു വയറു വിലക്കുന്നത്‌ വരെ ഞാൻ വെട്ടി വിഴുങ്ങാറാണല്ലൊ പതിവ്‌.
പിശുക്കൻ മുതലാളിക്കും എന്റെ ഒരാളുടെ തീറ്റ കുറഞ്ഞുകിട്ടിയല്ലൊ ( പിന്നെ അയാളെന്തിനാ വിരുന്നു നടത്തുന്നത്‌ എന്നു ചോദിച്ചാൽ എനിക്കുത്തരമില്ല ).
സമയം വീണ്ടും നാഴികകളായി പകുത്തു നീങ്ങാൻ തുടങ്ങി ഒപ്പം എന്റെ വയറ്റിലെ കൊക്കപ്പുഴുക്കൾ ഒച്ചവെക്കാനും തുടങ്ങി
കഠിനമായ വിശപ്പ്‌ വല്ലതും ഉണ്ടാക്കിക്കഴിക്കാൻ അടുക്കളയിലെത്തിച്ചു.
പാത്രങ്ങൾ മോറി , അരിയെടുത്തു പാചകവാതകക്കുറ്റി തുറന്ന്പ്പോൾ ആ സത്യവും മനസ്സിലായി . ലവൻ ശൂന്യനാണ്‌ .............
കൊക്കപ്പുഴുക്കളുടെ സന്ധിയില്ലാസമരം ഭോജനശാലയിലേക്കു നടക്കാനുള്ള ധീര വീര കൃത്യത്തിനു എന്നെ നിർബന്ധിതനാക്കി
അതിനിടയിൽത്തന്നെ പ്രഭാത കൃത്യമായ പല്ലുതേപ്പ്‌ സുഘടനീയമായ കുപ്പിയിൽ വരുന്ന കുഴച്ച മാവുകൊണ്ട്‌ ഒരു വിധം ചെയ്തെന്നു വരുത്തി. ബാക്കിയുള്ള കുളി തുടങ്ങിയ വകകൾ പിന്നത്തേക്കു മാറ്റി ( ഉണ്ടിട്ടു കുളിക്കുന്നവനെ കണ്ടിട്ടെങ്കിലും ഞങ്ങളുടെ കൂടെ താമസിക്കുന്ന കുളിക്കാത്തവർ കുളിക്കട്ടെ)
ഉച്ചിയിൽ പതിക്കുന്ന സൂര്യകിരണങ്ങളേയും പേറി പൊള്ളുന്ന വീഥിയിലൂടെ നടക്കുമ്പോൾ, താക്കോൽകൊടുക്കാതരുണോദയത്തിൽ താനെ മുഴങ്ങുന്ന ഒരു കുന്തം എവിടെ കിട്ടുമെന്നായിരുന്നു എന്റെ ചിന്ത.
ഒരു വിധം ഭോജനശാലയിലെത്തിയപ്പോൾ തളർന്നവശനായ ഞാൻ അവിടെ തീൻ മേശയിൽ കണ്ട വെള്ളം നിറച്ച കൂജയെടുത്ത്‌ വായിലേക്കു കമഴ്ത്തിയ ശേഷം " ഹാവൂ ..." എന്നൊരു ശബ്ദം പുറപ്പെടുവിയിച്ചപ്പോൾ വായിൽ നിന്നും തെറിച്ച ചില്ലുകൾ തൊട്ടടുത്ത കസേരയിലിരുന്ന മാന്യന്റെ മുഖത്തു പതിച്ചപ്പോൾ ആ മഹാ മനസ്കന്റെ അടക്കമില്ലാത്ത കൈകൾ എന്റെ മുഖത്തും പതിച്ചു.
ചുറ്റും നോക്കി, തൊട്ടടുത്ത തീന്മേശയിൽ വട്ടമിട്ടിരുന്നവർ ഇതൊന്നു മറിയാതെ തട്ടിവിടുകയാണ്‌ ഭാഗ്യം ആരും കണ്ടില്ല പലതരം പാത്രങ്ങളിൽ നിരത്തിയ വിഭവങ്ങൾ കൊക്കപ്പുഴുക്കൾക്കുവേണ്ടി സമർപ്പിച്ചു.
രസീതിന്റെ കൂടെ പണവുംകൊടുത്ത്‌ പല്ലിൽ കുത്തുന്ന കോലുമെടുത്ത്‌ വീണ്ടും തിരിച്ചു പാർപ്പിടത്തിലേക്കു നടക്കുമ്പോൾ. താനെ മുഴങ്ങുന്ന മണി വാങ്ങുന്നതു തന്നെയായിരുന്നു ചിന്ത.
നാട്ടിലായിരുന്നെങ്കിൽ ഇഷ്ടം പോലെ പൂവൻ കോഴികളെ കിട്ടുമായിരുന്നു താക്കോലും കൊടച്ചക്രവുമൊന്നുമില്ലാതെ അവ കൂവി കൃത്യ സമയത്തു തന്നെ ഉണർത്തുകയും ചെയ്യും.
എന്തുണ്ടൊരു വഴിയെന്നാലോചിച്ച്‌ നടക്കുമ്പോൾ ചുറ്റുപാടും സമ്പവിക്കുന്നതൊന്നുമറിഞ്ഞിരുന്നില്ല അതുകൊണ്ടാണല്ലൊ ഏതോ തുരുമ്പിച്ച ശകടം ചീറിപ്പാഞ്ഞുവന്ന് തട്ടിയിട്ടു പോയിട്ടും ഞാൻ അറിയാൻ വൈകിയത്‌. ആശുപത്രിയിലെ വെളുത്ത പങ്ക കറങ്ങുന്നത്‌ കണ്ടപ്പോഴാണു എല്ലാം ഓർമ്മവന്നത്‌.
മലയാളമറിയില്ലെന്നു നടിക്കുന്ന മലയാളി വൈദ്യർ മുറി മലയാളത്തിൽ എന്തൊക്കെയോ പറഞ്ഞു . മരുന്നിനു കുറിച്ചുതന്നു. ശരീരത്തിൽ അങ്ങിങ്ങുള്ള ചെറിയ കെട്ടുകൾ സാരമില്ലെന്നും പറഞ്ഞ്‌ ആ മഹാൻ എന്റെ മുറിയുടെ പടിയിറങ്ങി. അയാൾക്കു സാരമില്ലാ എങ്കിലും മുറിവു പറ്റിയ എനിക്കത്‌ സാരമായിരുന്നു. വല്ലാത്ത നീറ്റലും പുകച്ചിലും. ഭാഗ്യത്തിനു സൂജി വച്ചില്ല.
വിദൂരഭാഷിണിയിലൂടെ കൂട്ടുകാരെ വിളിച്ചു വിവരം പറഞ്ഞു. അവർ വന്നപ്പോഴേക്കും സമയം ഇരുട്ടിയിരുന്നു. വാടക ശകടത്തിൽ ഒരു വിധം വീടു പിടിച്ചപ്പോൾ ഏതൊ ദുഷ്ടൻ വിളിച്ചു ചോദിച്ചു " എന്തു പറ്റിയതാ?"
അതറിഞ്ഞാൽ അവൻ സുഖപ്പെടുത്തിത്തരും . തികട്ടി വന്ന അരിശം ഒട്ടും അരിക്കാതെ തന്നെ വിറച്ചുകൊണ്ട്‌ ശബ്ദമുയർത്തി അവനോട്‌ മൊഴിഞ്ഞു.
"പ്രഭാതമണിക്കു താക്കോൽ കൊടുക്കാൻ മറന്നതാണേ "
പിന്നീടൊരിക്കലും അവന്റെ സംശയം മാറിയിട്ടില്ല എന്നെ കാണുമ്പോഴെല്ലാം അവൻ ഒരേയൊരു ചോദ്യം ആവർത്തിച്ചുകൊണ്ടിരുന്നു " അല്ല എന്താ ഈ പ്രഭാതമണി" ഞാനെന്തുപറയാനാ. പതിവുപോലെ കേട്ടില്ലെന്നു നടിച്ച്‌ പരാതിക്കെട്ടുകണ്ട മന്ത്രിമാരെപ്പോലെ ഒരു നടത്തമങ്ങുകൊടുക്കും.
വാൽക്കഷണം: പിന്നീടിതുവരെ പ്രഭാതമണിക്കു താക്കോൽ കൊടുക്കാൻ മറന്നിട്ടില്ല.
- രസികന്‍

ശനിയാഴ്‌ച, ഓഗസ്റ്റ് 02, 2008

വിവാദങ്ങള്‍ വരുന്ന വഴികള്‍‍ - ഇതുമൊരു തലതിരിഞ്ഞ ചിന്ത

ഞാനൊരു ജനപ്രിയബ്ലോഗറാണു കേട്ടോ..
ഒന്നു രണ്ടു കൊല്ലായി ഈ കലാപരിപാടിതുടങ്ങീട്ട്...

ഇന്നലെ.....

ആദ്യം എന്റെ കുറേ പ്രേമകഥകളെഴുതി...
കുറേ പേര്‍ കമന്റിട്ടു...
കൊള്ളാലോ സംഗതി എന്നെനിക്കും തോന്നി..
പിന്നെ എല്ലാ ചവറും എഴുതാന്‍ തുടങ്ങി...
പിന്നെയല്ലേ പ്രശ്നം തുടങ്ങിയത്..
എന്താന്നല്ലേ? ആശയദാരിദ്ര്യം...
എത്ര തലപുകച്ചിട്ടും ഒന്നും വരണില്യ...
എന്നാ പിന്നെ കുറച്ചൌ ഫോര്‍വേഡ് മെയിലുകളായാലോ...
അപ്പോഴും കിട്ടി കമന്റുകള്‍... ആ സ്റ്റോക്കും തീര്‍ന്നു...
പിന്നെ ചൂടന്‍ വാര്‍ത്തകള്‍ പോസ്റ്റുകളായി.. കട: മനോരമ, റിഡിഫ്

ഇന്ന്...

തലമണ്ട ശൂന്യം...
ഫോര്‍വേഡ്സ് മെയിലുകള്‍ തപ്പി...
എല്ലാം ഇന്നലെ മുളച്ച തകരകള്‍ പോസ്റ്റാക്കിയിരിക്കുന്നൂ...
ഈ ബൂലോഗാക്കാദമിയുടെ ഒരു കാര്യം.....
ഇനി ബാക്കിയുള്ളത് വാര്‍ത്തകള്‍...
ചാലക്കുടിക്കടുത്ത് സൈക്കിളിടുച്ച് ചാക്കുമാമന്റെ കൈമുട്ടിന്റെ തൊലി പോയി...
പബ്ലീഷ് ചെയ്തതേയുള്ളൂ, ദേ അതിനു മുമ്പേ...
ഇന്നലെ മുളച്ച തകരകളുടെ വക നൂറ് പോസ്റ്റുകള്‍..
അതേ വിഷയം... നോ കമ്മന്റ്സ്...
അപ്പോ അതും ചീറ്റി...

ഇനി..

ആഹാ കിട്ടിപ്പോയ്...
വിമര്‍ശനം:ആണവകരാര്‍, പാഠപുസ്തകവിവാദം...
അതും വിവരമുള്ള ആമ്പിള്ളേരുടെ നൂറുപോസ്റ്റുകള്‍..
അതിനും നോ കമന്റ്സ്...
ഇനിയൊന്നേ ബാക്കിയുള്ളൂ... അറ്റകൈ പ്രയോഗം..
വിവാദം...

പക്ഷേ അതിപ്പോ ചില പടംവരക്കാരും ചാര്‍ലിമാരൂം ഹോള്‍സെയില്‍ എടുത്തേക്കണൂ
അതിനിടക്കു അന്വേഷണാത്മക ബ്ലോഗിങ്ങുമായി ചില വിരൂപികളും കമന്റ് മൊത്തം നേടുന്നു...
എത്ര തപ്പിയിട്ടും ഒരു വിവാദോം കിട്ടണില്യ...
അതിനു മാത്രമേ ഇപ്പോ ഡിമാന്റൊള്ളൂ താനും...

പുതിയ പേരില്‍ പുതിയ ബ്ലോഗുണ്ടാക്കി...
കാട്ടാളന്‍.......
കുറെ പഴയ ബൂലോകപുലികളുടെ കഥേം കവിതേം അടിച്ചുമാറ്റി മിക്സ് ചെയ്ത് പോസ്റ്റുകളിട്ടു..

വീണ്ടും പഴയ ബ്ലോഗിലേയ്ക്ക്...
പുതിയ പോസ്റ്റിട്ടു... ബ്ലോഗ് മോഷണം...
തെളിവുകള്‍ നിരത്തി...
കാട്ടാളന്റെ ക്രൂരത, മാപ്പു പറയൂ...
തിരിച്ചു കാട്ടാളന്റെ തെറിക്കമന്റ്..

ബൂലോകപ്പോലീസേ ഇതു കാണുന്നില്ലേ...
ഹിറ്റുകള്‍ കൂടാന്‍ തുടങ്ങിയ ലക്ഷണം....
ഏതോ അലവലാതി(തൂലികാ നാമം) സംഗതി ഏറ്റുപിടിച്ചു..
കാട്ടാളന്റെ ക്രൂരത... മാനിഷാദ.......
കമന്റുകള്‍ കുമിയാന്‍ തുടങ്ങി...
സംഗതി ഇച്ചിരി തണുക്കുമ്പോള്‍ തെറിവിളിയുമായ് പിന്നേയും കാട്ടാളന്‍..
കമന്റുകള്‍ 100... 200......
കാട്ടാളനെതിരെ പ്രതിഷേധിക്കുക...
ഞാന്‍ പിന്നേയും തല പുകയ്ക്കാന്‍ തുടങ്ങി...
പുതിയൊരു വിവാദത്തിനായി...

ഡിസ്ക്ലെയ്മര്‍: ഈ പോസ്റ്റിലെ ഞാന്‍ ഞാനല്ലേ എന്നു ഇതു വായിക്കുന്ന ഏതെങ്കിലും ബ്ലോഗര്‍ക്കു തോന്നിയാല്‍ അതൊരു തോന്നല്‍ മാത്രമാണെന്നും ദിദ് വെറും സാങ്കല്‍പ്പികമായ ഒരു പോസ്റ്റാണെന്നും ഇതിനാല്‍ പ്രസ്താവിച്ചുകൊള്ളുന്നു.

തിങ്കളാഴ്‌ച, ജൂലൈ 28, 2008

എല്ലാം മലയാളം - ബ്ലോഗ് ഈവന്റ് പോസ്റ്റുകള്‍

ബ്ലോഗ് ഈവന്റിനെക്കുറിച്ചറിയാന്‍ ആദ്യം ഇവിടെ വായിക്കുക..

പ്രിയരെ,
ദേ നമ്മുടെ സു ചേച്ചി ആദ്യത്തെ പോസ്റ്റിട്ടു. ഞാന്‍ കാണുന്ന പോസ്റ്റൂകള്‍ ഇവിടെ ലഭ്യമാക്കാന്‍ ശ്രമിക്കാം.

1. അങ്ങനെ ഒരു ദിവസം - സു Su

2. വലയിലെ ഞാൻ - deepdowne

തിങ്കളാഴ്‌ച, ജൂലൈ 21, 2008

കണ്ണട - കവിത MP3

ഇതാ കവിതയെ ഇഷ്ടപെടുന്നവര്‍ക്കായി ശ്രീ മുരുകന്‍ കാട്ടാക്കടയുടെ ഒരു കവിത കൂടി..

കണ്ണട...

മങ്ങിയ കാഴ്ചകള്‍ കണ്ടുമടുത്തൂ കണ്ണടകള്‍ വേണം..
....................
......................
പൊട്ടിയ താലിച്ചരടുകള്‍ കാണാം, പൊട്ടാ മദ്യക്കുപ്പികള്‍ കാണാം...

പുഴകളെയും പൂക്കളേയും വര്‍ണ്ണിക്കുന്നതിനേക്കാളും കാലികപ്രസക്തമായ ഇത്തരം കവിതകളോടാണെനിക്കിഷ്ടം...









ഞായറാഴ്‌ച, ജൂലൈ 20, 2008

എല്ലാം മലയാളം - ഒരു ബ്ലോഗ് ഈവന്റ്

പ്രിയ ബൂലോകരേ,
കുറച്ചു ദിവസമായി ഞാന്‍ ഒരു പോസ്റ്റിടാന്‍ ആലോചിക്കുന്നു. എന്താന്നല്ലേ വിഷയം? എന്റെ ഒരു ദിവസത്തെ സംഭവങ്ങള്‍ മുഴുവന്‍ ‘മലയാളീകരിക്കുക‘. അപ്പോ നിങ്ങളു ചോദിക്കും, പിന്നെ ഇപ്പോഴെന്താ തമിഴിലാണാ എഴുതണേന്ന്, അതല്ല ദേ ഇവിടെത്തന്നെ കണ്ടില്ലേ, നമ്മളിവിടെ മലയാളീ ’കരിക്കുവാ‘, പകുതിയും ഇംഗ്ലീ‍ഷാ, അക്ഷരങ്ങള്‍ മലയാളം ആണെന്നേയുള്ളൂ.

സംഗതി ആലോചിച്ചപ്പോള്‍ ഉഷാറായി. പക്ഷേ എഴുതാന്‍ തുടങ്ങിയപ്പോ എന്താ സംഭവിച്ചേ?

ഒരു ലാല്‍ സിനിമയില്‍ റോഡ് റോളര്‍ നന്നാക്കാന്‍ വരുന്ന കുതിരവട്ടം പപ്പു പറയണ ഡയലോഗില്യേ? ദിപ്പ ശരിയാക്ക്യരാം...ഇതിലെന്തൂട്ടപ്പാ ഇത്ര പണി, ദിപ്പ ശരിയാക്ക്യരാം..

കഥേം കവിതേം മുഴുവന്‍ മലയാളത്തിലെഴുതാന്‍ അത്ര പാടുണ്ടെന്നു തോന്നിയില്ല ( മലയാളത്തില്‍ എഴുതാനെന്നേ പറഞ്ഞുള്ളൂ, കഥയും കവിതയും എന്നു പറഞ്ഞില്യാട്ടോ), പക്ഷേ നീത്യ ജീവിതത്തിലെ പല സംഭവങ്ങളും വിശദീകരിക്കാന്‍ വല്യ പാടാണെന്ന്‍ തുടങ്ങിയപ്പോള്‍ തോന്നി.

എന്താണ് നിങ്ങളുടെ അഭിപ്രായം?

ബ്ലോഗ് ഈവന്റ് എന്ന ഒരു സംഭവത്തെക്കുറിച്ച് വായിച്ചറിയുകയും നമ്മടെ ഇഞ്ചിചേച്ചിയുടെ ആഭിമുഖ്യത്തില്‍ ഒന്ന് വിജയകരമായീ നടക്കുകയും ചെയ്തതാണല്ലോ.

അന്നാപ്പിന്നെ ഇതും അങ്ങിനെ ഒന്നു ശ്രമിച്ചാലോ എന്നായി ചിന്ത, അതിന്റെ പരിണിതഫലമാണീ പോസ്റ്റ്.

വിഷയം: നിങ്ങളുടെ ഒരു ദിവസം / ക്രിയാത്മകമായ ഏതെങ്കിലും വിഷയം
ഒരു ദിവസം എന്നു കൊണ്ടുദ്ദേശിക്കുന്നത്, ആ ദിവസത്തെ മുഴുവന്‍ പ്രവൃത്തികളും(പുറത്തു പറയാന്‍ കൊള്ളാവുന്നത് .. ).

നിബന്ധന: എഴുത്ത് പരിപൂര്‍ണ്ണമായി മലയാളത്തിലായിരിക്കണം.
മലയാളം വാക്കു കിട്ടണില്യാന്നു വച്ച് എഴുതാതിരിക്കല്ലേ. പരമാവധി ശ്രമിക്കുക, ബാക്കി നമുക്കെല്ലാവര്‍ക്കും കൂടി നോക്കാന്നേ...

അവസാന തീയ്യതി: കര്‍ക്കിടകം 31, 1183 അഥവാ ഓഗസ്റ്റ് 15, 2008

ഉദ്ദേശം: അറിയാത്ത അഥവാ മറന്നു പോയ മലയാളം വാക്കുകള്‍

ചില വാക്കുകള്‍ നിങ്ങള്‍ എത്ര ആലോചിച്ചാലും അതിന്റെ മലയാളം കിട്ടിയില്ലെന്നു വരും. അത് പ്രത്യേകം നോട്ട് ചെയ്യൂ. നമുക്ക് ഉമേഷ്ജിയെപോലുള്ള വന്‍പുലികളോട് ചോദിച്ചു മനസ്സിലാക്കാം. നിങ്ങള്‍ ചിലപ്പോള്‍ അത്ഭുതപ്പെട്ടേക്കാം ഇത്രയധികം വാക്കുകള്‍ക്ക് മലയാളം കിട്ടുന്നീല്യല്ലോ എന്നോര്‍ത്ത്.

മലയാളത്തെ മറക്കാന്‍ ഇഷ്ടപെടുന്ന ഒരു കുഞ്ഞും ഈ ബൂലോ‍കത്തില്‍ ഇല്ലെന്നു പറയാം. അപ്പോള്‍ ഇതൊരു രസകരമായ അനുഭവമായിരീക്കും എന്നു വിശ്വസിക്കുന്നു.

ആശയം ഇഷ്ടപെട്ടെങ്കില്‍ സമയവും സൌകര്യമനുസരിച്ച് സ്വന്തം ബ്ലോഗില്‍ പോസ്റ്റിടൂ, കഴിയുമെങ്കില്‍ ലിങ്ക് തരൂ...

ബ്ലോഗില്‍ പോസ്റ്റാന്‍ ബുദ്ധിമുട്ടുള്ളവര്‍ മെയില്‍ അയച്ചുതന്നാല്‍ മതി. എന്റെ വിലാസം nishad.me@gmail.com
താങ്കളുടെ സുഹൃത്തുക്കളോടും പങ്കെടുക്കാന്‍ പറയുമല്ലോ!
ഒരു കുറിപ്പ്:
ഞാനൊരു ബൂലോകപുലിയല്ല എന്ന കാരണത്താല്‍ ആരും പങ്കെടുക്കാതിരിക്കരുതേ, ആശയം ഇഷ്ടപെട്ടെങ്കില്‍ മാത്രം. എന്റെ ലിങ്ക് പോസ്റ്റില്‍ പ്രസിദ്ധീക്കരിക്കണമെന്നോ, ലിങ്ക് ഇവിടെ കമന്റായി തരണമെന്നോ ഇല്യാട്ടോ. എനിക്കു മനസ്സില്‍ തോന്നിയ ഒരാശയം നിങ്ങളുമായി പങ്കു വച്ചു എന്നുമാത്രം. അല്ലേലും അതിനല്ലേ ഈ ബ്ലോഗ് എന്ന സാധനം?

വ്യാഴാഴ്‌ച, ജൂലൈ 17, 2008

ആപ്പീസിലിരുന്നു ചായ ചൂടാറാതെ കുടിക്കൂ...

ഡെസ്കിലിരുന്ന് തല പുകയ്ക്കുമ്പോഴാണ് ഒരു ചൂടു ചായകുടിച്ചാല്‍ കൊള്ളാമെന്നു തോന്നുക, ചിലര്‍ക്ക് പൂകയ്ക്കാനും, ഞാനാ ടൈപ്പ് അല്ലാട്ടോ. ചായക്കടയിലേയ്ക്ക് (പാന്‍ട്രി) ഒരൂ കിലോമീറ്റര്‍ നടക്കണം, അവിടം വരെ നടന്ന് ചായയൊക്കെ ഉണ്ടാക്കി അതും കൊണ്ട് വന്ന് സീ‍റ്റിലിരുന്നില്യ, ഫോണ്‍ അടിക്കാന്‍ തുടങ്ങി. കപ്പ് വച്ചേച്ച് ഫോണില്‍ സംസാരീച്ച് രണ്ടു മിനിറ്റേ ആയുള്ളൂ. സാദാ ടീ ദേ ഐസ് ടീ ആയി. ഇനിയിതെങ്ങിനെ കുടിക്കും? എന്നാ പറയാനാ? ജീവിക്കാന്‍ സമ്മതിക്കുകേല!

എപ്പോഴെങ്കിലും നിങ്ങളുമീ പ്രശ്നം നേരിട്ടിട്ടുണ്ടായിരിക്കും. ദേ ആ പ്രശ്നം സോള്‍വായീന്നാ ഞാനീ പറഞ്ഞു വരണേ! ദേ ദിതാണ് ആ കടുപിടി അഥവാ Gadget.

ദിദിനെ ദിങ്ങനെ നിങ്ങടെ കമ്പ്യൂട്ടറിന്റെ യു എസ് ബി പോര്‍ട്ടിലേയ്ക്ക് കുത്തിയാല്‍ സംഗതി ക്ലീന്‍. ഇനി പവര്‍ പ്ലഗ്ഗൊന്നും ഒഴിവില്ലല്ലോ എന്നോര്‍ത്ത് ടെന്‍ഷന്‍ ആവേണ്ട കാര്യമൊന്നുമില്യ. അത്യാവശ്യം കാപ്പി ചൂടാക്കാനുള്ള കപ്പാകിറ്റി ലവനുണ്ട്.

അപ്പോ ഇനി എപ്പോഴും ചൂടു ചായതന്നെ കുടിച്ചോളൂട്ടോ!


നമ്മടെ സര്‍ദാര്‍ജി പറഞ്ഞ പോലെ, ഈ ടെക്നോളജീടെ ഒരു പോക്കേ! ട്രെയിനിന്റെ മുകളിലെ ബര്‍ത്തില്‍ കിടക്കുന്നവന്‍ വടക്കോട്ടു പോണു, താഴെയിരിക്കണവന്‍ തെക്കോട്ടും പോണൂ!

എക്സ്ട്രാ ഉപയോഗം:

പിന്നൊരു കാര്യം! കാപ്പീം ചായയൊക്കെ ചൂടാക്കി കഴിഞ്ഞ് സംഗതി ഊരി വയ്ക്കാതിരിക്കാന്‍ ശ്രമിച്ചാല്‍ ഒരാപ്പീസ് കത്തിക്കാനും ലവനെ ഉപയോഗിക്കാം.(ഞാന്‍ പറഞ്ഞു തന്ന ഐഡിയയാണെന്നു പറഞ്ഞേക്കല്ലേ!)

അപ്പോ ശരീട്ടാ, ഞാന്‍ പോയി ഒരു ചായ കുടിച്ചേച്ചും വരട്ടെ, പിന്നെ കാണാം..

ബുധനാഴ്‌ച, ജൂലൈ 16, 2008

മഴക്കമന്റുകള്‍ - ഒരു തല തിരിഞ്ഞ ചിന്ത

മരയോന്ത്‍(തൂലികാ നാമമാണേ..) ബ്ല്ലോഗില്‍ എഴുതി...

രാത്രിയില്‍ പെയ്യുന്ന മഴയെ നോക്കിയിരിന്നിട്ടുണ്ടോ?, പണ്ട് എല്ലാ മഴക്കാലങ്ങളിലും ഞാന്‍ രാത്രി ഉറങ്ങാതെ മഴയുടെ രൌദ്രമായ സംഗീതവും കേട്ടിരുന്ന് നേരം വെളുപ്പിച്ചിട്ടുണ്ട്.

കമന്റുകള്‍..

കണ്ടങ്കോരന്‍: ആഹാ എത്ര മനോഹരമായിരിക്കും, എനിക്കു കൊതിയാവുന്നു...

കാളിക്കുട്ടി: നൊസ്റ്റാള്‍ജിക് വരികള്‍, എനിക്കും മഴ നനയാന്‍ കൊതിയാവുന്നു

കാലമാടന്‍: ഹൊ! താങ്കള്‍ പണ്ടുമുതലേ ഒരു സംഭവമായിരുന്നല്ലേ, കിടിലന്‍..

അ...: അടിപൊളി...

കമന്റുകള്‍ വായിച്ചവന്‍ ചിരിക്കാന്‍ തുടങ്ങി. അപ്പോള്‍ അവന്റെ മനസ്സില്‍ നിറയെ മഴ പെയ്ത രാത്രികളായിരുന്നു. കാലവര്‍ഷത്തില്‍ ചോര്‍ന്നൊലിക്കുന്ന ഓലപ്പുരയില്‍ വെള്ളം വീഴാത്ത ഏതെങ്കിലുമൊരു മൂല തപ്പിപിടിച്ച് തോരാത്ത മഴയെ ശപിച്ചുകൊണ്ടിരുന്ന രാവുകള്‍...

----------
ഓടോ: പേരുകള്‍ തികച്ചും സാങ്കല്പികം മാത്രം, ഇനി അഥവാ ആരെങ്കിലും ഈ പേരുകളില്‍ ബ്ലോഗുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഇതവരല്ല.

തിങ്കളാഴ്‌ച, ജൂലൈ 14, 2008

ബാഗ്ദാദ് - കവിത MP3

ഇതാ ഒരു കവിതകൂടി, കേട്ടുനോക്കൂ, നിങ്ങള്‍ക്കിഷ്ടപ്പെടും, തീര്‍ച്ച...

എനിക്കിഷ്ടമുള്ള വളരേകുറച്ച് കവിതകളെയുള്ളൂ, അതിലൊന്നാണിത്. വരികള്‍ക്കു ചേര്‍ന്ന സംഗീതം. പിന്നെ പാടിയ ആളെക്കുറിച്ചു പറയേണ്ടല്ലോ!

പക്ഷേ ഈ കവിതയും ആരെഴുതിയതെന്നെനിക്കറിയില്യ, ആരെങ്കിലും പറഞ്ഞു തരും എന്നു വിചാരിക്കുന്നു.

ഇതു പറ്റാവുന്നത്ര ഉറക്കെ വച്ചിട്ട് കൂടെ പാടി നോക്കൂ. ദേ ഇനി വരി‍ തെറ്റാതിരിക്കാന്‍ ഞാന്‍ കഷ്ടപ്പെട്ട് എഴുതിയെടുത്തിട്ടുണ്ടേ...

-----------------------------------------------------------------------

മണലുകരിഞ്ഞു പറക്കുന്നെന്ത്ര, കാക്ക മലര്‍ന്നു പറക്കുന്നു

താഴേത്തൊടിയില്‍ തലകീറി ചുടുചോരയൊലിക്കും ബാല്യങ്ങള്‍(2)

ഇതു ബാഗ്ദാദാണമ്മ പറഞ്ഞൊരറബിക്കഥയിലെ ബാഗ്ദാദ്(2)

കാളയിറച്ചിക്കടയിലെ തറയില്‍ ചോരതെറിച്ചിളനാമ്പു കരിഞ്ഞു

ആരവമില്ലാതവിടവിടെ പൊടികേറിമറഞ്ഞ തുണിപ്പൊതികള്‍(2)

കൂട്ടത്തില്‍ ചെറുകുപ്പായത്തില്‍ ചിതറിയ ബാല്യമുറങ്ങുന്നു

അരികിലെയമ്മ പൊതിച്ചിതറി ചുടുകവിളില്‍ പാതിക്കൈ മാത്രം(2)

ഇതു ബാഗ്ദാദാണമ്മ..(2)

തെരുവിന്നൊരത്തൊരു തിരികെട്ടുകിടപ്പുണ്ടവിടെപ്പുകയുണ്ട്

പകലു കരിഞ്ഞാല്‍ പാത്തുപതുങ്ങിവരും നരികള്‍ക്കതി മദമുണ്ട്

അമ്മക്കാലു തെരഞ്ഞു തകര്‍ന്നു, ഉമ്മകൊടുത്തു തുടുത്ത മുഖം

എങ്ങുകളഞ്ഞു പൊന്നോമല്‍ച്ചിരി താങ്ങീടേണ്ട തളിര്‍ത്ത മൊഴി

സൂര്യനെവെല്ലും കാന്തിയെഴും തേജസ്വാര്‍ന്നൊരു ബാല്യമുഖം

കീറിവരഞ്ഞു ജയിക്കുകയാണൊരു പാരുഷ്യത്തിന്‍ ക്രൌര്യമുഖം

ഇതു ബാഗ്ദാദാണമ്മ..(2)

ഇരുപാര്‍ശ്വങ്ങള്‍ മുറിഞ്ഞ കുരിശായ് ഒരു ബാല്യം നിറ കണ്ണു തുടയ്ക്കാന്‍

വരമായ് ഒരു കൈ പ്രാര്‍ത്ഥനയേറ്റി മയങ്ങുന്നാതുരശയ്യയിലാര്‍ദ്രം (2)

സ്വപ്നത്തില്‍ അവനൊത്തിരിയകലെ കൊച്ചുപശുക്കെന്നൊപ്പമലഞ്ഞു

പൊയ്കയിലാമ്പലിറുത്തൊരു കയ്യില്‍ കൊള്ളിത്തടഞ്ഞു മയക്കമുടഞ്ഞു(2)

കരയാതരികിലിരുന്നമ്മ ഇനിയെന്‍ കണ്ണുകള്‍ നിന്‍ കൈകള്‍(2)

ഇതു ബാഗ്ദാദാണമ്മ..(2)

ദൂരെയിരുന്നവര്‍ ചോദിച്ചൂ, ആരാ നിന്നുടെ സ്വപ്നത്തില്‍

പ്രായോജകരില്ലാത്തൊരു സ്വപ്നം തട്ടിപ്പായിക്ക

ചൂടുകിനാക്കള്‍ നല്‍കാം നീ നിന്‍ നേരും വേരുമുപേക്ഷിക്ക

അല്ലെങ്കില്‍ തിരി ആയിരമുള്ളൊരു തീക്കനി‍ തിന്നാന്‍ തന്നീടും

രാത്രികളില്‍ നിന്‍ സ്വപ്നങ്ങളില്‍ അതിപ്രേത കൂട്ടു പകര്‍ത്തീടും

അഗ്നിയെറിഞ്ഞു കുടങ്ങളുടഞ്ഞു കടല്‍ഭൂതങ്ങളുറഞ്ഞീടും

നട്ടുനനച്ചൊരു സംസ്ക്കാരത്തരു വെട്ടിച്ചിത തീര്‍ത്തീടും

തണലുതരുന്ന മഹാവൃക്ഷം നാം ചുവടു മുറിക്കുകയാണിന്ന്

പകരം നല്‍കാം സ്വപ്നസുഖങ്ങള്‍ നിറച്ചൊരു വര്‍ണ്ണക്കൂടാരം

പേരും വേരുമുപേക്ഷിക്ക പടിവാതില്‍ തുറന്നു ചിരിക്കുക നീ(2)

പുല്ലുപറഞ്ഞു കിളക്കുക പുത്തന്‍ ചൊല്ലുകിളിര്‍ക്കാന്‍ ഹൃദയങ്ങള്‍(2)

കത്തും കണ്ണു കലങ്ങീല, മൊഴിമുത്തുമൊരല്പമുടഞ്ഞീലാ

മറുമൊഴി ചൊല്ലി തീക്കനി തിന്നാം നരകത്തീമഴയേറ്റീടാം(2)

എങ്കിലുമെന്നുടെ പേരും വേരും എന്നും പ്രാണനുമാത്മാവും (2)

ഇതു ബാഗ്ദാദാണമ്മ..(2)

ഇതു ബാഗ്ദാദ്, ദുശ്ശാസനകേളിയില്‍ കൂന്തലഴിഞ്ഞ സഭാപര്‍വ്വം

ഇതു ഗാന്ധാരി ഒരായിരമരുമ കുരിതിയിലന്ധതയാര്‍ന്ന മനം

ഇതു കോവിലപത്നി മുറിച്ച മുലപ്പാടയഗ്നിയെരിച്ച മഹാചരിതം

ഇതു ബാഗ്ദാദാണമ്മ പറഞ്ഞോരറബിക്കഥയിലെ ബാഗ്ദാദ്(2)

അറബിക്കഥയിലെ ബാഗ്ദാദ്...(4)

ഒരു ഊമക്കുയിലിനെക്കുറിച്ച്...


പ്രിയരെ,
ഞാനിന്നൊരൂമക്കുയിലിനെ കണ്ടു, കാണുക മാത്രമല്ല കേള്‍ക്കുകയും ചെയ്തു. ഈ ബൂലോകത്തില്‍ എന്നെ സന്തോഷിപ്പിച്ച കാര്യങ്ങളിലൊന്ന്...
നിങ്ങളും കേട്ടു നോക്കൂ ആ കുയിലിന്റെ നാദം..
ദേ ഇവിടെ:ഊമക്കുയില്‍ (dumb koel)
-------------------------------------------------------------------------------
ആദ്യമായിട്ടാണു ഞാനൊരു ബ്ലോഗറെക്കുറിച്ച് ഒരു പോസ്റ്റിടുന്നത്। ആ ബ്ലോഗിനൊരു പരസ്യമോ, അല്ലെങ്കില്‍ ഒരു വിമര്‍ശനമോ ഒന്നും എന്റെ ലക്ഷ്യമല്ല, പക്ഷേ അതു കണ്ടപ്പോഴുണ്ടായ എന്റെ സന്തോഷം ഞാന്‍ നിങ്ങളുമായി പങ്കു വയ്ക്കുന്നു അത്ര തന്നെ.


കുയിലിന്റെ പാട്ടിനൊരെതിര്‍ പാട്ട് പാടുക സന്തോഷകരമല്ലേ?

ശനിയാഴ്‌ച, ജൂലൈ 12, 2008

അറിയാതെ വന്നെന്റെ - കവിത MP3

അറിയാതെ വന്നെന്റെ മലര്‍ക്കാവില്‍ ഒരു വാസന്തം വിരിയിച്ച നീ ആരാകുന്നു?

ആലാപനം കൊണ്ടും വരികള്‍ കൊണ്ടും എനിക്കിഷ്ടപെട്ട ഒരു കവിത...

നിങ്ങളും ഒന്നു കേട്ടു നോക്കൂ...




രചന: വി ടി കുമാരന്‍
ആലാപനം: വി ടി മുരളി

ബുധനാഴ്‌ച, ജൂലൈ 09, 2008

ഫ്രഞ്ച് അഡിക്ഷന്‍...

എന്നാലും അവന്‍ എന്നോടിങ്ങനെ ചെയ്തല്ലോടീ, ഞാന്‍ എന്റെ ജീവനായി കൊണ്ടുനടന്നതല്ലേ, അവനെ ഞാന്‍ കൊല്ലും, ഞാനും ചാകും, എല്ലാം നശിച്ചില്ല്ലേ..... ചതിയന്‍ വഞ്ചകന്‍ (ബാക്ഗ്രൌണ്ടില്‍ കരച്ചില്‍, പക്ഷേ നെഞ്ചത്തടിയില്ല..)


ആരാ കരയണേന്നല്ലേ? കരയുന്ന സ്ത്രീരത്നത്തിന്റെ പേര് ലാലി(കഥ ഒറിജിനലാണേലും പേരു മാറ്റി, എനിക്കെന്റെ തടി നോക്കണ്ടേ?). ഇപ്പറഞ്ഞ വനിതാരത്നമാണ് മ്മടെ കഥയിലെ നായിക. വിദ്യ അഭ്യാസ യോഗ്യത പറഞ്ഞാല്‍ എഞ്ചിനീ‍യര്‍, ഒരു പ്രശസ്ത ഐടി കമ്പനിയില്‍ ജോലിക്കു കയറിയിട്ട് എതാണ്ടൊരു 6-8 മാസം. കാണാന്‍ വല്യ തെറ്റില്യ,


ഇനി ശകലം ഫ്ലാഷ് ബാക്ക്, അയ്യോ നിങ്ങളെങ്ങോട്ടാ പോണേ, ഒരാറുമാസം മതീന്നേ..

കോഴിക്കോട്ടുകാരിയായതോണ്ടാണോ എന്തോ കോഴിയോടാണ് ഏറ്റവും വല്യ പ്രിയം। തെറ്റിദ്ധരിക്കല്ലേ സഖാക്കളേ, വെച്ച കോഴിയോടാണേ! പിന്നെ ഇംഗ്ലീ‍ഷ് പാട്ടുകള്‍. ഏറ്റവും വെറുപ്പ് പ്രേമം. ഇത്രേം ചീപ്പ് പരിപാടി വേറെയില്യത്രേ, സമയം കിട്ടുമ്പോഴൊക്കെ സഹമുറിയത്തിമാരെ ഉപദേശിച്ചുക്കൊണ്ടേയിരിക്കും. മക്കളേ നിങ്ങള്‍ വെറുതേ ഓരോരുത്തരുടെ വാക്കു കേട്ടു വഴിയാധാരമാകരുതേ എന്ന്.


അതൊക്കെ പോട്ടെ, നമുക്കു വിഷയത്തിലേയ്ക് വരാം. ഇങ്ങനെ ദിവസങ്ങള്‍ പോയിക്കൊണ്ടിരിക്കേ, ഒരു ദിവസം അവള്‍ കൂട്ടുകാര്‍കളോടു പറഞ്ഞു. എടീ എന്റെ ആപ്പീ‍സില്‍ ശങ്കര്‍ എന്നൊരു പയ്യന്നുണ്ട്. മറ്റുള്ള അലവലാതി ആമ്പിള്ളേരെപോലെയൊന്നുമല്ല്ല, നല്ല കിടിലന്‍ സ്വഭാവം.


ദിവസങ്ങള്‍ കടന്നു പോയി, ലാലി ഇപ്പോ പറയുന്ന വാചകങ്ങള്‍ തുടങ്ങുന്നതും ഒടുങ്ങുന്നതും ശങ്കറിലായിരിക്കും. അവന് ഇംഗ്ലീഷ് പാട്ടെന്നു പറഞ്ഞാ പ്രാന്താ, പിന്നെ എന്തും ബ്രാന്‍ഡഡേ ഉപയോഗിക്കൂ, സ്റ്റാന്‍ഡേര്‍ഡ് ഹോട്ടലീന്നേ ശാപ്പാടടിക്കൂ, സഹമുറിയത്തിമാര്‍ മുറുമുറുക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ പറഞ്ഞു, ഏയ് ഞങ്ങള്‍ നല്ല ഫ്രണ്ട്സാ....


ഒരു ദിവസം നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞു വന്ന അവള്‍ പ്രഖ്യാപിച്ചു, ഈ കാബിനു വരുന്നത് എന്തു നഷ്റ്റാ, ആകെ ഇച്ചിരി ദൂരം വരുന്നതിന് 2000 രൂ‍ഫാ, എന്നെ ശങ്കര്‍ കൊണ്ടു വന്നാക്കാം എന്നു പറഞ്ഞിട്ടുണ്ട്. (ഇത്രേം സ്നേഹമുള്ള ഒരു ഫ്രണ്ട് നിങ്ങക്കുണ്ടോടീ എന്നു മനസിലും പറഞ്ഞു).


അങ്ങിനെ ലാലിക്കുട്ടി വര‍വും പോക്കും ബൈക്കിലായി, ലാഭിച്ച രണ്ടായിരത്തിനു പകരമായി 250 രൂ‍പയുടെ സാല്‍വാര്‍ ഉപയോഗിച്ചുകൊണ്ടിരുന്നവള്‍ ആയിരങ്ങളുടെ ജീന്‍സീലേയ്ക്കും ടോപ്പിലേയ്ക്ക്കും കുടിയേറി. മണിക്കൂറുകള്‍ കണ്ണാടിക്കു മുന്നില്‍ ചിലവഴിച്ചു. രാത്രി 12 നു ജോലി കഴിഞ്ഞെത്തിയാല്‍ ഉറക്കമില്ലാതെ മൊബലിന്റെ ചേവി കടിച്ചു പറിച്ചു.


അവധിദിവസമായാല്‍ 48 മണിക്കൂറും ഉറങ്ങിയാലും മതിയാവാത്തവള്‍ വെളുപ്പിനേ എണീറ്റൊരുങ്ങുന്നതുകണ്ടമ്പരന്നവരൊടവള്‍ ഒരു ലജ്ജയുമില്ലാതെ അഭിമാനത്തോടെ പ്രഖ്യാപിച്ചു. ശങ്കര്‍ എന്നെ പ്രൊപ്പോസ് ചെയ്തു, ഞാനാലോചിച്ചപ്പോ അവനോളം തങ്കപ്പെട്ട എന്നെ ഇത്രേം മനസീലാക്കുന്ന ഒരുത്തനെ എനിക്കു കിട്ടൂല, എന്നാപ്പിന്നെ ഞാനൂം....


ഹലോ, എത്തിയോ, ദാ വരണൂ, അമ്പരന്നു നിന്ന മുഖങ്ങളെ വകവയ്കാതെ അവള്‍ ഫ്ലാറ്റിന്റെ പടികള്‍ ചവിട്ടിക്കുലുക്കിയിറങ്ങി.


അങ്ങിനെ പുതിയ ഒരു പ്രണയജോഡികള്‍ പാറിപ്പറക്കാന്‍ ആരംഭിച്ചു. പ്രണയം മൂത്തു, 12 മണിയുടെ ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലെത്തുന്നത് വെളുപ്പിന് നാലുമണിക്കായി. ചില ദിവസങ്ങളില്‍ ലീ‍വെടുക്കാന്‍ തുടങ്ങി.


ഒരു ദിവസം ലാലിക്കൊരു ഫോണ്‍കാള്‍, ശങ്കറിന്റെ മുന്‍കാമുകിയാത്രെ, അവന്‍ അവളെ ചതിച്ചുപോലും, സൂക്ഷിക്കാന്‍. പിന്നേ അവള്‍ടെ ഒരുപദേശം, ഞാന്‍ വിട്ടിട്ടുവേണമാരിക്കും അവള്‍ക്കു നോക്കാന്‍. ഹും, അതങ്ങു പള്ളീല്‍ പറഞ്ഞാല്‍ മതി...


അങ്ങിനെ പറഞ്ഞെങ്കിലും ലാലിക്കൊച്ചിനൊരസസ്ഥത, എന്തിനാ അവള്‍ വിളിച്ചേ? ചുമ്മാ നാളെയൊന്നന്വേഷിച്ചാലോ, ശങ്കറിന്റെ ഫ്രണ്ട്സ് കുറച്ചു പേരുണ്ടല്ലോ അവിടെ..


ദേ കെടക്കണു ചട്ടീം കലോം! ആ അന്വേഷണത്തിന്റെ പരിസമാപ്റ്റിയാണ് നിങ്ങള്‍ ഏറ്റവുമാദ്യം വായിച്ചത്.


അലമുറയിടുന്ന അവളോട് കൂട്ടുകാര്‍ ചോദിച്ചു, എന്നാ പറ്റിയെടീ, കരഞ്ഞുകൊണ്ടവള്‍ പറഞ്ഞു.


എടീ അവന്‍ ചതിയനാടീ, എന്നെ പറഞ്ഞു പറ്റിക്കുവാരുന്നു..


അവന്റെ വീട് പാലക്കാടല്ല കോഴിക്കോടാ...


അവന്‍ എഞ്ചിനീയറല്ല സാദാ ഡിഗ്രിയാ...


ഒരുത്തി വിളിച്ചില്ലേ അവളേം അവന്‍ ചതിച്ചതാ, അവളു പറയുന്നെ അവന്‍ വേറെ പലരേം...


കൂട്ടുകാര്‍ പറഞ്ഞു അതു സാരല്യ, ഇപ്പോഴെങ്കിലും അറിഞ്ഞല്ലോ, ഇനിയെങ്കിലും നിര്‍ത്തിക്കോളൂ അവനുമായിട്ടുള്ള കണക്ഷന്‍.


ഞാനിനി ജീവിച്ചിട്ടു കാര്യണ്ടോ, എന്തോരാം ‘ഫ്രഞ്ചാ‘ ഞാനവനെന്നും കൊടുത്തോണ്ടിരുന്നെ? എടീ‍ ഞാനതിനഡിക്റ്റായിപ്പോയെടീ, ഫ്രഞ്ച് ഇല്ലാതെ എനിക്കുറങ്ങാന്‍ പോലും പറ്റില്യാ‍..


എന്റെ കാശു മൊത്തം പോയെടീ, ഞാനവനു എത്ര ഷര്‍ട്ടാ എടുത്തു കൊടുത്തത് എന്നറിയാമോ? എന്റെ എ ടി എം കാര്‍ഡുവരെ അവന്റെ കയ്യിലാ...


എന്നാലും സാരമില്യ, ഇപ്പോഴെങ്കിലും അറിഞ്ഞതു നന്നായി, ഇല്ലെങ്കില്‍ ഇച്ചിരി നാളു കഴിഞ്ഞാല്‍ നിങ്ങളെ ആന്റീന്നു വിളിക്കാന്‍ ഇവിടെ ആള്‍ വന്നേനെ!


അവനെ ഞാന്‍ വെറുതേ വിടില്യ, ഞാന്‍ ജോലി രാജി വയ്ക്കുവാ, എനിക്കിവിടെ നിക്കാന്‍ വയ്യാ, ഞാന്‍ പോകുവാ..


കണ്ണീര്‍പ്പുഴ ഒഴുകികൊണ്ടേയിരുന്നു...


ദിവസങ്ങള്‍ കൊഴിഞ്ഞു, അവനെ കാണാനേയില്ലാരുന്നു, ഒരു ദിവസം അവള്‍ ഫോണില്‍ അവനോട് തന്റെ എ ടി എം കാര്‍ഡും വാങ്ങിയ പണവും തിരിച്ചു ചോദിച്ചു. അവന്‍ പറഞ്ഞു, നാളെ പുറത്തേയ്ക്കു വരൂ, തരാം,


അവള്‍ കാര്‍ഡ് മേടിക്കാന്‍ പോയി. അവന്‍ പറഞ്ഞു നീ എന്നെ പിരിയാതിരിക്കാനാണ് ഞാന്‍ ഈ കള്ളമെല്ല്ലാം പറഞ്ഞത്, നീയില്ലാതെ എനിക്കു ജീവിക്കാനാവില്യ, ഇതാ നിന്റെ കാര്‍ഡ്, അതില്‍ ഇപ്പോള്‍ കാശില്ല, പക്ഷേ ഞാനതെപ്പോഴെങ്കിലും തിരിച്ചുതരും, പക്ഷേ ആ പണത്തിലും എത്രയോ വലുതാണെന്റെ സ്നേഹമെന്നു നീ മനസിലാക്കണം!


അവള്‍ മിണ്ടാതെ തിരിഞ്ഞു നടന്നു.


ദിവസങ്ങള്‍ പിന്നേയും പാട്ടും പാടി കടന്നു പോയി,


ഇന്നവള്‍ രാത്രി ഒരു പാടു വൈകിയാണ് വന്നത്, കൂട്ടുകാര്‍ ചോദിച്ചപ്പോള്‍ പണി തീരാന്‍ വൈകി എന്നു പറഞ്ഞു, അവളുടെ ഫോണിന് പിന്നേയും ഉറക്കം നഷ്റ്റപെടാന്‍ തുടങ്ങി, ഷിഫ്റ്റുകള്‍ക്കു നീളം കൂടാനും...


സഹമുറിയത്തികള്‍ പരസ്പരം പിറുപിറുത്തു, ഈ ഫ്രഞ്ചിന് ഇത്രേം പവറുണ്ടോ? ഇങ്ങനേം അഡിക്റ്റാവാന്‍?

ബുധനാഴ്‌ച, ജൂലൈ 02, 2008

കളഞ്ഞുപോയ കാഴ്ചകള്‍

ഓട്ടോക്കാരനുമായി ഒന്നു തര്‍ക്കിക്കേണ്ടി വന്നു, സാധാരണ കൊടുക്കുന്നതിനേക്കാള്‍ ഇരുപതു രൂപ കൂടുതല്‍ വേണമത്രെ, പെട്രോളിനു വില കൂടീയെന്ന്. ഈശ്വരാ ഇവിടേം ചെന്നൈ പോലെയായോ‍?

കുറച്ചു നാളുകള്‍ക്കുശേഷം നാട്ടിലെത്തിയതാണ്. നേരം വെളുത്തു വരുന്നതേയുള്ളൂ. ഇലകളിലെല്ലാം രാത്രി പെയ്ത മഴയുടെ ബാക്കി. വാതിലടുത്തത്തും മുന്‍പേ അമ്മ വതില്‍ തുറന്നു. ബാഗ് അമ്മേടെ കയ്യില്‍ കൊടുത്തിട്ട് കാലിലെ ചെരുപ്പഴിക്കുന്നതിനിടെ ചോദിച്ചു, ഇന്നലെ രാത്രി നല്ല മഴയാരുന്നോ അമ്മേ? ഏയ് അതിനു മാത്രൊന്നൂല്യ, ഇപ്രാശ്യം മഴയേ ഇല്യാലോ. ഇന്നലെയാ ഇച്ചിരി പെയ്തേക്കണെ.

അമ്മ കട്ടന്‍ ചായയുമായ് വന്നു. അനിയത്തി ഇപ്പോഴും നല്ല ഉറക്കമാണ്, മഴയുടെ ആലസ്യത്തില്‍ വെളുപ്പിനേ മൂടിപ്പുതച്ച് ചൂണ്ടക്കൊളുത്തുമാതിരി കിടന്നുറങ്ങാനുള്ള സുഖം. അമ്പടീ, അങ്ങിനെയിപ്പോ ഉറങ്ങണ്ട. ഞാനൊരു തട്ടു വെച്ചു കൊടുത്തു. പിന്നേ എന്നോടാണോ എന്നു ചോദിക്കും പോലെ മൂളിക്കൊണ്ട് അവള്‍ തിരിഞ്ഞുകിടന്നു. ടീ... ഞാന്‍ നീട്ടി വിളിച്ചു.

നീ ഇനി ഉറങ്ങണുണ്ടോ? അമ്മ ചോദിച്ചു, ഓ ഇനി എന്നാ ഒറങ്ങാനാ? നേരം വെളുത്തില്ലേ? ഉറങ്ങുന്നില്ലേല്‍ ഒന്നമ്പലത്തില്‍ പോയേച്ചും വാടാ. എത്ര നാളായി പോയിട്ട്. ഞാന്‍ മൂ‍ളി.

ശരിയാ, എത്ര നാളായി കോതേശ്വരത്തപ്പനെ കണ്ടിട്ട്? പണ്ട് ശനിയാഴ്ചയായാല്‍ അതിരാവിലെ തന്നെ അയല്പക്കത്തെ എല്ലാ അവന്മാരേം കൂട്ടി ഒരു ജാഥയായി ഒറ്റ പോക്കാണ്. അമ്പലക്കുളത്തിലേയ്യ്ക്ക്. എപ്പോഴും വെണ്‍ താമരകള്‍ നിറഞ്ഞുനിന്ന ക്ഷേത്രക്കുളം. പണ്ടത്തെ പ്രതാപകാലത്തെ ഓര്‍മ്മിപ്പിക്കുന്ന ഇടിഞ്ഞുപോയങ്കിലും ആഢ്യത്വം നഷ്ടപ്പെടാത്ത കല്‍പ്പടവുകള്‍. ഇപ്പോ വീഴും എന്ന പോലെ കടവിലേയ്ക്ക് ചാഞ്ഞു നിക്കണ ചില്ലത്തെങ്ങ്.

കുളത്തില്‍ ഏഴുകിണറുണ്ട് എന്നു പറഞ്ഞു പേടിപ്പിച്ചതു കാരണം കടവു വിട്ട് ഇറങ്ങാം എല്ലാര്‍ക്കും പേടിയാണ്. എന്നാലും ചിലപ്പോഴൊക്കെ വിടരാന്‍ വെമ്പി നില്‍ക്കുന്ന താമരമൊട്ട് ഞങ്ങളെ ഇച്ചിരി റിസ്ക്കെടുക്കാന്‍ പ്രേരിപ്പിക്കുക തന്നെ ചെയ്യും. മുട്ടറ്റം വരെ താഴുന്ന ചെളിയില്‍ ഓരോരുത്തരായ് കൈ കോര്‍ത്ത് പിടിച്ച് ആ മൊട്ടിനെ മാസ്ക്സിമം നീ‍ളത്തിലുള്ള തണ്ടുമായി ഒടിച്ചെടുക്കും. അവസാനം പൂക്കള്‍ പങ്കു വെയ്ക്കുല്‍ എന്നും പിണക്കത്തിലേ കലാശിക്കാറുള്ളൂ‍. രണ്ടു ദിവസം ആ പൂക്കള്‍ കുപ്പിയിലെ വെള്ളത്തില്‍ വാടാതെ വിശ്രമിക്കും. തിങ്കളാഴ്ച ഇതുമായി ചെന്നിട്ട് വേണം സ്ക്കൂളില്‍ ആളാവാന്‍. ഓരോരുത്തരും കൊതിയോടെ ആ പൂവിലേക്ക് നോക്കുമ്പോള്‍ നമ്മടെ എയറുപിടുത്തം കൂടാ‍ന്‍ തുടങ്ങും.

അന്നൊക്കെ ക്ഷേത്രത്തില്‍ പോകുന്നതിനേക്കാള്‍ ആവേശം നല്‍കിയിരുന്നത് ആ അമ്പലക്കുളവും താമരയും ആര്‍മാദിച്ചുള്ള ആ കുളിയുമെല്ലാമായിരുന്നു. അതിരാവിലെ പച്ച പുതച്ചപാടത്തിന്റെ ഒരാള്‍ക്കു മാത്രം നടക്കാന്‍ വീതിയുള്ള പാടവരമ്പിലൂ‍ടെ മഞ്ഞുകണങ്ങള്‍ അണിഞ്ഞ് വെട്ടിത്തിളങ്ങി നില്‍ക്കുന്ന പുല്ലില്‍ ചവിട്ടി ബാലന്‍സ് തെറ്റാതെയുള്ള ഒരോട്ടമുണ്ട്. മിക്കപ്പോഴും പുസ്തകലേബലില്‍ കാണുന്ന സൂപ്പര്‍മാന്‍ സ്റ്റൈലില്‍ തോര്‍ത്തുമുണ്ട് കഴുത്തില്‍ കെട്ടിയിട്ടുണ്ടാവും.

കടവില്‍ വല്യ ചേട്ടന്മാര്‍ ആരേലുമുണ്ടേല്‍ ഞങ്ങളെ ഇറങ്ങാന്‍ സമ്മതിക്കില്യ. അപ്പോ ഞങ്ങള്‍ നല്ല അച്ചടക്കമുള്ള കുട്ടികളാവും. വെള്ളത്തിന് വേദനിക്കാതിരിക്കാനെന്നപോലെ പതുക്കെ പതുക്കെ ഞങ്ങള്‍ ഒറ്റടി വെക്കും. വെള്ളം കലക്കരുതൂട്ട്രാ... പുറകീന്ന് വാണിങ്ങ്. മുകളിലേക്കുയരുന്ന വെള്ളത്തിന്റെ കുളിരില്‍ ഇക്കിളിയെടുത്തുകൊണ്ട് വെള്ളം അരയ്ക്കു മുകളില്‍ എത്തുമ്പോള്‍ ഒറ്റ മുങ്ങല്‍! ഞാനിപ്പോഴുമോര്‍ക്കുന്നു. ഒന്നു മുങ്ങിനിവര്‍ന്നാല്‍ ഏതു വെളുപ്പിനും കുളത്തിലെ വെള്ളത്തിന് ഇളം ചൂടാണ്.

ആദ്യത്തെ മുങ്ങലോടെ മര്യാദയെല്ലാം പമ്പ കടക്കും. പിന്നെ ആന കരിമ്പിന്‍ കാട്ടില്‍ക്കയറിയ അവസ്ഥയാണ്. നല്ല കണ്ണുനീരുകണക്കേ കിടന്ന വെള്ളം പതുക്കെ നിറം മാറാന്‍ തുടങ്ങും. ഇനി കലങ്ങാല്‍ ഒന്നുമില്ല എന്നാവുമ്പോള്‍ ഞങ്ങള്‍ കരയ്ക്കു കയറും. പതുക്കെ അപ്പുറത്തെ കടവിലേയ്ക്ക്. ദേഹത്തെ ചെളിമുഴ്ഹുവന്‍ കളയണ്ടേ?

ചെറിയ കടവില്‍ മുങ്ങിയതിനുശേഷം ഈറനോടു കൂടി നേരെ അമ്പലത്തിലേയ്ക്ക്. പടികള്‍ കയറുമ്പോള്‍ ഞങ്ങള്‍ പരമാവധി വലത്തോട്ട് നോക്കാറില്യ. കാരണം അവിടം ഇടിഞ്ഞൂപൊളിഞ്ഞതാണെങ്കിലും അതൊരു സര്‍പ്പക്കാവായിരുന്നു. അവിടെ മറിഞ്ഞു കിടന്നിരുന്ന സര്‍പ്പ പ്രതിമകള്‍ കാണുമ്പോള്‍ അമ്മയും അമ്മൂമ്മയും പറഞ്ഞിട്ടുള്ള ഒരുപാടു കഥകള്‍ മനസിലേക്കോടി വരും.

അന്ന് കോതേശ്വരത്തപ്പനേക്കാളും ഞങ്ങളെ ആകര്‍ഷിച്ചിരുന്നത് പ്രസാദമായി ലഭിച്ചിരുന്ന അവില്‍ വിളയച്ചതായിരുന്നു. ഇന്നും അത്രയും രുചികരമായ ഒരു പ്രസാദം എനിക്കു കിട്ടിയിട്ടില്യ. പല വട്ടം ഞാന്‍ അമ്മയോട് അതു പോലെ ഉണ്ടാക്കിത്തരാന്‍ ആവശ്യപ്പെട്ടു. പക്ഷെ ഒരിക്കലും അമ്മയുണ്ടാക്കിയതിന് ആ പ്രസാദത്തിന്റെ നാലയല്പക്കത്തു നില്‍ക്കാനുള്ള രുചിപോലുമില്ലായിരുന്നു. പരാതി പറയുമ്പോള്‍ അമ്മ പറയും, അതു ഭഗവാന്റെ പ്രസാദമായത് കൊണ്ടാണെന്ന്. ഞാനതു വിശ്വസിച്ചു. ഇന്നും വിശ്വസിക്കുന്നു.

പഴയ ഓര്‍മ്മകള്‍ മുന്നില്‍തെളിഞ്ഞപ്പോള്‍ ഒന്നു തിരിച്ചു പോകാന്‍ തോന്നി.
അമ്മേ അമ്പലത്തില്‍ പോവാം. കുളത്തില്‍ കുളിച്ചാലോ, ഞാന്‍ ചോദിച്ചു,
വേണ്ട, ഇപ്പോ ആരും അവിടെ കുളിക്കാറില്യ, എല്ലാരും വീട്ടില്‍ കുളിച്ചാ പോണെ. ഉപയോഗിക്കാതെ കിടന്ന് ഇപ്പോ കുളത്തില്‍ നിറയെ ചണ്ടിയും പായലുമൊക്കെ നിറഞ്ഞ് കടവൊന്നുമില്യ.

എന്നാ ശരി, ഇവിടെ കുളിച്ചേക്കാം, കുളികഴിഞ്ഞ് അമ്മ തന്ന വെള്ളമുണ്ട് ഉടുത്തപ്പോള്‍ എന്തോ ഉറയ്ക്കാത്ത പോലെ, പിന്നേം പിന്നേം അഴിച്ചുടുക്കുമ്പോള്‍ മനസ്സിലോര്‍ത്തു. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അഭിമാനത്തോടെ മുണ്ടുടുത്ത് സ്കൂളില്‍ പോയവനാ!

അനിയത്തിയോടു പോരുന്നോ എന്നു ചോദിച്കപ്പോള്‍ അവള്‍ കഴിഞ്ഞ ദിവസം പോയതാന്നു പറഞ്ഞു. വണ്ടിയെടുക്കുന്നില്യേടാ, അമ്മ ചോദിച്ചു. അതെന്താ പാടത്തേക്കൂടി പോയാല്‍ പോരേ? പിന്നേ ഇപ്പോ ആരാ പാടത്തുകൂടി നടന്നു പോണെ? എല്ലാരും റോട്ടീക്കൂടെ അല്ലേ പോണെ? പാടത്തുകൂടെ പോകുന്നതിലും മൂന്നിരട്ടിയെങ്കിലും ദൂരമുണ്ട് റോ‍ഡിലൂടെ, പണ്ട് വളരെ അപൂര്‍വ്വമായേ ആ വഴി പോകാറുള്ളൂ, മഴ മൂലം പാടം മുങ്ങി കിടക്കുമ്പോഴും മറ്റും. പണ്ടത്തെ ഓട്ടം മനസില്‍ തെളിഞ്ഞപ്പോള്‍ പാടവരമ്പ് തന്നെ മതിയെന്നു തീരുമാനിച്ചു.

റോഡില്‍ നിന്നും പാടത്തേക്കുള്ള വഴിയേ എത്തിയപ്പോഴേ കണ്ടു, ഇടുങ്ങിയ വഴി വലുതായിരിക്കണു, ആഹാ കൊള്ളാലോ, മുന്നോട്ടു നടന്നപ്പോള്‍ പണ്ട് പച്ച പുതച്ച് കിടന്ന നെല്വയലിന്റെ സ്ഥാനത്തെ കുറേ കുലയ്ക്കാറായ തെങ്ങുകള്‍. ഒറ്റയടി വരമ്പുകളുടെ സ്ഥാനത്ത് കരിങ്കല്പാളികള്‍ അതിര്‍ത്തി തീര്‍ത്തിരിക്കുന്നു. പാടത്ത് അല്ല പറമ്പില്‍ ചുമര്‍പ്പൊക്കം എത്തിനില്‍ക്കുന്ന രണ്ടു വീടുകള്‍. വികസിക്കുന്ന നാടിന്റെ മുഖം! മനസ്സിലോര്‍ത്തു.

കുറച്ചുദൂരെയായി കാണാറുള്ള പഴമയുടെ ആഢ്യത്വവുമായി നിന്നിരുന്ന ഒരു നായര്‍ത്തറവാടിന് കോണ്‍ക്രീറ്റിന്റെ പുതുമ. അവിടുത്തെ മക്കളെല്ലാവരും വിദേശത്താണെന്നമ്മ പറഞ്ഞതോര്‍ത്തു. മഴക്കാലത്ത് അതിസാഹസികമായി ചാടിക്കടന്നിരുന്ന തോടിനു കുറകേ കോണ്‍ക്രീറ്റ് പാലം.
പക്ഷേ പല അവധി ദിനങ്ങളും ഇല്ലിക്കൊമ്പില്‍ തീര്‍ത്ത ചൂണ്ടയുമായി ദിവസം മുഴുവന്‍ ചിലവഴിച്ച തോട്ടില്‍ മീനിന്റെ പൊടി പോലുമില്യ.

തോടിനപ്പുറമുള്ള പാടം വെറും തരിശായി കിടക്കുന്നു. കാലങ്ങളായി കൃഷി ചെയ്യാറില്ലേന്നതിന്റെ തെളിവായി വളര്‍ന്നു നില്‍ക്കുന്ന പുല്ലുകള്‍. കൊയ്ത്തു കഴിഞ്ഞ് പാടം ഒഴിഞ്ഞുകിട്ടാനായി എത്ര കാത്തിരിന്നിട്ടുണ്ട്. നാട്ടിലെ കൊച്ചു കൊച്ചു ടെന്‍ഡുല്‍ക്കര്‍മാരും ഐ എം വിജയന്മാരും തകര്‍ത്താടിയ കേളീസ്ഥലം തരിശായിട്ടും ഒഴിഞ്ഞു കിടന്നു.

കുളത്തിനടുത്തെത്തിയപ്പോള്‍ അമ്മ പറഞ്ഞതു ശരിയാണെന്നു മനസിലായി. ആഫ്രിക്കന്‍ പായലിനാല്‍ തിങ്ങി നിറഞ്ഞ കുളം, വിജനമായ കുളിക്കടവ്, അല്ലെങ്കില്‍ തന്നെ കടവ് എന്ന് പറയാന്‍ അവിടെ പ്രത്യേകിച്ചൊന്നും തന്നെയില്യ. ആ തെങ്ങ് ഇപ്പോഴും കുളത്തീലേയ്ക്ക് ചാഞ്ഞു നില്പുണ്ട്, തലയില്ലാതെ!

കഴിഞ്ഞ കാലം പിന്നേയും മനസിലൂടെ മിന്നിമറഞ്ഞു. റോഡിലൂടെ പോയാല്‍ മതിയാരുന്നു. എങ്കില്‍ പഴയ കാഴ്ചകളെങ്കിലും മനസ്സില്‍ നിന്നേനെ. ഇനിയീ കുളത്തിനെ വെണ്‍ താമരകള്‍ നിറഞ്ഞുനില്‍ക്കുന്നതായിട്ടെനിക്കോര്‍ക്കാന്‍ കഴിയുമോ? ഈ പാടം ഇനിയും പച്ച പുതക്കുന്നത് സങ്കല്പിക്കാമോ? പാടത്തെ കറുത്ത മണ്ണില്‍ നിന്ന് വീദഗ്ദമായി പിടിച്ച മണ്ണിരയേയും നനയന്‍ ചാത്തനേയും (അങ്ങിനാ പറയുക, അതിന്റെ ശരിക്കും പേരറിയില്യ) സൂക്ഷ്മതയോടു കൂടി ചൂണ്ടയില്‍ കോര്‍ത്ത് ഒരു കൊത്തിനു വേണ്ടി കാത്തിരിക്കാന്‍ പറ്റുമോ?

എല്ലാം നഷ്ടപ്പെട്ടുപോയ കാഴ്ചകളാണെന്ന് ആരെല്ലാമോ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു.

പടികള്‍ കയറി അമ്പലത്തിലെത്തി, അമ്പലം ആകെ ഒന്നു മിനുങ്ങിയിട്ടുണ്ട്. പൊളിഞ്ഞുകിടന്ന പഴയ കരിങ്കല്ലും വെട്ടുകല്ലും ചേര്‍ന്നുള്ള ചുറ്റുമതിലിനു പകരം ഉയരത്തിലുള്ള കോണ്‍ക്രീറ്റ് മതില്‍. വഴിപാടിനുള്ള ചീട്ടുമായ് അമ്പലത്തിനകത്തേയ്ക് കയറി. ഭഗവാനെ തൊഴുതു. ഇപ്പോ പ്രസാദം നടയില്‍ നിന്ന് നല്‍കുന്നില്ലാത്രെ. തിടപ്പള്ളിയുടെ മുന്നില്‍ വേറെ ഒരു ശാന്തി കൂടി. പ്രസാദം നല്‍കാന്‍.

പ്രസാദം വാങ്ങി നാണയത്തുട്ടുകള്‍ തട്ടിലേയ്ക്കിട്ട് ആളുകള്‍ പൊയ്ക്കൊണ്ടിരിന്നു. ഞാനും കൈ നീട്ടി, തീര്‍ത്ഥവും ചന്ദനവും പൂവും കിട്ടി. പിന്നേയും കൈ നീട്ടി നില്‍ക്കുന്ന എന്നെ ശാന്തി സൂക്ഷിച്ചു നോക്കി. ഇനിയും ഇവനെന്താ വേണ്ടേ?

എന്തോ മറന്നതുപോലെ തിരിഞ്ഞുനടക്കാന്‍ തുടങ്ങിയ എന്റെ നാവില്‍ അന്നത്തെ അവില്‍ വിളയച്ചതിന്റെ സ്വാദ് അപ്പോഴുമുണ്ടയിരുന്നു...

ചൊവ്വാഴ്ച, ജൂൺ 24, 2008

ദേ ദിവനാണു പുലി...

നിങ്ങളെല്ലാരും ഇവന്‍ പുലിയാണല്ലോ എന്നു പറയാറില്ലേ? പക്ഷേ ദേ ദിവനാണു യഥാര്‍ത്ഥ പുലി! വെറും പുലിയല്ല, പുപ്പുലി...

ദേ ഇതൊന്നു കണ്ടു നോക്കൂ...


അപ്പോ ഞാന്‍ പറഞ്ഞത് ശരിയല്ലേ?

ഒരു കൂട്ടുകാരന്‍ ലിങ്ക് തന്നതായിരുന്നു. കണ്ടപ്പോള്‍ എനിക്കും വാക്കുകളില്ലാതായി.

ഇന്ത്യയിലെ രത്നങ്ങള്‍ അലമാരിയിരിക്കുന്നതിലധികം ചെളിക്കുണ്ടുകളിലാണെന്ന് ഓര്‍മ്മിപ്പിക്കുന്ന കാഴ്ച. ചിലര്‍ വെറും കല്ലുകളെ തേച്ചുമിനുക്കിയെടുക്കുമ്പോള്‍ യഥാര്‍ത്ഥ രത്നങ്ങള്‍ കുപ്പത്തൊട്ടിയീലും കിടന്നു തിളങ്ങുന്നു.

ഇത്രയധികം സന്ദര്‍ശകര്‍ വന്നു പോയിട്ടും ഒരിന്ത്യാക്കാരനും അവനെ തിരിച്ചറിയാന്‍ പറ്റിയ്യില്യ. അതിനും സായിപ്പ് തന്നെ വേണ്ടി വന്നു.

എന്റെ കൂട്ടുകാരന്റെ കമന്റ്: ഹൊ! ഇവനെയൊക്കെ ഒന്നു പരിശീലിപ്പിച്ചെടുത്താല്‍.....ന്റമ്മോ!

തിങ്കളാഴ്‌ച, ജൂൺ 23, 2008

വിലങ്ങിട്ട കാഴ്ചകള്‍

രാവിലെ ട്രെയിന്‍ പിടിക്കാനായി പടികള്‍ ഓടിയിറങ്ങുമ്പോള്‍ പടികളിന്മേല്‍ ഒരാള്‍ കിടക്കുന്നു, വഴിയില്‍ കിടക്കുന്നവര്‍ ഒരു സാധാരണ കാഴ്ചയാണെങ്കിലും ഇയ്യാള്‍ മ്മാത്രം എങ്ങിനെ ഇത്രേം പടികളിലായി കിടക്കുന്നു എന്നതാണെന്റെ നോട്ടത്തെ അങ്ങോട്ടേക്കെത്തിച്ചതെന്ന് തോന്നുന്നു.

നീളം പോരാ എന്നു പറഞ്ഞുകൊണ്ടിരിക്കുന്ന പോലെയുള്ള ഒരു കാക്കിപ്പാന്റ്, ബട്ടനുകള്‍ പൊട്ടിയ തുറന്നിട്ടീരിക്കുന്ന ഷര്‍ട്ട്. കൈത്തണ്ടയില്‍ കറുത്ത ചരട്. സമീപത്തായി പച്ചയും ചുവപ്പും നിറത്തിലുള്ള പ്ലാസ്റ്റിക് വള്ളിയില്‍ നെയ്തെടുത്ത സഞ്ചിയില്‍ ഭക്ഷണപാത്രം, ആ ചരടു കെട്ടിയ കൈ ശക്തമായി വിറക്കുന്നു. ഇവനൊക്കെ രാവിലെയേ പൂ‍സായി വന്നു കിടന്നോളും, കഷ്ടം! മനസില്‍ പിറുപിറുത്തുകൊണ്ട് ഞാന്‍ പ്ലാറ്റ്ഫോമിലേയ്ക്കോടി.

ആപ്പീസിലെ പതിവുപണികളില്‍ ആ ദൃശ്യം മാഞ്ഞുപോയി. ഇനി വെറുതേ ഇരുന്നാലും...

വൈകീട്ട് ട്രെയിനിറങ്ങി ഒരു തിരക്കുമില്ലാതെ സാവധാനം നടത്ത് പടികളിലെത്തിയപ്പോഴാണതു കണ്ടത്, ദേ ആപുള്ളി അവിടെ തന്നെ കിടക്കണു. ശ്ശെടാ, ഇത്രേം നേരായിട്ടൊന്നു തിരിഞ്ഞൊന്നു കിടക്കാന്‍ പോലും പറ്റാത്ത അത്രേം പൂസ്സാവാന്‍ ഇയാള്‍ ഏതു ബ്രാന്റാണാവോ വീശിയത്?

അയാള്‍ കിടക്കുന്ന സൈഡിലൂടെ ഞാന്‍ പടി കയറാന്‍ തുടങ്ങി, അടുത്തെത്തി വെറുതേ ഒന്നു ശ്രദ്ധിച്ചപ്പോള്‍ എനിക്കൊരു സംശയം, ഏയ് ചുമ്മാ തോന്നിയതാവും, ഒന്നു കൂടെ അടുത്ത് ചെന്നു നോക്കി, സ്ഥാനം മറന്ന ഷര്‍ട്ട്‍ അനാവൃതമാക്കിയ വയറിലേയ്ക്കു നോക്കി, അവിടെ ശ്വാസോച്ഛാസത്തിന്റെ ലക്ഷണം പോലുമില്ല. ഞാനൊന്നു ഞെട്ടി. ആ നോട്ടത്തിലൊരു കാര്യം കൂടി കണ്ടു, തലക്കുപിന്നില്‍ ഉണങ്ങിപിടിച്ച ചോര... എപ്പോഴോ വിറയ്ക്കാന്‍ മറന്നു പോയ കൈ...

അപ്പോള്‍ ഞാന്‍ രാവിലെ കണ്ടത്? എനിക്കു ശേഷം ഇതിലൂടെ കടന്നു പോയ ആയിരങ്ങള്‍ കണ്ടത് അല്ല കാണാതിരുന്നത്???

അവിടെ ഈച്ചകളുടെ എണ്ണം പെരുകി വന്നു, ഞാന്‍ വീണ്ടും പടികയറാന്‍ തുടങ്ങി. അപ്പോള്‍ എന്റെ മനസ്സില്‍ ആ പടിയില്‍ കിടക്കുന്ന രൂപമേയില്ലായിരുന്നു. പകരം എന്റെ വരവും പ്രതീക്ഷിച്ചിരിക്കുന്ന എന്റെ വീട്ടുകാരുടെ ചിത്രമായിരുന്നു....

ബുധനാഴ്‌ച, ജൂൺ 18, 2008

ഇന്ത്യ - കൊലപാതകങ്ങളുടെ തലസ്ഥാനം

ഇതാ ഇന്‍ക്രെഡിബിള്‍ ഇന്ത്യയ്ക്കഭിമാനിക്കാനായി ഒരു വിവരം കൂടി....

നാഷണല്‍ കുറ്റകൃത്യ ബ്യൂറോയുടെ കണക്കു പ്രകാരം 2006 ല്‍ ഇന്ത്യയില്‍ 32,719 പേര്‍ കൊല്ലപ്പെട്ടു. അതായത് ഓരേ മണിക്കൂറിലും മൂന്നു പേര്‍ വീതം. പിന്നെ സന്തോഷമുള്ള കാര്യമെന്താന്നു വച്ചാ വേറെ ഐറ്റങ്ങളിലൊക്കെ നമ്മള്‍ പിന്നിലാണെങ്കിലും ഇക്കാര്യത്തില്‍ നാം ഒന്നാമതെത്തിയിരിക്കുന്നു.

ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളില്‍ നിന്ന് ജനങ്ങളാള്‍ ഭരണയന്ത്രം തിരിക്കുന്ന സമ്പൂര്‍ണ്ണ ‘ജനാധിപത്യ‘ രാജ്യത്തിനഭിമാനിക്കാന്‍ ഇനിയെന്തു വേണം. താമസിയാതെ AIDS ന്റെ കാര്യത്തിലും നമ്മള്‍ ഒന്നാമതെത്തും എന്നു കേള്‍ക്കുന്നു. രാജ്യം പുരോഗമിക്കട്ടെ!

കൊലപാതകത്തിന്റെ 33 ശതമാനവും നമ്മുടെ മെട്രോപൊളിറ്റന്‍ നഗരങ്ങള്‍ പങ്കിട്ടെടുക്കുന്നു.

2006 ല്‍ ഇത്രയുമായിരുന്നു കണക്കെങ്കില്‍ ഇപ്പോല്‍ നമുക്കൂഹിക്കാവുന്നതേയുള്ളൂ. ഇതിനൊരറുതിയും വരാന്‍ പോകുന്നില്ല, കാരണം മണിപവറും മസില്‍ പവറും കൂടാതെ അധികാരത്തിന്റെ ചെങ്കോലും കിരീടവും കയ്യാളുന്ന തിരുവാക്കിന് എതിര്‍വാക്കില്ലാത്ത അഭിനവ ചക്രവര്‍ത്തിമാര്‍ക്കും അവരുടെ കയ്യാളുകള്‍ക്കും ഇത് വെറുമൊരു വിനോദം മാത്രം.

വിലകൊടുത്തു വാങ്ങിയ സാക്ഷികളും ലക്ഷങ്ങള്‍ വിലയുള്ള വക്കീലന്മാരും അവര്‍ക്കു പിന്നില്‍ അണി നിരക്കുമ്പോള്‍ ആരെ പേടിക്കാന്‍? ഇന്ന് പല സിനിമകളിലേയും ഫാഷനുകള്‍ മാത്രമല്ല, മറ്റു പലതും അനുകരിക്കപ്പെടുകയാണ്.

ഇതിനിടയില്‍ സ്വന്തം മാനം രക്ഷിക്കുന്നതിനിടയിലോ, സ്വന്തം അമ്മ പെങ്ങന്മാരെ നശിപ്പിക്കാന്‍ വരുന്നവരെ എതിര്‍ക്കുന്നതിനിടയില്‍ പറ്റുന്ന കൈത്തെറ്റിനിടയില്‍ കൊലപാതകിയാകുന്നവര്‍ക്കായി ജീവപര്യന്തങ്ങളും തൂക്കുമരവും കാത്തിരിക്കുന്നു. അവര്‍ക്കു വേണ്ടി ഹര്‍ത്താല്‍ നടത്താനും പത്രസമ്മേളനം നടത്താനും ആരിരിക്കുന്നു? അല്ലേല്‍ തന്നെ എന്തു കാര്യം? പത്തു പുത്തനില്ലാത്തവന്‍ പുറത്തായാലും അകത്തായാലും ഒന്നു തന്നെ.

ഒരുത്തനെ വണ്ടിയിടിച്ചു കൊന്നു കളഞ്ഞിട്ട്, എത്ര സാക്ഷിക്കു വില പറഞ്ഞിട്ടും ചെയ്തതു കുറ്റമാണെന്നു കോടതി വിധിച്ചപ്പോള്‍ സാധാരണക്കാരനായ ഓരോ മലയാളിയും വിചാരിച്ചു, ഇപ്പോഴുമിവിടെ നിയമങ്ങളുണ്ട്, എത്ര വലിയവനായാലും ശിക്ഷയനുഭവിച്ചേ മതിയാകൂ. പക്ഷേ...

ശിക്ഷിക്കപ്പെട്ട പ്രതിയെ ഒരു ഹോട്ടലില്‍ ഒരു സ്ത്രീയോടൊപ്പം കാണാന്‍ കഴിഞ്ഞു എന്നറിയുമ്പോള്‍ നമ്മള്‍ പിന്നെയും പിന്നെയും മനസ്സിലാക്കുന്നു...

ഇതാണു ലോകം! പണമില്ലാത്തവന്‍ പിണം എന്നല്ല പണമുണ്ടേല്‍ ആര്‍ക്കും ആരേയും പിണമാക്കാം..

----------------------------------------
റിഡിഫ്.കോമിലെ വാര്‍ത്ത കണ്ടപ്പോള്‍ രണ്ടു വരി എഴുതണം എന്നേ വിചാരിച്ചുള്ളൂ. പക്ഷേ..
ഇതൊന്നും ആലോചിക്കാന്‍ പാടില്യ, ആലോചിച്ചാല്‍ ഒരു പിടീം ഉണ്ടാവില്ല എന്നറിയാം. എന്നാലും അറബിക്കഥ എന്ന സിനിമയില്‍ ശ്രീനിവാസന്‍ ചെയ്യുന്നതു പോലെ കുളിമുറിയിലെങ്കിലും നിന്ന് മുദ്രാവാക്യം വിളിക്കേണ്ടി വരുന്ന സിസഹായത, അഥവാ ഭീരുത്വം..

-------------
കടപ്പാട്: REDIFF.COM

ചൊവ്വാഴ്ച, ജൂൺ 17, 2008

ഓണ്‍ലൈന്‍ ഫോട്ടോഷോപ്പ്

ഇത് അഡോബി ഫോട്ടോഷോപ്പ് എക്സ്പ്രസ്സ്. ഇനി ആര്‍ക്കും ലോകപ്രശസ്തമായ ഫോട്ടോഷോപ്പ് ആപ്ലിക്കേഷന്‍ ഒറ്റ പൈസാ മുടക്കാതെ ഒരു സോഫ്റ്റ്വെയറും ഇന്‍സ്റ്റാള്‍ ചെയ്യാതെ ഉപയോഗിക്കാം.

ഫോട്ടോഷോപ്പിന്റെ ആഴത്തിലുള്ള പ്രവര്‍ത്തനങ്ങളൊന്നും സാധ്യമല്ലെങ്കില്ലും ഒരു സാധാരണക്കാരനായ ഉപയോക്താവിന് വളരേയധികം കാര്യങ്ങള്‍ ഇതു കൊണ്ടു ചെയ്യാന്‍ സാധിക്കും. മാത്രവുമല്ല വളരേ എളുപ്പമായ രീ‍തിയിലാണ് ഇതില്‍കാര്യങ്ങള്‍ ക്രമീകരിച്ചീരിക്കുന്നത്.



ചിത്രങ്ങള്‍ ശേഖരിക്കുന്നതിലേയ്ക്കായി അഡോബി 2 ജി ബി സ്ഥലം സൌജന്യമായി തരുന്നുണ്ട്. കൂടാതെ ഇവ പ്രത്യേകം പ്രത്യേകം ആല്‍ബങ്ങളായി പബ്ലിഷ് ചെയ്യൂകയ്യും ചെയ്യാം. ഉദാഹറണത്തിന് ഇവിടെ ഒന്നു നോക്കൂ...


ഫേസ് ബുക്ക്, ഫ്ലിക്കര്‍, ഫോട്ടോബക്കറ്റ്, പിക്കാസാ തുടങ്ങിയ സൈറ്റുകളിലെ ചിത്രങ്ങളും ഇവിടെ എഡിറ്റ് ചെയ്യാനുള്ള സൌകര്യമുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്കു ഇവിടേയ്ക്കു പോകൂ...

വിയര്‍പ്പുതുള്ളികള്‍

വിയര്‍പ്പുതുള്ളികള്‍
സമയം പാതിരാത്രിയോടടുക്കുന്നു...





അവന്റെ നെറ്റിയില്‍ ഉരുണ്ടു കൂടിയ വിയര്‍പ്പുതുള്ളികള്‍ ഒരു കൊച്ചരുവിയായി താഴേക്കൊഴുകാന്‍ തുടങ്ങി.





വിയര്‍പ്പില്‍ കുളിച്ച മേല്‍ വസ്ത്രം അവന്‍ വലിച്ചൂരിയെറിഞ്ഞു





സ്വസ്ഥമായൊന്നിരിക്കാന്‍ പോലും പറ്റുന്നില്ലല്ലോ! അവന്‍ എഴുന്നേറ്റു!




ഒരാശ്വാസത്ത്തിനായി നാലുപാടും തിരഞ്ഞു...





അവസാനം ഒരു ദീര്‍ഘനിശ്വാസത്തോടെ പിറുപിറുത്തു...





ഹൊ! കിട്ടി, ഈ ഇരുട്ടത്ത് ഒരു വിശറി കണ്ടു പിടിക്കാനുള്ള പാട്.. പണ്ടാരടങ്ങാന്‍, ഈ കറന്റൊന്നു വന്നിരുന്നേല്‍ മനുഷ്യനിച്ചിരി കാറ്റു കൊണ്ടുറങ്ങാരുന്നു...

വെള്ളിയാഴ്‌ച, ജൂൺ 13, 2008

ഞാനും ഒരു ബോബ് ഭീഷണിയും!

ഈ മാസം വരുമ്പോ ഉറപ്പായിട്ടും ഗുരുവായൂര്‍ക്ക് പോകണം കേട്ടോ ഏട്ടാ! കുറച്ചു ദിവസായിട്ട് അനിയത്തിക്ക് ഇതേ പറയാനുള്ളൂ. ആകെ രണ്ടു ദിവസമേ ലീവുള്ളൂ, എന്നാലും പോ‍യേക്കാം, ഗുരുവായൂരപ്പനല്ലേ, ഇഷ്ടനെ കാണുന്നത് നമുക്കും സന്തോഷമുള്ള കാര്യം തന്നെ, എന്താന്നു വച്ചാ നമ്മളെ മനസിലാക്കണ ഭഗവാനാണല്ലോ! പിന്നെ നമ്മളെ പോലെ തന്നെ ശകലം കള്ളത്തരമൊക്കെ കള്ളക്കണ്ണന്റെ കയ്യിലും ഉണ്ടു താനും.

ദേ പിന്നേം ഒരു കാരണം, ഇന്ന് സിംഹവാലന്‍ കുരങ്ങുകളെ പോലെ വംശമറ്റുകൊണ്ടിരിക്കണ നമ്മടെ മലയാളിപെണ്‍കൊടിമാരെ ദാവണി അഥവാ ഹാഫ് സാരിയില്‍ കാണാന്‍ കഴിയണ അപൂ‍ര്‍വ്വം ഇടങ്ങളിലൊന്നാണല്ലോ ഗുരുവായൂര്‍. അപ്പോ തീരുമാനിച്ചു, ചലോ ഗുരുവായൂര്‍!

വെള്ളിയാഴ്ച്ച ആപ്പീസില്‍ നിന്നിറങ്ങുമ്പോഴേ ശകലം വൈകി, ഇനി വീട്ടില്‍ ചെന്ന് ബാഗുമെടുത്ത് വേണം ഇറങ്ങാന്‍, ബസിനു പോയാല്‍ ഇന്നെങ്ങും സ്റ്റേഷനില്‍ എത്തുകേല എനു തോന്നിയതിനാല്‍ ലോക്കല്‍ സ്റ്റേഷനിലേക്കോടി, അവിടെ നീണ്ട വരി, അതാണെങ്കി സിഗ്നല്‍ കിട്ടാതെ കിടക്കണ തീവണ്ടി കണക്കെ കിടക്കുവാ, ഒരനക്കോമില്ല്യ.

10-15 മിനിറ്റ് ഇടവിട്ടുള്ള ട്രെയിന്‍ ഒരെണ്ണം പോയി, സാരല്യ അടുത്തത് വരുമ്പോഴേക്കും ടിക്കറ്റ് കിട്ടും, ശുഭാപ്തിവിശ്വാസത്തോടെ ഇടത്തേക്കാലില്‍ നിന്ന് ശരീരഭാരം വലത്തേക്കാലിലേയ്ക്ക് മാറ്റീക്കൊടുത്തു.
അതാ അടുത്ത ട്രെയിനും പോണു, ഭാഗ്യം ഒറ്റ മനുഷ്യന്‍ പോലും അതില്‍ കേറിയില്യ, എങ്ങിനെ കേറാനാ എല്ലാ അണ്ണന്മാരും അണ്ണികളുമൊക്കെ ക്യൂവെന്ന ചാന്നലയില്‍ കിടന്നോണ്ട് ഒന്നു വാച്ചിലേയ്ക്ക് നോക്കും, പിന്നെ ഒരു നെടുവീര്‍പ്പ്...

ദൈവമേ ഇങ്ങനെ പോയാല്‍ ടാക്സി പിടിച്ചാലും ട്രെയിന്‍ കിട്ടുമെന്നു തോന്നണില്ല്യ, എന്താ ഈ വരി അനങ്ങാത്തതെന്നറിയാന്‍ വല്ലാത്ത ആകാംക്ഷ, വരീന്നു പോയാല്‍ തിരിച്ചു വരാന്‍ പറ്റിയില്ലേലോ! ഒന്നു വെറുതേ പുറകിലോട്ട് നോക്കി, ഈശ്വരാ ഇതു ഇടുക്കി തൊടുപുഴ റോഡുപോ‍ലെ വളഞ്ഞ് പുളഞ്ഞ് കിടക്കുവാ(റോഡിനെക്കുറിച്ച് വല്ല സംശയവുമുണ്ടേല്‍ മരമാക്രിചേട്ടായിയോട് ചോദിച്ചാ മതി). വരീന്നിറങ്ങിപോയിട്ടു വരാന്നു വച്ചാ എങ്ങനാ ഈ പുറകില്‍ നിക്കണ അണ്ണനോടു പറയുക? മാസം നാലായി മദിരാശിനഗരത്തിലെങ്കിലും ഇപ്പോഴും മുന്‍പു കണ്ട തമിഴ് സിനീമയിലെ ഡയലോഗ് തന്നെയല്ലേ നമ്മടെ കയ്യിലുള്ളൂ. അവസാനം തേന്മാവിന്‍ കൊമ്പത്തിലെ ലാലേട്ടനെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് അണ്ണാ ഞാന്‍ അങ്കെ... (ബാക്കി ആക്ഷന്‍) ... ഇപ്പോ വരാം... വരാം.. ഇഷ്ടന്‍ തല കുലുക്കി, ഹാവൂ, ഞാന്‍ ക്യൂവിന്റെ മുന്നിലെത്തി അകത്തോട്ട് നോക്കി, രണ്ടണ്ണന്മാര്‍ ഒരു പ്രിന്ററും തുറന്നിട്ടോണ്ട് മാലപോലെ പേപ്പറും വലിച്ചിട്ട് കലാപരിപാടി നടത്തുവാ, പ്രിന്ററാണേല്‍ അനുസരിക്കണില്യ.

എന്റെ ടെന്‍ഷന്‍ കൂടി, നിയമം തെറ്റിച്ചാ‍ലോ, അടുത്ത ട്രെയിന്‍ ഇപ്പോ വരും, ഇതു വരെ ചെക്കിങ്ങ് ഇണ്ടായിട്ടില്യ, ആ ധൈര്യത്തില്‍ കയറിയാലോ എന്നാലോചിച്ചു, എന്നാലും ഒരു സുഖമില്യായ്മ. അതാ പുള്ളി ഓരോ ടിക്കറ്റ് കൊടുത്ത് തുടങ്ങി, നോക്കുമ്പോ സംഗതി മാനുവലാ, ഒരെണ്ണം പ്രിന്റെടുത്ത് കീറിയെടുക്കുക, എന്നിട്ടടുത്തത് വെക്കുക.

ഇനീപ്പോ പണ്ട് കോളേജില്‍ പഠിച്ചപ്പോഴത്തെ (കോളേജീന്നല്ല) വിദ്യ പ്രയോഗിക്കുക തന്നെ, അണ്ണാ ഒരു പാര്‍ക്ക്! വളരേ ദയനീയമായ മുഖഭാവത്തോടു കൂടി ക്യൂവിന്റെ മുന്നിലുള്ള അണ്ണന്റെ കാലില്‍ വീണു, ബാക്കില്‍ നിക്കുന്നവന്‍ കലിപ്പില് എന്താ പറയണുണ്ട്(പിന്നേ ഇതേ നമ്പറുപയോഗിച്ച് എത്ര സിനിമയാ വരീ നിക്കാതെയും സമയം കളയാതെയും കണ്ടിട്ടുള്ളത്!), ഭാഗ്യം, മനസില്ലാ മനസ്സോടെ പുള്ളി കാശുമേടിച്ചു. ടിക്കറ്റ് കയ്യില്‍ എത്തിയപ്പോഴേക്കും ട്രയിനെത്തി, ഒരു കണക്കില്‍ ഓടിക്കയറി.
ലോക്കല്‍ സ്റ്റേഷനിലിറങ്ങി ഓടിപ്പാഞ്ഞ് സെന്‍ട്രലില്‍ എത്തി, ഹാവൂ ഇനി ഒരു മിനിറ്റ് കൂടിയുണ്ട്, വിശപ്പോണ്ടാണെന്ന് തോന്നണു, വയറ്റീന്നോരു ചൂളം വിളി, ട്രെയിനില്‍ ഒന്നും കിട്ടാന്‍ വഴിയില്ല, എന്തേലും ജങ്ക്സ് മേടിച്ച് വയ്ക്കാം.

നമ്മടെ സീറ്റിലേയ്ക്ക് നടക്കുമ്പോള്‍ ഒരു പരിചയക്കാരനെ കണ്ടു, പുള്ളിയുടെ മുഖത്ത് ലോക്കല്‍ സ്റ്റേഷനില്‍ വച്ചെന്റെ മുഖത്തുണ്ടായിരുന്ന സെയിം ഭാവം, ടെന്‍ഷന്‍! ട്രെയിന്‍ പോയില്ലല്ലോ! പിന്നെ ഇയ്യാളെന്തിനാ ഇങ്ങനെ ടെന്‍ഷന്‍ അടിക്കണേ? ചോദിക്കാന്‍ തുടങ്ങണേനു മുന്‍പുതന്നെ ഉത്തരം കിട്ടി. ട്രെയിനിനു ബോബ് ഭീഷണിയുണ്ടത്രേ! ആരോ പുള്ളിയോടു പറഞ്ഞതാ. അതു കേട്ടതില്‍ പിന്നെ പുള്ളി കയ്യാലപ്പുറത്തെ തേങ്ങ പോലെ നിക്കുവാ, നിക്കണാ പോണാ!
ഞാന്‍ ചിരിച്ചു, ഹേയ് ചുമ്മാ ആരേലും പറ്റിക്കാന്‍ പറഞ്ഞതാവും, ഈ ആലപ്പുഴക്ക് പോണ ട്രെയിനൊക്കെ ആരു ബോബ് വയ്ക്കാന്‍, വേറെ എത്ര നല്ല വണ്ടികള് കിടക്കണു.

ട്രെയിന്‍ എടുക്കേണ്ട സമയം കഴിഞ്ഞു, എന്നിട്ടൊരനക്കവും ഇല്ലല്ലോ എന്നോര്‍ത്തപ്പോള്‍ ഒരു കുഞ്ഞി ടെന്‍ഷന്‍, എന്തായാലും സീറ്റ് പിടിക്കാം. സീറ്റിലിരിക്കുമ്പോള്‍ കുറെ കാക്കി ചേട്ടന്മാര്‍ വരുന്നു, കണ്ടിട്ട് ഒരു ലോക്കല്‍ ലുക്കില്യ, അരയില്‍ റിവോള്‍വര്‍, നല്ല സ്റ്റൈലായിട്ട് യൂണിഫോം ധരിച്ചിരിക്കണു, അവര്‍ ഓരോ ബാഗുകളും ആളുകളേയും കണ്ണുകള്‍ കൊണ്ട് സ്കാന്‍ ചെയ്തോണ്ടാ വരുന്നത്. എന്നെയുമൊന്ന് സൂക്ഷിച്ച് നോക്കി, ഹോ ആ ഊശാന്താടി കളഞ്ഞത് നന്നായി.

ഇപ്പോ എനിക്കും ഒരു ടെന്‍ഷനില്ലേ എന്നോരു സംശയം, ഞാന്‍ എന്നോടു ചോദിച്ചു, ഉണ്ടോ? മറുപടി വന്നു, ആരൊടും പറയണ്ട, ഉണ്ട്! ടെന്‍ഷന്‍ മാറ്റാന്‍ ഞാന്‍ വെറുതേ ചുറ്റും നോക്കി, തൊട്ടടുത്തുള്ളത് ഒരു ചേട്ടനും ചേച്ചീം പിന്നെ പാവക്കുട്ടി പോലെയിരിക്കണ ഒരു സുന്ദരി വാവേം. വാവയെന്നെ ഇടംകണ്ണിട്ട് നോക്കി, ഞാന്‍ ചിരിച്ചു, യ്യൊ! കൊച്ച് പേടിച്ച് പോയെന്നാ തോന്നണെ!

അവിടെയിരിക്കുന്നവരെ കണ്ടിട്ട് അവരാരും ഈ സംഗതിയൊന്നും അറിഞ്ഞ മട്ടില്യ. ഇത്രേം സമയായിട്ടും ട്രെയിന്‍ എടുക്കുന്നുമില്യ. പോണ്ടാന്ന് വച്ചാലോ! ഞാന്‍ ഒന്നു കൂടി എന്നോടു തന്നെ ചോദിച്ചു, ഹേയ് അതൊന്നും വേണ്ടാ ഒന്നുമില്ലേല്‍ നീയൊരു ആണല്ലേ?, ഓകെ എന്നാ ശരി, പോയേക്കാം, ഈ ബോംബിന് ആണ് പെണ്ണ് എന്നൊക്കെയുണ്ടാവോ ആവോ!
ട്രാഫിക് ജാമില്‍ പെട്ട വണ്ടി പോലെ ട്രെയിന്‍ മെല്ലെ അനങ്ങാന്‍ തുടങ്ങി.

ഇച്ചിരി വെള്ളം കുടിച്ചേക്കാം, ഓട്ടത്തിനിടയില്‍ മേടിച്ച വെള്ളക്കുപ്പി എടുത്തു, തുറക്കാന്‍ ശ്രമിച്ചപ്പോഴല്ലേ രസം, അടപ്പ് തുറക്കണില്യ, ശകലം ബലം കൊടുത്തപ്പോള്‍ ദേ വെള്ളം സൈഡിലൂടെ ചീറ്റണു, സീറ്റീലെല്ലാം വെള്ളം, പക്ഷേ അപ്പോഴും കുപ്പി തുറന്നില്യ. ഞാന്‍ കുപ്പിയുമായിട്ടിരുന്ന് പയറ്റുന്ന കണ്ടിട്ട് അപ്പുറത്തിരിക്കണ ചേട്ടന്റെ മുഖത്ത് പുച്ഛം, ഞാനെത്ര കുപ്പി കണ്ടതാണെന്ന ഭാവം, ചേച്ചിയുടെ മുഖത്തെ സഹതാപതരംഗം, പാവം ഞാന്‍! എന്നാ പിന്നെ ഇതു തുറന്നിട്ടുതന്നെ കാര്യം, അവസാനം പല്ലുവേണ്ടി വന്നു കാര്യം സാധിക്കാന്‍. കുറച്ച് ലെയ്സും ബിസ്ക്കറ്റും കൂടി, അത്താഴം ഉഷാര്‍.

ഫോണെടുത്തു, ആദ്യം വീട്ടിലോട്ടും പിന്നെ സോള്‍മേറ്റ്സിനേം വിളിച്ചു, ഇനിയെങ്ങാനും വിളിക്കാന്‍ പറ്റാതെ വന്നാലോ... പിന്നെ ഫോണ്‍ബുക്കില്‍ പരതാന്‍ തുടങ്ങി, ഇനി ആരും പരാതി പറയരുത്.
അടുത്തിരിക്കുന്നവര്‍ കിടക്കാനുള്ള വട്ടം കൂട്ടിത്തുടങ്ങി. ഒരു കാക്കിക്കാരന്‍ കൂടി നിരീക്ഷിച്ച് കടന്നു പോയി. അതു ശരി, ചേട്ടന്മാര്‍ അപ്പോ ഇവിടെ തന്നെയുണ്ടല്ലേ!

കിടക്കുന്നതിനു മുന്‍പൊന്നു പാടിയേക്കാം. [മൂത്രമൊഴിക്കാന്‍ പോണം എന്നു പറയാനുള്ള മടികാരണം പകരമുപയോഗിക്കാന്‍ പറ്റിയ വാക്ക്. എവിടുന്നോ കേട്ട് പഠിച്ചതാ, ഇപ്പോ ശീലമായിപ്പോയി. :)] തിരിച്ച് വന്നപ്പോഴേയ്ക്കും ലോവറും മിഡിലും ഫില്ലായിക്കഴിഞ്ഞു. നമ്മള്‍ അപ്പറാണ്, ചെരുപ്പിനെ ലോവറിന്റെ അടിയിലേയ്ക്ക് തള്ളി ഞാന്‍ മുകളിലേയ്ക്ക് കയറാന്‍ തുടങ്ങി.

മുകളിലെത്തിയതേ അപ്പര്‍ ബെര്‍ത്തില്‍ എന്നെ എന്നും ശല്യപ്പെടുത്തുന്ന ടീംസ് ഇന്നും അവിടെയിരുന്ന് എന്നെ നോക്കി ചിരിക്കണു, ആരാണെന്നല്ലേ? റെയില്‍വേയുടെ സ്വന്തം തലയിണ, വിരി, പുതപ്പ് ...അപ്പര്‍ ബെര്‍ത്തില്‍ എങ്ങിനെ ആ വിരി വിരിക്കും എന്നതിനെക്കുറിച്ച് ഒരൂ ഗവേഷണം നടത്തണം എന്നു ഞാന്‍ പലപ്പോഴും വിചാരിക്കാറുണ്ട്. കാരണം ഞാന്‍ എന്നും തോല്‍ക്കുന്ന ഒരു സംഗതിയാണത്, ആദ്യം തലയിണയും പുതപ്പുമെല്ലാം ഒരു മൂലയ്ക്ക് വച്ചു വിരി കയ്യിലെടുത്തു, ഇനിയാണഭ്യാസം. ഇരിക്കുന്നിടത്തു നിന്നു തുടങ്ങണം. ഒരു സ്ഥലത്ത് വിരിച്ച് അടുത്ത സ്ഥലത്ത് നോക്കുമ്പോള്‍ പഴയ സ്ഥലം തഥൈവ! അപ്പോ വലത്തേ അപ്പറില്‍ നിന്നൊരു കമന്റ്. ഈ സാധനം വിരിച്ച് കിടക്കുകാന്നു പറയണതത്ര എളുപ്പമല്ല അല്ലേ? ഒരു പാവം ചേട്ടന്‍ കുറേ ശ്രമിച്ച് ആകെ കൊഴഞ്ഞിരിക്കുവാ! ഞാന്‍ പറഞ്ഞു, (അതു ശരി, അപ്പോ എനിക്ക് മാത്രല്ല ഈ പ്രശ്നമുള്ലത്) ഹേയ് അത്ര പ്രശ്നമൊന്നുമില്യ എന്നും പറഞ്ഞോണ്ട് ആദ്യം പുതപ്പ് മടക്കി മൂലയ്ക്ക് വച്ച് അതിന്റെ മേളില്‍ തലയിണ വച്ച് ഒരു വിരി മേലെ വിരിച്ചെന്നും വരുത്തി ഒറ്റ കിടപ്പ്.

പിന്നേ സ്ലീപ്പറില്‍ പുതയ്ക്കാന്‍ ഒരു കോപ്പുമില്യാതെ ഇത്രേം യാത്ര ചെയ്ത എന്നോടാ കളി, ഈ എ.സി കോച്ചൊക്കെ എന്നാ ഒണ്ടായേ?

എല്ലാരും കിടന്നു, താഴെ വാവയുടെ ചില ചിണുങ്ങല്‍ കേള്‍ക്കാം. ചെറിയ വെളിച്ചം മാത്രമേ ഉള്ളൂ, ഉറക്കം വരുന്നില്യ. ഈ ഓര്‍മ്മയുടെ ഒരു കാര്യം ഓര്‍ക്കണ്ടാന്നു വച്ചാ അതു മാത്രേ ഓര്‍ക്കൂ. ബോബ് പിന്നേം പിന്നേം തെളിഞ്ഞു വന്നു.

എത്ര വലുതാരിക്കും, എവിടെയാരിക്കും. എവിടാരിക്കും പൊട്ടുക? എവിടെ പൊട്ടിയാലും ബാക്കി ബോഗികളും മറിയും. മറിയുമ്പോള്‍ എന്തു ചെയ്യണം? ഞാന്‍ സൈഡിലുള്ള കമ്പിയില്‍ മുറുകെ പിടിച്ചു നോക്കി, പിടുത്തം വിടാതിരുന്നാല്‍ വല്യ പരിക്ക് പറ്റില്യാരിക്കും. വല്ല പാലത്തിലാണെങ്കിലോ, ഞാന്‍ ഡോറിലേയ്ക്കുള്ള അകലം നോക്കി, ഹൊ! നീന്തല്‍ പഠിച്ചത് നന്നായി, വെള്ളത്തിനടിയിലൂടെ നീന്തി വാതില്‍ തുറന്ന് മുകളിലേയ്ക്ക് നീന്തുക. ഈസി, അപ്പോ എന്റെ ബാഗ്, അതെടുക്കാം പറ്റുമോ ആവോ!
ആലോചനകള്‍ ടെന്‍ഷന്‍ കൂട്ടുന്നതേയുള്ളൂ, ഉറക്കം വരുന്നില്യ, പാട്ട് കേട്ടാലോ, പക്ഷേ ഇയര്‍ഫോണ്‍ വച്ചാല്‍ പിന്നെ വേറെ ഒരു വക കേള്‍ക്കില്യ, അതു വേണ്ട, ലൌഡ് സ്പീക്കര്‍ മതി, വല്ലതും സംഭവിച്ചാ എങ്ങിനെ കേള്‍ക്കും?

നല്ല കുറച്ച് പഴയ മലയാളം പാട്ടുകള്‍ സെലക്ട് ചെയ്തു. പാടുന്നത് വേറെ പാട്ടാണെങ്കിലും മനസില്‍ വരുന്നത് വേറെയൊരു പാട്ടായിരുന്നു.

‘ഈ വര്‍ണ്ണ സുരഭിയാം ഭൂമിയിലല്ലാതെ കാമുക ഹൃദയങ്ങളുണ്ടോ? സ്വപ്നങ്ങളുണ്ടോ........ കൊതി തീരും വരെ ഇവിടെ ജീവിച്ച് മരിച്ചവരുണ്ടോ..’

അങ്ങിനെ പാട്ടില്‍ മുഴുകിയിര്‍ക്കുമ്പോള്‍ ഒരു അലമ്പ് തമിഴ് ആക്സന്റ്, xcuse me sir, Please stop your radio, its disturbing others... ടിടിആര്‍, അയാള്‍ക്ക് മലയാളം പാട്ട് കേട്ടതിനെ ചൊരുക്കാണെന്നു തോന്നണു, വല്ല ഇന്ത നട പോതുമായോ മല്‍ഗോവാ മാമ്പഴവുമായിരുന്നേല്‍ അഡ്ജസ്റ്റ് ചെയ്തേനെ.
അങ്ങിനെ പാട്ടും നിന്നു, ഇനിയിപ്പോ എന്താ വരുന്നോടത്ത് വച്ച് കാണാം. അല്ലേലും ഗുരുവായൂരപ്പനെ കാണാനല്ലേ പോണെ? പുള്ളി വേണേല്‍ നോക്കിക്കോളും.കൃഷ്ണാ, ഗുരുവായൂരപ്പാ നിന്നെ വന്നു കാണണേല്‍ മര്യാദയ്ക്ക് സേഫായിട്ടെന്നെ വീട്ടിലെത്തിച്ചോണം കേട്ടോ, അല്ലേലുണ്ടല്ലൊ!

ഗുരുവായൂരപ്പനെ ഭീഷണിപ്പെടുത്തി റിസ്ക്കെല്ലാം പുള്ളീനെ ഏല്പിച്ച് ഞാന്‍ അടുത്ത വിരിയെടുത്ത് തലയിലൂടെ മൂടി. നാളെയും രാവിലെ ചിരിച്ചോണ്ട് നിക്കണ ഭാസ്ക്കരേട്ടനെ കണികാണിക്കണേ ഭഗവാനേ, കൃഷ്ണാ ഗുരുവായൂരപ്പാ............

വ്യാഴാഴ്‌ച, മേയ് 15, 2008

റിസല്‍റ്റ് വന്നേ...

ഞാന്‍ ഇന്നു രാവിലെ മുതന്‍ ഗൂഗിളിന്റെ മുന്നിലായിരുന്നു, സെര്‍ച്ച് ചെയ്യുന്നത് ഒരേയൊരു വാക്കും, ‘കേരള ഹയര്‍സെക്കന്‍ഡറി റിസല്‍ട്ട്’. പക്ഷേ എന്നും എന്നെ നേര്‍വഴിക്കു നയിക്കുന്ന ഗൂഗിള്‍ ഭഗവാന്‍ ഇന്നു പ്രസാദിക്കുന്നില്ല. 2006 ലെ ലിങ്ക് ഒക്കെയാണു വരുന്നത്.

അപ്പോഴാണ് നമ്മടെ കൊണ്ടോട്ടിക്കാരന്‍ ബീരാങ്കുട്ടിക്കാടെ ബ്ലോഗിലെ ലിങ്കുകളെ ഓര്‍ത്തത്, നേരെ അങ്ങോട്ടോടി. അവിടേം ക്ലിക്കി നോക്കി, കിം ഫലം!

പിന്നെ അവസാനം ഞാന്‍ മലയാളിയുടെ സുപ്രഭാതത്തെക്കുറിച്ചോര്‍ത്തത്, ഭാഗ്യം! അവിടെ വാര്‍ത്തയുണ്ട്, റിസല്‍ട്ട് 12 നു വരും എന്ന് പറഞ്ഞിട്ടുണ്ട്. ഹാവൂ അപ്പോ ഇതുവരെ വന്നിട്ടില്ല. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലാണ് നമ്മടെ സിനിമേല്‍ കാണാറുള്ള ലേബര്‍ റൂമിന്റെ പുറത്തെ കാഴ്ചയൊക്കെ ഓര്‍മ്മ വരുന്നത്.

ഹൊ! നമ്മളു പരീക്ഷയെഴുതിയപ്പോ ഇത്രേം ടെന്‍ഷനടിച്ചിട്ടില്ല, എന്തുകൊണ്ടാണ് അമ്മമാരും അച്ഛന്മാരുമൊക്കെ ഇത്രേം ടെന്‍ഷനടിക്കണേന്നിപ്പൊ മനസിലായി, അവസാനം എല്ലാ റോഡും റോമിലേയ്ക്കെന്നു പറഞ്ഞ പോലെ ഞാനുമെത്തി കേരള റിസല്‍ട്സ്.നിക്.ഇന്നിലേക്ക്. അവിടെ ചെന്നപ്പോഴൊ ആടു കിടന്നിടത്ത് പൂട പോലുമില്ലാ എന്ന അവസ്ഥ. മൂന്നു ദിവസം മുമ്പത്തെ പത്താം ക്ലാസ്സുകാരുടെ ഫലത്തിലേയ്ക്കുള്ള ഒരു ലിങ്കു മാത്രം, ദൈവമേ എനിക്കിനി ദിവസം മാറിപ്പോയോ? ഈ ഹയര്‍സെക്കന്‍ഡറീഡെ റിസല്‍റ്റ് ഇന്നു തന്നെയല്ലേ?

ഉടന്‍ വീട്ടിലേയ്ക്കു വിളിച്ചു, എടീ ഇന്ന് തന്നെയാണാ റിസല്‍റ്റ്, അതോ നിനക്കു ഡേറ്റ് മാറിയോ? അനിയത്തി പറഞ്ഞു, പിന്നേ ഡേറ്റ് ഇന്നു തന്നെയാണെന്ന്. ഓകെ എങ്കില്‍ നമുക്കു കാത്തിരിക്കാം എന്നു ഞാനും.

പിന്നത്തെ പരിപാടി F5..F5..F5..F5..F5..F5..F5..F5..F5 എവടെ എത്ര റിഫ്രഷ് ചെയ്തിട്ടും ഒന്നും വരണില്യ. ദൈവമേ പതിനൊന്നു കഴിഞ്ഞല്ലോ! കുറെ നേരത്തെ റിഫ്രഷിനു ശേഷം പേജില്‍ പത്തിനു മുകളിലായി പന്ത്രണ്ടിന്റേം ലിങ്കു വന്നു. ചാടി ക്ലിക്കി. പേജ് കാന്‍ നോട്ട് ബി ഡിസ്പ്ലേയ്ഡ് >> ബാക്ക് >> പിന്നേം ക്ലിക്കി.

ദാ വരണൂ, രജി. ന. പറയൂ.. പറഞ്ഞു.. ക്ലിക്കി.. എക്സ്പ്ലോററിനൊരു വലിച്ചില്, ദാ വന്നു പോയ്, ഗ്രേഡുകളിലൂടെ കണ്ണുകള്‍ ഓടിപ്പാഞ്ഞു പോയ്. കൊള്ളാം നല്ല റിസല്‍റ്റ്. ടെന്‍ഷനിടിച്ചാലും കൊഴപ്പമില്ല. എന്റനിയത്തികൊച്ച് നന്നായി പെര്‍ഫോമന്‍സ് ചെയ്തിട്ടുണ്ട്. ഒരെണ്ണത്തില്‍ മാത്രം A, ബാക്കിയെല്ലാത്തിലും A+.(എന്റെ മാര്‍ക്കുകള്‍ വച്ചു നോക്കുമ്പം ഒന്നുമല്ല, എന്നാലും..)

വിജയങ്ങള്‍ എപ്പോഴും മാധുര്യമുള്ളതാണ്, അതു നമ്മുടെ പ്രിയപ്പെട്ടവരുടേതാകുമ്പോള്‍ പ്രത്യേകിച്ചൂം!

വ്യക്തിപരമായ വിജയം ചിലപ്പോ മറ്റുള്ളവരുടെ കണ്ണില്‍ ചെറുതായേക്കാം, പക്ഷേ എനിക്കതു വലുതാണ്, കാക്കയ്ക്കും തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞെന്ന് പറഞ്ഞപോലെ....

ഈ ചെന്നെയിലെ ചൂടത്ത്, അതും ആപ്പീസിലിരുന്ന് എങ്ങനാ ഈ സന്തോഷം പ്രകടിപ്പിക്കാ എന്നാലോചിച്ചിട്ടൊരു വഴീം കണ്ടില്യ, എന്നാ പിന്നെ ഈ സന്തോഷം ഒരു പോസ്റ്റാക്കാം എന്നു വിചാരിച്ചു, പോസ്റ്റാവുമ്മോ അങ്കോം കാണാം താളീം ഒടിക്കാം. ഹൊ! എന്റൊരു ബുദ്ധി.(ഡേറ്റും ഓര്‍ക്കാം പിന്നെ ഇടക്കു വായിക്കുവേം ചെയ്യാമല്ലൊ!.. അത്രേ ഒള്ളു കേട്ടാ..)

അപ്പോ ഏട്ടാ ഒറ്റക്ക് ഇവിടെ എന്തൊരു ബോറാണെന്നും പറഞ്ഞും, ബോറഡി മാറ്റാന്‍ അച്ഛനോടും അമ്മയോടും തല്ലും കൂടി നടന്ന് ഈ പണി പറ്റിച്ച എന്റെ പ്രിയപെട്ട ഉണ്ടുവിന് ഏട്ടന്റെ സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങള്‍!

ചെലവൊക്കെ നാട്ടീ വന്നിട്ട്, ഓക്കെ?

തിങ്കളാഴ്‌ച, മേയ് 12, 2008

ബൂലോഗക്ലബ്ബിനെയോര്‍ത്തപ്പോള്‍...

[ബൂലോഗത്തില്‍ പോസ്റ്റാനെഴുതിയതാ, പക്ഷേ ദേവേട്ടനെ ധിക്കരിക്കാന്‍ തോന്നിയില്ല, എന്നാ പിന്നെ എന്റെ സ്വന്തം അഭിപ്രായമല്ലേ, ഇവിടെക്കിടക്കട്ടേ എന്നു വിചാരിച്ചു..]

വായിക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് ഇവിടെ വായിക്കൂ...

നമ്മളില്‍ പലരും ഒരു പാട് നൊസ്റ്റാള്‍ജിയകള്‍ മനസില്‍ കൊണ്ടൂ നടക്കുന്നവരാണ്... പഴയ കാളവണ്ടിയും ചായപീടികയും തുടങ്ങി പല പല (എല്ലാം) നഷ്ടങ്ങള്‍.. ഒന്നു ചിന്തിച്ചാലറിയാം ഇതില്‍ ഭൂരിഭാഗവും നമ്മുടെ ബാല്യമോ ചെറുപ്പകാലമോ ആയി ബന്ധപ്പെട്ടതാണെന്ന് (കാര്‍ന്നോന്മാര്‍ ക്ഷമിക്കൂ).
എല്ലാവര്‍ക്കും എങ്ങിനെയാണെന്നെനിക്കറിയില്ല, പക്ഷേ എന്നെപോലുള്ള ഒരു സാധരണ ബ്ലോഗര്‍ പിച്ക വച്ചതിവിടെയാണ്, മലയാളം ബ്ലോഗ് എന്നു പറഞ്ഞാല്‍ അല്ലേല്‍ ബൂലോഗം എന്നു പറഞ്ഞാല്‍ അതിവിടെ തുടങ്ങുന്നു എന്നു ഞാന്‍ കരുതിയിരുന്നു. ബൂലോഗക്ലബ്ബില്‍ മെമ്പറല്ലാത്തവന്‍ മലയാളം ബ്ലോഗറല്ല എന്നു വിശ്വസിച്ചിരുന്നു ഞാന്‍.ഇപ്പോഴും ഇന്നു ഞാന്‍ ബ്ലോഗ് തുറക്കുമ്പോല്‍ കാര്യമായി ഒന്നും കാണില്യ എന്നുറപ്പുണ്ടെങ്കിലും ആദ്യം ബൂലോകക്ലബ്ബിലേ വരാറുള്ളൂ. ഇന്നീ ബൂലോഗത്തിലെ ഒരു വിധപ്പെട്ട പുലികളെല്ലാവരും ഒരിക്കല്‍ അങ്ങിനെയായിരുന്നു എന്ന് ഞാന്‍ വിശ്വസ്സിക്കുന്നു.
ഇപ്പോഴും ഇതിവിടെ പോസ്റ്റാനുള്ള യോഗ്യത എനിക്കുണ്ടോ എന്നെനിക്കറിഞ്ഞൂടാ, പക്ഷേ ഒരു ബ്ലോഗ് തുടങ്ങിയപ്പോ എങ്ങനെ ബൂലോഗ മെമ്പറാവാം എന്നായിരുന്നു അടുത്ത ചിന്ത, ആദ്യം മെമ്പര്‍ഷിപ്പ് ചോദിച്ചപ്പോല്‍ പുതിയ ബ്ലോഗുകാര്‍ക്കതില്‍ ചേരാന്‍ പറ്റില്യാത്രെ, എന്നാ തിരിച്ച് പഴയതാക്കാം എന്നു വിചാരിച്ചപ്പോള്‍ ബ്ലോഗ്ഗര്‍ പറഞ്ഞു, അതു നടക്കൂലാ മോനേന്ന്, അപ്പോ പിന്നെ എന്തു ചെയ്യും, പുതിയ ജി മെയില്‍ ഐഡി ഉണ്ടാക്കി പഴയ ഫോര്‍മാറ്റില്‍ പിന്നേം ഒരു ബ്ലോഗ് തുടങ്ങി. എന്തിനാണെന്നോ! സിമ്പ്ലി ഫോര്‍ ബൂലോഗക്ലബ്!
ഒരു പാടു അപേക്ഷ കമന്റുകള്‍ക്ക് ശേഷം ഒരു മെമ്പര്‍ഷിപ്പ് കിട്ടിയപ്പോ എന്തോ പരീക്ഷ പാസായതു പോലെ.... അതിനുമുന്‍പും ശേഷവും ഒരു പാട് പേരിവിടെ അംഗത്വത്തിനായി ശ്രമിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്.
പലരും പല ബ്ലോഗുസോസിയേഷനുകളും മറ്റൂം ഉണ്ടാക്കി അവരവരുടേതായ ലോകം ഉണ്ടാക്കിയപ്പോഴും ഒരു പക്ഷഭേദവുമില്ലാതെ (നാടും, ജോലിയും, ആണും പെണ്ണും, വിവാഹിതനും അവിവാഹിതനും തുടങ്ങി..) എല്ലാവരുടേയുമായി എല്ലാവര്‍ക്കുമായി ഒരേ ഒരു ക്ലബ്ബേ ഉണ്ടായിരുന്നുള്ളൂ.
എല്ലാവരുടേതെന്നു പറയുമ്പോ പഴയപോലെയല്ല, ഇപ്പോ ഒരുപാടു ബ്ലോഗുകള്‍ ഉണ്ട്, എല്ലാരേം ഉള്‍ക്കൂള്ളാന്‍ ക്ലബ്ബിനു കഴിയില്ലാരിക്കും. പക്ഷേ അതിന്നത്തെ പോലെയെങ്കിലും നിലനിര്‍ത്തണം. ബൂലോഗം പടര്‍ന്നു പന്തലിച്ച് പത്രങ്ങളേയും മറ്റു പ്രസിദ്ധീകരണങ്ങളേയും പിന്തള്ളി വളര്‍ന്നു പന്തലിക്കുമ്പോള്‍ ഒന്നു തിരിഞ്ഞു നോക്കാന്‍ ഇവിടെ നിന്നു തുടങ്ങി എന്നറിയാന്‍ ഇതുപാകരപ്പെട്ടേക്കും.
അതല്ല പണ്ട് ഞങ്ങള്‍ ബ്ലോഗിംഗ് തുടങ്ങിയപ്പോള്‍ ഒരു ക്ല്ലബ്ബുണ്ടായിരുന്നു, എന്നുള്ള നഷ്ടപ്പെടലിന്റെ ഓര്‍മ്മയാണോ സുഖകരം?
എന്നും നഷ്റ്റപ്പെട്ടതോര്‍ത്തെല്ലാരും സങ്കടപ്പെട്ടിട്ടല്ലേയുള്ളൂ?
ദേവേട്ടന്‍ എന്തുകൊണ്ട് ഇഅങ്ങനെയൊരു തീരുമാനമെടുത്തൂ എന്നെല്ലാര്‍ക്കുമറിയാം. സ്രഷ്ടാവ്വിന് പോലും നിയന്ത്രണം നഷ്റ്റപെട്ടുപോകുമ്പോള്‍ സംഹാരമല്ലാതെ വേറെ വഴിയില്ല എന്ന തോന്നല്‍.

ദേവേട്ടാ, ഈ ക്ലബ്ബ് തുടങ്ങിയ ആളെന്ന നിലയില്‍ ബ്ലോഗ്ഗറില്‍ നിന്ന് ഇതിന്റെ അഡ്മിന്‍ കിട്ടാന്‍ ഒരു വഴിയുമില്ലേ? അഡ്മിന്‍ കിട്ടിയാല്‍ മോഡറേറ്റ് ചെയ്യാന്‍ സന്നദ്ധതയുള്ള ആരെയെങ്കിലൂം നമുക്കിത് ഏല്പിച്ചു കൂടെ? ഇനിപുതിയ പോസ്റ്റുകള്‍ വേണ്ട, പരസ്യസ്ഥലവുമാക്കേണ്ട.. എന്നാലും ചുമ്മാ, ഡിലീറ്റാമെന്നു പറഞ്ഞപ്പോ...

ഇതാരേം കുറ്റപ്പെടുത്താനോ ചോദ്യം ചെയ്യാനോ അല്ല്ല. എന്നെപ്പോലുള്ള കുറച്ച് ബ്ലോഗന്മാരെങ്കിലും ഇങ്ങിനെ ചിന്തിക്കണുണ്ടാവില്യേ എന്നു തോന്നി, അതോണ്ട് മാത്രം.

ഇനി അങ്ങിനെയല്ല ക്ലബ്ബ് ഡിലീറ്റുകയാണ് വേണ്ടത് എന്നാണെങ്കില്‍ ഞാനും നിങ്ങളുടെ കൂടെ... എന്തായാലും നല്ലതിനാവണം, അത്രന്നെ....

ബുധനാഴ്‌ച, മേയ് 07, 2008

എന്തേ ഈ സ്വപ്നങ്ങളെല്ലാം ഇങ്ങനെ?

നമ്മുടെ മനസ്സിലെ ആഗ്രഹങ്ങളും ചിന്തകളുമാണ് സ്വപ്നത്തില്‍ വരുന്നതെന്നാണല്ലോ! പക്ഷേ ഞാന്‍ സ്വപ്നം കണ്ട് വരുമ്പോ...

നല്ല സ്പീഡില്‍ കാറോടിച്ചോണ്ടിരിക്കുമ്പോള്‍ ആ വണ്ടീടെ സ്റ്റിയറിംഗ് കാണാനില്യ, മിനിമം ബ്രേക്കെങ്കിലും കാണണ്ടേ??? അതും ഇണ്ടാവില്യ...

ഞാന്‍ നായകനായുള്ള സിനിമ നടന്നോണ്ടിരിക്കുമ്പോള്‍ വില്ലന്‍ വന്ന് ഒരുളുപ്പുമില്ലാതെ നായകനെ ഇടിച്ചിട്ടേച്ച് നായികേനേം കൊണ്ടു പോണൂ...
ഇതൊക്കെ പോട്ടേ, സര്‍ക്കാരു ബസ്സില്‍ കേറി ചുമ്മാ ഒരു യാത്ര പോകാന്നു വച്ചാ ടിക്കറ്റെടുക്കാന്‍ നേരത്ത് പേഴ്സ് പോയിട്ട് പോക്കറ്റ് പോലും കാണില്യ.

ദേ ഇപ്പറഞ്ഞതൊക്കെ വെറും സാമ്പിളാ, ഇനീം എന്തോരാ...

ഇങ്ങനെയാണെങ്കില്‍ സ്വപ്നം കാണല്‍ നിര്‍ത്തേണ്ടിവരുമെന്നാ തോന്നണെ... ഈ സ്വപ്നങ്ങള്‍ക്ക് അതിന്റെ പ്രൊഡ്യൂസറോടു ഇത്തിരിയെങ്കിലും പരിഗണന വേണ്ടേ? ഇതു ചുമ്മാ കയ്യിലിരിക്കണ കാശും മുടക്കി കടിക്കണ പട്ടീനെ വാങ്ങീന്നു പറയണപോലെയാ... അല്ലേ?
സ്വപ്നത്തിലെങ്കിലുമൊന്നു ആര്‍മാദിക്കാന്നു വച്ചാ സമ്മതിക്കൂലാ, പിന്നെ ദേ ഈ സ്വപ്നം മാത്രം അത്രേം പ്രശ്നക്കാരനല്ലാ കേട്ടോ, ഇടക്ക് കട്ടിലേന്ന് നേരെ താഴെ വീഴും, പക്ഷെ ഇതുവരെ ഒരു പരിക്കും പറ്റിയിട്ടില്യാ, കാരണം ഇതുവരെ വീഴണ കുഴീടെ ആഴം കണ്ടുപിടിക്കാണ്‍ പറ്റിയിട്ടില്യ, അങ്ങ്ട് വീണുകൊണ്ടേയിരിക്കും... താഴോട്ട്.....

ചൊവ്വാഴ്ച, മേയ് 06, 2008

ഒരു വര്‍ഷത്തിനുശേഷം...

ഒരു വര്‍ഷത്തിനു ശേഷം ഞാന്‍ പിന്നെയും കുത്തിക്കുറിക്കാന്‍ തുടങ്ങുന്നു.. ഇതിത്രേം വല്യ കാര്യായിട്ടു പറയാന്‍ ഇവന്‍ ആരുവാ എന്നാണല്ലേ? ആരുമല്ല, പക്ഷേ പല തവണ ക്രിയേറ്റ് പോസ്റ്റ് എന്നു ക്ലിക്കിയതിനു ശേഷം മാ‍നത്തേയ്ക്കു നോക്കിയിരിക്കും, പിന്നെ അടച്ചേച്ച് എഴുന്നേറ്റു പോകും...
ഞാനിങ്ങനെയായതിന്റെ പരിപൂര്‍ണ്ണ ഉത്തരവാദിത്വം ഈ ബൂലോഗത്തീലെ പുലികള്‍ക്കാണ്... തെളിച്ചു പറഞ്ഞാല്‍ കൊല്ലക്കടയില്‍ സുചി വിക്കാന്‍ ശ്രമിക്കുന്നവന്റെ ആവസ്ഥ.. അതന്നെ...

പക്ഷേ ഇപ്പൊ തോന്നുന്നു, എന്റെ ബ്ലോഗ്, ഇഷ്ടമുള്ളവന്‍ വായിക്കട്ടേ, വായിക്കാതിരിക്കട്ടെ, എനിക്കെന്തു ചേതം! അത്രന്നെ!

എന്തെങ്കിലും ഒക്കെ കുത്തിക്കുറിക്കണമെന്നുണ്ട്, നടക്കുമോ ആവോ! എഴുതാത്തപ്പോള്‍ ഒരു പാടുണ്ടെന്നു തോന്നും, എഴുതാന്നു വച്ചാലോ, തല കൊയ്ത്തു കഴിഞ്ഞ പാടം പോലെയാവും...

എന്നാലും ഇങ്ങനേലും രണ്ടു വരി എഴുതാന്‍ സാധിച്ചൂലോ..!